കൊറോണ എന്ന മഹാമാരിയുടെ പിടിമുറുകുന്നതോടൊപ്പം തന്നെ പേമാരിയുടെയും മണ്ണിടിച്ചിലിന്റെയും മറ്റൊരു ദുരന്തമുഖം കൂടി കേരളത്തിന് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നു. മൂന്നാറിനടുത്ത് രാജമലയിലെ പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ എത്ര ജീവന് പൊലിഞ്ഞു എന്ന് ഇനിയും നിര്‍ണയിക്കാനായിട്ടില്ല. നിരവധി ആളുകള്‍ ഇപ്പോഴും മണ്ണിനടിയിലാണ്. മരണത്തിന്റെ കണക്കുകൊണ്ട് ദുരന്തത്തിന്റെ വേദന അളക്കാനാവില്ലല്ലോ. ഓരോ മരണവും വേദനാജനകമാണ്. അതിനെ മറികടക്കാന്‍ ഭരണസംവിധാനവും പൊതുസമൂഹവും ജാഗ്രത പാലിക്കണം. നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടിയില്‍ തമിഴ് തോട്ടം തൊഴിലാളികള്‍ കൂട്ടമായി താമിസിക്കുന്ന ലയങ്ങളില്‍ ചിലത് മണ്ണിടിച്ചിലില്‍ പൂര്‍ണമായും തകര്‍ന്നു. കനത്ത മഴയും മഞ്ഞും തകര്‍ന്ന പാലവും റോഡും എല്ലാം രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിച്ചു. ഇതും ദുരന്തത്തിന്റെ ഭീകരത കൂട്ടി. സംസ്ഥാനത്ത് മറ്റ് പലയിടങ്ങളിലും കനത്ത മഴയെ തുടര്‍ന്നുള്ള കെടുതികള്‍ ഏറെയുണ്ട്. ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന അവസ്ഥയില്‍ അവ തുറന്നാലുണ്ടാകാവുന്ന പ്രശ്നങ്ങളും ഭീഷണിയുയര്‍ത്തുന്നു.
കേരളത്തില്‍ അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് രണ്ട് ദിവസം മുമ്പുതന്നെ കേന്ദ്ര കാലാവസ്ഥാവകുപ്പ് നല്‍കിയതാണ്. വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത കേന്ദ്ര ജല കമ്മീഷനും അറിയിച്ചിരുന്നു. എന്നാല്‍ വേണ്ടത്ര മുന്‍കരുതലുകളെടുക്കാനുള്ള സാവകാശം ലഭിക്കുന്നതിന് മുമ്പു തന്നെ മഴക്കെടുതി മണ്ണിടിച്ചിലായും ഉരുള്‍പൊട്ടലായും ദുരന്തങ്ങള്‍ സൃഷ്ടിച്ചു. പ്രകൃതിദുരന്തങ്ങളെ അതിവേഗത്തില്‍ നേരിടാനുള്ള കരുത്ത് നാം ഇനിയും കൈവരിക്കേണ്ടിയിരിക്കുന്നു. മുന്നറിയിപ്പുകള്‍ ഗൗരവത്തിലെടുക്കാത്തതിന്റെ ദുരന്തഫലങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ നാം അനുഭവിച്ചതാണ്. ഇതില്‍ നിന്ന് നമ്മുടെ ഭരണനേതൃത്വം പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന് സംശയിച്ചാലും തെറ്റില്ല.
കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ ദിവസങ്ങളിലാണ് പ്രളയദുരന്തം കേരളത്തെ ദുഃഖത്തിലാഴ്ത്തിയത്. വയനാട് ജില്ലയിലെ പുത്തുമലയില്‍ മലയിടിഞ്ഞിട്ട് ഇന്നേക്ക് കൃത്യം ഒരു വര്‍ഷം തികയുന്നു. 2019 ആഗസ്റ്റ് 8ന് ആയിരുന്നു പുത്തുമലയില്‍ മലയിടിച്ചിലുണ്ടായത്. 17 ജീവനാണ് അന്നവിടെ പൊലിഞ്ഞത്. 57 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ആ വീടുകള്‍ നിലനിന്ന ഭൂമി പോലും ഒഴുകിപ്പോയി. മലയിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് അതിതീവ്ര മഴയുടെ സന്ദര്‍ഭങ്ങളിലെങ്കിലും ആളുകള്‍ മാറിത്താമസിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഭരണാധികാരികള്‍ക്ക് ഉത്തരവാദിത്വമുണ്ട്. രണ്ടോ മൂന്നോ ദിവസം മുമ്പ് തന്നെ പേമാരിയെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ലഭിച്ചതാണല്ലോ?. പരിസ്ഥിതി ലോല പ്രദേശമെന്ന് ഗാഡ്ഗില്‍ കമ്മീഷന് വിലയിരുത്തിയ ഭാഗത്താണ് ഇപ്പോള്‍ ദുരന്തം ഉണ്ടായിരിക്കുന്നത്. പുത്തുമലയിലെ മലയിടിച്ചിലിനു കാരണം പൈപ്പിംഗ് എന്ന പ്രതിഭാസമാണെന്നും എണ്‍പതുകളില്‍ മുറിച്ചുമാറ്റപ്പെട്ട നിരവധി വൃക്ഷങ്ങളുടെ വേരുകള്‍ ദ്രവിച്ചതാണ് ഈ പ്രതിഭാസത്തിന് കാരണമെന്നും മണ്ണ് ഗവേഷണകേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഓരോ പ്രകൃതി ദുരന്തവും മനുഷ്യന് ക്ഷണിച്ചു വരുത്തുന്നതാണെന്നതിന് ഇതിലേറെ തെളിവുകള്‍ വേണ്ടല്ലോ.
ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ വേണ്ടുന്ന മുന്‍കരുതലുകളെടുക്കുന്നതിന് സര്‍ക്കാരും ദുരന്തനിവാരണ സേനയും കാര്യക്ഷമമായി ഇടപെടണം. രാജമലയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മറ്റ് തോട്ടം മേഖലകളിലുള്ള ലയങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്തണം.
രണ്ട് മഹാപ്രളയങ്ങള്‍ പിന്നിട്ടിട്ടും, ആ ദുരന്തങ്ങളുടെ പ്രധാനകാരണം അണക്കെട്ടുകള്‍ തുറക്കുന്നതിലെ വീഴ്ചയാണെന്ന് വിലയിരുത്തപ്പെട്ടിട്ടും, ഇപ്പോഴും സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് വ്യക്തവും ഫലപ്രദവുമായ ഡാം മാനേജ്മെന്റ് സംവിധാനം ഇല്ല എന്നത് പരിതാപകരമാണ്.
മഹാമാരിയുടെ ഈ കാലത്ത് സാമൂഹ്യ അകലം പാലിച്ചു കൊണ്ടുള്ള പുനരധിവാസ സംവിധാനങ്ങള്‍ ഏറെ ദുഷ്കരമായിരിക്കും. എങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രളയാനുഭവങ്ങള്‍ മുന്നില്‍ കണ്ട് നേരത്തെ തന്നെ അതിനുള്ള സംവിധാനങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതായിരുന്നു. മഴ ഇനിയുള്ള ദിവസങ്ങളിലും തീവ്രമാകുമെന്നാണ് കാലാവസ്ഥാ ഏജന്‍സികള്‍ നല്കുന്ന റിപ്പോര്‍ട്ട്. അതനുസരിച്ച് പ്രളയഭീഷണി നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേന കേരളത്തിലെത്തിയിട്ടുണ്ട്. കോവിഡ് ബാധിത കണ്ടെയിന്മെന്റ് സോണുകള്‍ പ്രളയ ബാധിത പ്രദേശം കൂടിയാകുമ്പോള്‍ തദ്ദേശഭരണ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരും കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. സമൂഹവും ഇത്തരം കാര്യങ്ങളില്‍ ബോധവാന്മാരും ജാഗ്രതയുള്ളവരുമായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: