തിരുവല്ല: ജില്ലയിൽ മത്സ്യവ്യാപാരം കുത്തനെ ഇടിഞ്ഞു. ലഭ്യതക്കുറവും വിലകൂടുതലായതുമാണ് പ്രധാന കാരണം. മത്തിക്ക് ഉൾപ്രദേശങ്ങളിൽ കിലോയ്ക്ക് 320 രൂപ വരെയാണ് വില. അയലയ്ക്ക് 300, കിളിമീനിന് 250, മങ്കട 250, കേര 300 എന്നിങ്ങനെയാണ് ശരാശരി ഈടാക്കുന്ന വില. വറ്റ 400 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്. ഇഷ്ട ഇനങ്ങളായ മോദ, കാളാഞ്ചി എന്നിവ കിട്ടാനുമില്ല.
മാർച്ച് ആദ്യവാരം 120-140 രൂപയ്ക്കാണ് മത്തി വിറ്റിരുന്നത്. ഐസിട്ട് ദീർഘനാൾ സൂക്ഷിച്ച മത്തിയാണ് വില്പന നടത്തുന്നതിൽ കൂടുതലും. ഇവ ഹാർബറുകളിൽ കയറ്റുമതിക്കായി സൂക്ഷിച്ചിരുന്നതാണെന്ന് മൊത്തവ്യാപാരികൾ പറയുന്നു. തമിഴ്നാട്ടിലെ മുട്ടം ഹാർബറിൽനിന്നാണ് ഇത്തരം മത്തികൾ അധികവും വരുന്നത്. തൂത്തുക്കുടി, കന്യാകുമാരി, ആന്ധ്ര എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലേക്ക് കൂടുതൽ കടൽമീൻ എത്തിച്ചിരുന്നത്.
മത്സ്യബന്ധനത്തിന് നിയന്ത്രണം വന്നതോടെ ഇവിടങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞു. കേര, കട്ട, തള തുടങ്ങിയ മീനുകൾ ആന്ധ്രയിൽനിന്ന് ജില്ലയിലെ ചിലഭാഗങ്ങളിൽ എത്തുന്നുണ്ട്. കേരയ്ക്ക് 130-ഉം, മറ്റുള്ളവയ്ക്ക് 200-ഉം രൂപയാണ് മൊത്തവില്പന കേന്ദ്രങ്ങളിലെ ശരാശരി കിലോ വില. ഇത് ചില്ലറവില്പനക്കാർ വീടുകളിൽ എത്തിക്കുമ്പോൾ 100-150 രൂപവരെ വ്യത്യാസത്തിലാണ് വിൽക്കുന്നത്.
തിരുവല്ലയിലെ പ്രധാന മൊത്തവില്പന കേന്ദ്രത്തിൽ സാധാരണ സമയത്ത് അഞ്ച് ടൺവരെ മത്സ്യം ഒരുദിവസം വില്പന നടത്തിയിരുന്നു.ലോക്ഡൗൺ തുടങ്ങിയ ശേഷം ഇത് പരമാവധി ഒരുടൺവരെയാണ്. തീരദേശത്തൊഴിലാളികളുടെ പക്കൽനിന്നു വാങ്ങിയതാണെന്ന പേരിൽ വിലകൂട്ടി ചില്ലറ വില്പന നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: