തൃശൂര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ പൂവിപണി സ്തംഭിച്ചു. അത്ത തലേന്നായ ഇന്നലെ വടക്കുന്നാഥ ക്ഷേത്ര മൈതാനവും സ്വരാജ് റൗണ്ടും പതിവു പൂക്കച്ചവടക്കാരില്ലാതെ ശൂന്യമായി. സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനം തെക്കേ ഗോപുരനടയില്‍ എല്ലാ വര്‍ഷവും ഇടാറുള്ള ഭീമന് അത്തപ്പൂക്കളം ഇത്തവണയുണ്ടാകില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ ചടങ്ങ് മാത്രമമേ ഇപ്രാവശ്യമുണ്ടാകുവെന്ന് സംഘാടകര്‍ അറിയിച്ചു.
മുന്‍വര്‍ഷങ്ങളില്‍ 50 അടി വ്യാസത്തിലാണ് ഇവിടെ പൂക്കളമിടാറുള്ളത്. കൊറോണ തീര്‍ത്ത പ്രതിസന്ധിക്കിടയിലും ഓണ വിപണിയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്ന പൂക്കച്ചവടക്കാര്‍ക്ക് തദ്ദേശീയ പൂക്കള്‍ മാത്രം ഓണത്തിന് ഉപയോഗിച്ചാല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഇരുട്ടടിയായി. നഗരത്തിലെ പൂക്കടകളിലെല്ലാം നാമമാത്രമായേ വില്‍പ്പനയേ ഇന്നലെ നടന്നുള്ളൂ. അത്തപ്പൂക്കളമിടാന്‍ 200ഓളം കിറ്റുകള്‍ വിറ്റുപോകുന്ന കടകളില്‍ ഇന്നലെ ചെലവായത് 10ല്‍ താഴെ കിറ്റുകള്‍ മാത്രം. മുന്‍ വര്‍ഷങ്ങളില്‍ ഓണത്തോടനുബന്ധിച്ച് വടക്കുന്നാഥക്ഷേത്ര മൈതാനത്ത് പൂവില്പ്പനയ്ക്ക് മാത്രമായി പ്രത്യേകം സ്റ്റാളുകള്‍ സജ്ജമാക്കാറുണ്ട്. ചെണ്ടുമല്ലി, അരളി, ജമന്തി, റോസ്, കോഴിവാലന്‍, വാടാര്‍മല്ലി തുടങ്ങി ടണ്‍ കണക്കിന് പൂക്കള്‍ സ്റ്റാളുകളില്‍ നിന്ന് വിറ്റിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുമാണ് പൂക്കള്‍ കൊണ്ടുവന്നിരുന്നത്. ലക്ഷങ്ങളുടെ കച്ചവടമാണ് ഓണനാളുകളില്‍ ഇവിടെ നടന്നിരുന്നത്. പൂവിളികളും ആരവങ്ങളുമില്ലാതെ ഇന്നലെ നഗരവും പരിസര പ്രദേശങ്ങളും ഒഴിഞ്ഞു കിടന്നു. സര്‍ക്കാര്‍ വിലക്കിയതിനെ തുടര്‍ന്ന് നഗരത്തിലൊരിടത്തും വഴിയോര കച്ചവടവുമുണ്ടായില്ല. സ്കൂളുകള്‍, കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാത്തതിനാല്‍ ഇവിടെയൊന്നും ഇത്തവണ ഓണാഘോഷമില്ലാത്തതും പൂവിപണിയെ ബാധിച്ചിട്ടുണ്ട്. അത്തപ്പൂവിടല്‍ മത്സരവും മറ്റും സ്കൂളുകളിലും കോളേജുകളിലും ഉണ്ടാകില്ല. മുന്‍ വര്‍ഷങ്ങളിലെല്ലാം സ്കൂളുകളിലേക്കും കോളേജുകളിലേക്കും പൂക്കള മത്സരത്തിനായി വന്‍തോതില്‍ പൂക്കള്‍ വാങ്ങിയിരുന്നു. കൊറോണയെ തുടര്‍ന്ന് സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ഇത്തവണ ഓണാഘോഷം ഉണ്ടാവില്ല. അതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരും പൂക്കള്‍ വാങ്ങുമെന്നും കച്ചവടക്കാര്‍ കരുതിയിരുന്നില്ല.
ഓണക്കാലത്തെ കച്ചവടത്തിലായിരുന്നു പൂക്കച്ചവടക്കാര്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നത്. ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാര്‍ഗം സര്‍ക്കാര്‍ തീരുമാനത്തോടെ അടഞ്ഞിരിക്കുകയാണ്. പ്രളയം തകര്‍ത്ത കഴിഞ്ഞ രണ്ടു വര്‍ഷങ്ങളേക്കാള്‍ കനത്ത ആഘാതമാണ് ഇതര സംസ്ഥാന പൂക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിലൂടെ ഈവര്ഷമുണ്ടായതെന്ന് പൂക്കച്ചവടക്കാര്‍ പറഞ്ഞു. കേരളത്തിനു പുറത്തു നിന്ന് കൊണ്ടുവരുന്ന പൂക്കള്‍ കൊറോണ വ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്ന വിലയിരുത്തല്‍ തെറ്റാണ്. ഓണക്കാലത്ത് പൂവിപണിയെ ദോഷകരമായി ബാധിക്കുന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് നഗരത്തിലെ പൂക്കച്ചവടക്കാര്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി തീരുമാനം പിന്‍വലിക്കണം: പുഷ്പവ്യാപാരികള്‍
ഓണത്തിന് ഇതരസംസ്ഥാനത്തെ പൂക്കള്‍ വില്ക്കാന് പാടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തില്‍ ഓള് കേരള ഫ്ളവര്‍ മര്‍ച്ചന്റ് അസോസിയേഷന് ജില്ലാ എക്സിക്യൂട്ടിവ് .യോഗം പ്രതിഷേധിച്ചു. ഇതരസംസ്ഥാനത്തെ പൂവ് കേരളത്തിലെത്തുമ്പോള്‍ കൊറോണ വൈറസ് വ്യാപനം ഉണ്ടാകുന്നതിന് കാരണമാകുമെന്ന സര്‍ക്കാര്‍ നിലപാട് ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് ജില്ലയില്‍ ആയിരക്കണക്കിന് പൂക്കച്ചവടക്കാരുടെയും തൊഴിലാളികളുടേയും ജീവിതം വഴിമുട്ടിയിരിക്കുകയാണ്.
ജില്ലയില്‍ നിന്നുളള മൂന്ന് മന്ത്രിമാരും മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ പ്രതികരിക്കാത്തതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. പഴം, പച്ചക്കറി, ധാന്യങ്ങള്‍, മത്സ്യ-മാംസങ്ങള്‍ എന്നിവ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വരുമ്പോള്‍ കൊറോണ വൈറസ് വ്യാപനം ഉണ്ടാകില്ലെയെന്നതിന് മുഖ്യമന്ത്രി മറുപടി പറയണം. സംസ്ഥാന സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തീരുമാനം പിന്‍വലിച്ച് പുഷ്പവ്യാപാരം സുഗമമമായി നടത്താനുള്ള അവസരം ഒരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എകെഎഫ്എംഎ ജില്ലാ പ്രസിഡന്റ് ജഗജീവന്‍ യവനിക അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീഷ് മേനോത്തുപറമ്പില്‍, ഉണ്ണി തൃശ്ശിവ, പി.കെ ഇന്ദിര, കെ.കെ ദിനേശ്, ഒ.ബി ബിനോയ്, ടി.തിലകന്, പി.ഷിജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: