തിരുവനന്തപുരം: സ്വര്‍ണക്കടത്തിന് കുപ്രസിദ്ധി നേടിയ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം. ഇപ്പോള്‍ കാര്‍ഗോ വഴി സ്വര്‍ണം കടത്തിയ സംഘത്തിന് കാസര്‍കോട്, കോഴിക്കോട് മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സ്വര്‍ണക്കടത്ത് മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.
ഓരോ മാസവും പത്തില്‍ കുറയാതെ കാര്‍ഗോ വഴി മാത്രം സംസ്ഥാനത്ത് അനധികൃതമായി സ്വര്‍ണം എത്തുന്നുണ്ട്. ഈ കൊറോണക്കാലത്ത് തന്നെ നാലിലധികം തവണ കാര്‍ഗോ വഴി മാത്രം സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് സൂചന. ഒരു കാര്‍ഗോയില്‍ കുറഞ്ഞത് 40 കിലോ പാഴ്സലുകള്‍ വരുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരത്തില്‍ പത്ത് തവണ ഒരു മാസം കടത്തുമ്പോള്‍ തന്നെ 400 കിലോയില്‍ അധികം സ്വര്‍ണമാണ് കടല്‍ കടന്ന് കേരളത്തിലെത്തുന്നത്. ഇത് കൂടാതെ മറ്റ് വിമാനങ്ങളില്‍ ഒളിപ്പിച്ചു കടത്തുന്ന സ്വര്‍ണ്ണം വേറെയും.
നയതന്ത്ര പാഴ്സലുകള്‍ ഒരു പരിശോധനയും കൂടാതെ വിമാനത്താവളങ്ങള്‍ വഴി കടത്തി വിടണമെന്നാണ് നിയമം. കാര്‍ഗോ വഴി വരുന്ന പാഴ്സലുകള്‍ കസ്റ്റംസ് ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ കാര്യമായി നിരീക്ഷിക്കാറില്ല. ഇത് മുതലാക്കിയാണ് കാര്‍ഗോ വഴിയുള്ള കടത്തിന് സംഘം കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത്. ഇതോടൊപ്പം ഈ സംഘം എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരെയും സ്വാധീനിക്കും. വിമാന മാര്‍ഗം വരുന്ന ലഗേജുകള്‍ ഒരു തവണ പുറത്തെത്തിക്കുന്നതിന് നല്കുന്ന പാരിതോഷികം 25 ലക്ഷം രൂപയാണ്. ഈ സംഘത്തിന് വിശ്വസ്തരായ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിന് ഉള്ളില്‍ത്തന്നെയുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിക്കപ്പെടുന്ന സ്വര്‍ണം ആര്‍ക്കു വേണ്ടി കൊണ്ടുവരുന്നു എന്ന ചോദ്യങ്ങള്‍ക്ക് ഒരിക്കലും ഉത്തരം കിട്ടാറില്ല. കടത്തുന്നതിന്റെ പത്തു ശതമാനം മാത്രമാണ് ഉദ്യോഗസ്ഥര്‍ പിടികൂടുന്നത്. അന്വേഷണം കടത്തുന്നവരില്‍ മാത്രമായി ഒതുങ്ങും. സ്വര്‍ണ്ണക്കടത്ത് പിടിക്കപ്പെടുന്നതോടെ പ്രാധാന കണ്ണികളെ രക്ഷിക്കാന്‍ ഇടനിലക്കാര്‍ രംഗത്തിറങ്ങും. സമൂഹത്തില്‍ സ്വാധീനമുള്ളവരായിരിക്കും ഇടനിലക്കാര്‍. ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഏതു രീതിയിലെങ്കിലും സ്വാധീനിച്ച് തുടര്‍ അന്വേഷണം അട്ടിമറിക്കും.
വിമാനങ്ങളില്‍ സ്വര്‍ണക്കടത്തിന് കാരിയര്‍മാരായി ഉപയോഗിക്കുന്നത് യുവ ആര്‍ട്ടിസ്റ്റുമാരെയും വിസിറ്റിങ് വിസയില്‍ യാത്രചെയ്യുന്നവരെയും. വിദേശ രാജ്യങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുപ്പിക്കാനായാണ് യുവ ആര്‍ട്ടിസ്റ്റുമാരെ കേരളത്തില്‍ നിന്നും കൊണ്ടുപോകുന്നത്. എന്നാല്‍ ഇവര്‍ തിരികെ കേരളത്തിലേയ്ക്ക് വരുമ്പോള്‍ ഇവരെ കാരിയര്‍മാരായാണ് ഉപയോഗിക്കുന്നത്. ഒരാളെ കസ്റ്റംസ് പിടിക്കുമ്പോള്‍ മറ്റൊരു സംഘം കിലോ കണക്കിന് സ്വര്‍ണവുമായി വിമാനത്താവളത്തില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: