തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിക്കുന്നതിന് തൊട്ടുമുമ്പ് കേസിലെ മുഖ്യമന്ത്രി സ്വപ്ന സുരേഷിനെ കാണാതായതിന് പിന്നില്‍ ദുരൂഹത. ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണം പിടിക്കുന്നതിന് മുമ്പ് വിവരം ആരെങ്കിലും ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് ഒളിച്ചു കടന്നതാണോയെന്നും സംശയിക്കുന്നുണ്ട്.
ഞായറാഴ്ചയാണ് യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ പേരില്‍ വന്ന ഡിപ്ലോമാറ്റിക് ബാഗേജ് പൊട്ടിച്ച് കസ്റ്റംസ് സ്വര്‍ണം കണ്ടെത്തുന്നത്. എന്നാല്‍ ശനിയാഴ്ച തന്നെ കേസില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന സ്വപ്ന സുരേഷ് സ്ഥലംവിട്ടിരുന്നു. തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളിലാണ് ശനിയാഴ്ച തന്നെ സ്വപ്ന ഫ്ളാറ്റ് വിട്ടതായി സ്ഥിരീകരിച്ചത്.
യുഎഎ കോണ്‍സുലേറ്റ് ജീവനക്കാരിയായിരുന്ന സ്വപ്ന അവിടെ നിന്നും കേരള സെക്രട്ടറിയേറ്റ് ഐടി വകുപ്പില്‍ സുപ്രധാന തസ്തികില്‍ എത്തിയതിന് പിന്നില്‍ ഉന്നതരുമായുള്ള ബന്ധം മൂലമാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ കോണ്‍സുലേറ്റില്‍ നിന്നും പിരിച്ചുവിട്ടശേഷവും ചില ഉന്നതരുമായി അവര്‍ സൗഹൃദ ബന്ധം നിലനില്ത്തിയിരുന്നതായാണ് സൂചന. ഇതുവഴിയാണ് യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ പേരിലുള്ള ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമം നടത്തിയത്. അതുകൊണ്ടുതന്നെ യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് വിവരം ചോര്‍ത്തിയതില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കും. വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടത്തിയതിനെ തുടര്‍ന്നാണ് സ്വപ്നയെ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും പിരിച്ചുവിടുന്നത്.
സ്വര്‍ണം കണ്ടെടുക്കുന്നതിന് നാല് ദിവസം മുമ്പ് കസ്റ്റംസ് അധികൃതര്‍ ബാഗേജ് പരിശോധിക്കാന്‍ യുഎഇ കോണ്‍സുലേറ്റിന്റെ അനുമതി തേടിയിരുന്നു. ആദ്യം അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും യുഎഇയിലുള്ള അബാസഡറിന്റേയും ഇടപെടലിനെ തുടര്‍ന്നാണ് ഞായറാഴ്ച ബാഗേജ് പരിശോധിക്കാനുള്ള സാഹചര്യം ഒരുങ്ങിയത്. എന്നാല്‍ ഇതിനിടെ ശനിയാഴ്ച തന്നെ സ്വപ്ന സുരേഷ് മുങ്ങുകയായിരുന്നു.
കസ്റ്റംസ് നല്കിയ വിവരങ്ങള്‍ കോണ്‍സുലേറ്റില്‍ നിന്ന് ചോര്‍ന്നതാകാം സ്വപ്നയ്ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതെന്നാണ് സംശയം. കോണ്‍സുലേറ്റിലെ ജീവനക്കാരുടെ സഹായമോ ഉന്നതല ഇടപെടലുകളുണ്ടായോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.
കേസില്‍ പ്രതിയായ സരിത് കുറ്റം സമ്മതിച്ചതായും കോണ്‍സുലേറ്റിന്റെ ചുമതലയുള്ള അറ്റാഷയുടെ പേരിലാണ് 30 കിലോ സ്വര്‍ണമെത്തിയതെന്നും കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഡിപ്ലോമാറ്റിക് ബാഗിലെത്തിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴികെയുള്ളവ തന്റെ അറിവോടെയല്ല എത്തിയതെന്ന് അറ്റാഷെ കസ്റ്റംസിനെ അറിയിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇയാള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും അന്വേഷണ സംഘം ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: