തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന് പിന്നാലെ മറ്റൊരു മന്ത്രിയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ ലംഘിച്ചെന്ന് കണ്ടെത്തല്‍. മറ്റൊരു മന്ത്രികൂടി പ്രോട്ടോകോള്‍ ലംഘിച്ച് കോണ്‍സുലേറ്റുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്. മന്ത്രിമാരുടെ പേരു വിവരങ്ങള്‍ സഹിതമാണ് സ്വപ്നയുടെ മൊഴി.
ഇതോടെ സംസ്ഥാന മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വ്യക്തമായി. ഒരു മന്ത്രി മകന്റെ വിസാ കാര്യങ്ങള്‍ക്കായി പോയിരുന്നു. മന്ത്രിമാര്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണം. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോള്‍ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോണ്‍സുലേറ്റുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോള്‍ വിഭാഗത്തെ സമീപിക്കണം. ഇവിടെ മന്ത്രിമാരും കോണ്‍സുലേറ്റും പ്രോട്ടോക്കോള്‍ പാലിച്ചിട്ടില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറി. ജലീലിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാനുള്ള നിര്‍ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നേരത്തെ തന്നെ കൈമാറിയിട്ടുണ്ട്.
തലസ്ഥാനത്ത് എന്‍ഐഎയുടെ തെളിവെടുപ്പ് അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി എന്‍ഐഎ തലസ്ഥാനത്ത് രഹസ്യ തെളിവെടുപ്പ് നടത്തി. കേസില്‍ പിടിയിലായ ജലാലുദ്ദീന്‍, റഫീഖ്, ഷറഫുദ്ദീന് എന്നിവരെയെത്തിച്ച് പോ ലീസിനെ പോലും അറിയിക്കാതെയായിരുന്നു തെളിവെടുപ്പ്.
സ്വര്‍ണം വന്ന ദിവസം പ്രതികള്‍ തങ്ങിയെന്നു കരുതുന്ന സെക്രട്ടേറിയറ്റിനു സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടല്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍, ഐടി സെക്രട്ടറി എം. ശിവശങ്കര്‍ താമസിച്ചിരുന്ന ഫ്ളാറ്റ്, സ്വപ്നയുടെ വീട്, സന്ദീപീന്റെ വീട്, കാര്‍ കാര്‍ഡിയാക് എന്ന വര്‍ക്ക്ഷോപ്പ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണിയായ കെ.ടി. റമീസ് കേരളത്തിലില്ലാത്ത ദിവസങ്ങളില്‍ സന്ദീപ് നായരില്‍നിന്ന് കടത്തു സ്വര്‍ണം കൈപ്പറ്റിയിരുന്നത് ഷറഫുദീനും ഷെഫീഖുമായിരുന്നു. സന്ദീപില്‍നിന്ന് അഞ്ചു പ്രാവശ്യം ഇവര്‍ സ്വര്‍ണം കൈപ്പറ്റി. ഈ സ്വര്‍ണം റമീസ് നിര്‍ദേശിക്കുന്ന ആളുകളിലെത്തിക്കുന്നതും ഇരുവരുമായിരുന്നു.
സി ആപ്ട് മുന്‍ ഡയറക്ടറെ ചോദ്യം ചെയ്യും
യുഎഇ കോണ്‍സുലേറ്റിന്റെ വാഹനത്തിലെത്തിച്ച ദുരൂഹ ബണ്ടിലുകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന് കീഴിലുള്ള സി ആപ്ടിന്റെ വാഹനം ഉപയോഗിച്ച് കടത്തിയ സംഭവത്തില്‍ കസ്റ്റംസ് സി ആപ്ട് മുന്‍ ഡയക്ടറുടെ മൊഴിയെടുക്കും.
സ്വപ്നയും സംഘവും ലോക്ഡൗണിനിടെ സ്വര്‍ണവും രാജ്യവിരുദ്ധ ലഘുലേഖകളും കൊണ്ടുപോകാന്‍ സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് കസ്റ്റംസിന്റെ സംശയം. പാക്കറ്റുകള്‍ ഡയറക്ടറുടെ നിര്‍ദേശപ്രകാരം സി-ആപ്ടിന്റെ അടച്ചുപൂട്ടിയ വാഹനത്തില്‍ കയറ്റി കൊണ്ടുപോയെന്നാണ് ജീവനക്കാരുടെ മൊഴി. കര്‍ണാടകത്തിലേക്കു പോയ വാഹനങ്ങളുടെ യാത്രാരേഖകളും കൃത്യമല്ല. ബെംഗളൂരുവിലേക്ക് പോയ വാഹനം ഒരാഴ്ച കഴിഞ്ഞാണ് തിരിച്ചെത്തിയതെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: