ശബ്ദത്തേക്കാള്‍ ആറിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഹൈപ്പര്‍സോണിക് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിക്കാന്‍ കഴിഞ്ഞതോടെ ഭാരതം സൂപ്പര്‍സോണിക് യുഗത്തില്‍ നിന്ന് ഹൈപ്പര്‍സോണിക് യുഗത്തലേക്ക് കടന്നിരിക്കുകയാണ്. ഹൈപ്പര്‍ സോണിക് ടെക്നോളജി ഡമോണ്‍സ്ട്രേഷന്‍ വെഹിക്കിള്‍ അഥവാ എച്ച്എസ്ടിഡിവി എന്ന സാങ്കേതികവിദ്യ ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്തു എന്നത് രാജ്യത്തിന് അഭിമാനകരമായ നേട്ടമാണ്. ഒഡീഷ തീരത്തെ വീലര്‍ ദ്വീപിലുള്ള ഡോ. അബ്ദുള്‍കലാം ടെസ്റ്റിങ് കേന്ദ്രത്തില്‍നിന്ന് അഗ്നി മിസൈല്‍ ബൂസ്റ്ററിന്റെ സഹായത്തോടെ 30 കിലോമീറ്റര്‍ ഉയരത്തിലാണ് അതിനിര്‍ണായകമായ ഈ പരീക്ഷണം നടത്തിയത്. സ്ക്രാംജെറ്റ് പ്രൊപ്പല്‍ഷന്‍ സംവിധാനം പ്രവര്‍ത്തനക്ഷമമായതോടെ ആകാശപേടകം സൂപ്പര്‍ സോണില്‍നിന്ന് ഹൈപ്പര്‍ സോണിലേക്ക് മാറുകയായിരുന്നു. അതായത് സെക്കന്റില്‍ രണ്ട് കിലോമീറ്റര്‍ വേഗം. കഴിഞ്ഞ ജൂണില്‍ നടത്തിയ പരീക്ഷണം പരാജയപ്പെട്ടിരുന്നു. അന്നത്തെ നിരാശ ഒരു വര്‍ഷത്തിനുശേഷം അതിരറ്റ സന്തോഷത്തിന് വഴിമാറിയിരിക്കുകയാണ്. എല്ലാ സംവിധാനങ്ങളും പരീക്ഷണത്തില്‍ വിജയകരമായിരുന്നുവെന്ന ഡിആര്‍ഡിഒ ചെയര്മാന് ഡോ.ജി. സതീഷ് റെഡ്ഡിയുടെ പ്രതികരണത്തില്‍ ഈ സന്തോഷം പ്രകടമാണ്. രാജ്യത്തിന്റെ എല്ലാ മേഖലയിലും സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന ആത്മനിര്‍ഭര്‍ മുന്നേറ്റത്തിന്റെ അതുല്യ വിജയംകൂടിയാണിത്.
വളരെ ചുരുക്കം രാജ്യങ്ങള്‍ക്ക് മാത്രമേ ഈ കഴിവുള്ളൂവെന്ന് ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുകയുണ്ടായി. നാഴികക്കല്ലാവുന്ന നേട്ടമാണ് രാജ്യം കൈവരിച്ചിരിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങും അഭിപ്രായപ്പെട്ടു. ലോകരാജ്യങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും സ്വന്തമാക്കിയിട്ടുള്ള നേട്ടമാണ് ഭാരതവും കൈവരിച്ചിട്ടുള്ളത്. പ്രതിരോധ രംഗത്തെ വന്‍ കുതിച്ചുചാട്ടമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. സൂപ്പര്‍ സോണിക് സ്ക്രാംജെറ്റ് ഉപയോഗിച്ച് അഞ്ചുവര്‍ഷത്തിനുള്ളില്‍ ഹൈപ്പര്‍സോണിക് മിസൈല്‍ വികസിപ്പിക്കാനാവും. ഇതോടെ ഭാരതത്തിന്റെ പ്രതിരോധ ശേഷി പതിന്മടങ്ങ് കരുത്തുറ്റതാകും. എന്തു വിലകൊടുത്തും പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളും നടപടികളും യുദ്ധകാലാടിസ്ഥാനത്തില്‍ വിജയം കാണുന്നുവെന്നതിന്റെ തെളിവുകൂടിയാണ് ഇപ്പോഴത്തെ ഹൈപ്പര്‍സോണിക് വിജയമെന്ന് നിസ്സംശയം പറയാം. എതിര്‍പ്പുകളെയും കുപ്രചാരണങ്ങളെയും വകവയ്ക്കാതെ ഫ്രാന്‍സില്‍നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞത് രാജ്യരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന മോദി സര്‍ക്കാരിന്റെ പ്രഖ്യാപനമായിരുന്നു. അമേരിക്കയില്‍നിന്നും റഷ്യയില്‍ നിന്നും ഇസ്രായേലില്‍നിന്നും നമ്മുടെ പ്രതിരോധ സംവിധാനത്തിനുവേണ്ട ആയുധങ്ങളും മുങ്ങിക്കപ്പലുകളും ഹെലികോപ്ടറുകളുമൊക്കെ വാങ്ങാന്‍ നാംമടിക്കുന്നുമില്ല.
ശത്രുരാജ്യങ്ങളെ ഭയന്ന് പ്രതിരോധ സജ്ജീകരണങ്ങള്‍ ശക്തിപ്പെടുത്താതിരിക്കുന്ന നയമാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സ്വീകരിച്ചുപോന്നത്. അതിര്‍ത്തിയില്‍ സൈനിക നീക്കങ്ങള്‍ക്കായി റോഡുകള്‍ നിര്‍മിച്ചാല്‍ അത് ചൈന നമുക്കെതിരെ ഉപയോഗിക്കുമെന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിക്കാന്‍ പ്രതിരോധമന്ത്രിയായിരുന്ന ആന്റണിക്ക് ലജ്ജ തോന്നിയില്ലല്ലോ. അമേരിക്കയുടെ ഭീഷണിയെത്തുടര്‍ന്ന് അഗ്നി മിസൈലിന്റെ പരീക്ഷണം വേണ്ടെന്നുവച്ചതും കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഈ അവസ്ഥയ്ക്കാണ് മോദി ഭരണത്തില്‍ അടിമുടി മാറ്റം വന്നിരിക്കുന്നത്. ഇതിന്റെ തിളക്കമാര്‍ന്ന ഉദാഹരണമാണ് അമേരിക്കയ്ക്കും റഷ്യക്കും ചൈനയ്ക്കുമൊപ്പം ഹൈപ്പര്‍സോണിക് എലീറ്റ് ക്ലബ്ബിലേക്കുള്ള ഭാരതത്തിന്റെ പ്രവേശനം. ഇപ്പോള്‍ നാം
സ്വായത്തമാക്കിയിരിക്കുന്ന ഹൈപ്പര്‍സോണിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ക്രൂസ് മിസൈല്‍ നിര്മിക്കുന്നേതാടെ ചൈനയുടെ ഏത് പ്രതിരോധ സംവിധാനത്തെയും മറികടക്കാനാവും. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ചൈനയുടെ സാമ്രാജ്യത്വ മോഹത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്കിക്കൊണ്ടിരിക്കുന്ന പുതിയ കാലത്തിന്റെ ആകാശത്ത് സ്ക്രാജെറ്റിന്റെ പരീക്ഷണം പോലെ വിജയങ്ങള്‍ ഇനിയും ആവര്‍ത്തിച്ചുകൊണ്ടിരിക്കും. നമ്മുടെ ഭരണ നേതൃത്വത്തിനും ശാസ്ത്രജ്ഞന്മാര്ക്കും സായുധസേനാംഗങ്ങള്‍ക്കും ഇതിന് കഴിയുമെന്ന് ഇനിയാര്‍ക്കും സംശയം വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: