ന്യൂദല്‍ഹി: ഇന്ത്യയിലെ ഉയര്‍ന്നുവരുന്ന പുതിയ അവസരങ്ങളില്‍ പങ്കാളികളാകാനും നിക്ഷേപം നടത്താനും കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് യുഎസ് കമ്പനികളെയും നിക്ഷേപകരെയും ക്ഷണിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഊര്‍ജ്ജ പങ്കാളിത്തത്തില്‍ ഉണര്‍വ്വ് ഉണ്ടായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തത്തില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രധാന കണ്ണിയാണ് ഊര്‍ജ്ജ പങ്കാളിത്തം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നാളെ നടക്കുന്ന ഇന്ത്യ- യു.എസ്. നയതന്ത്ര പങ്കാളിത്തവുമായി ബന്ധപ്പെട്ട രണ്ടാമത് മന്ത്രിതല ചര്‍ച്ചയുടെ മുന്നോടിയായി വ്യവസായ തല ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. യു.എസ് -ഇന്ത്യ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാനും യുഎസ് ഊര്‍ജ കാര്യ സെക്രട്ടറി ഡാന്‍ ബ്രൂയ്ലെറ്റും സംയുക്തമായി അധ്യക്ഷതവഹിച്ചു.
ഈ പ്രതിസന്ധിഘട്ടത്തിലും ആഗോള ഊര്‍ജ്ജ വിപണി സ്ഥിരത നിലനിര്‍ത്തുന്നതിനും കോവിഡ് 19 പ്രതിരോധ നടപടികളിലും ഇന്ത്യയും അമേരിക്കയും സഹകരിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു. പ്രകൃതി വാതക മേഖലയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് നയതന്ത്ര ഊര്‍ജ്ജ പങ്കാളിത്തത്തെ പറ്റി വിശദമാക്കവേ അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ പര്യവേഷണ, ഉത്പാദന മേഖലകളില്‍ നടപ്പാക്കുന്ന മാറ്റങ്ങളെയും നയ പരിഷ്ക്കാരങ്ങളെയും കുറിച്ചും മന്ത്രി സംസാരിച്ചു. എണ്ണ, പ്രകൃതി വാതക പര്യവേക്ഷണം, പ്രകൃതിവാതക അടിസ്ഥാനസൗകര്യം എന്നീ മേഖലകളില്‍ 118 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം ഇന്ത്യ പ്രതീക്ഷിക്കുന്നതായി ധര്‍മേന്ദ്ര പ്രധാന് പറഞ്ഞു.
പെട്രോളിയം, പ്രകൃതിവാതക വകുപ്പ് സെക്രട്ടറി തരുണ്‍ കപൂര്‍, യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരഞ്ജിത്ത് സന്ധു, ഇന്ത്യയിലെയും അമേരിക്കയിലെയും ഊര്‍ജ വകുപ്പുമായി ബന്ധപ്പെട്ട പ്രതിനിധികള്‍, വിവിധ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: