ഇടുക്കി: വനം മന്ത്രിയുടെ ഓഫീസും ഇതേ വകുപ്പിലെ ഭരണ വിഭാഗം ഉപ മുഖ്യവനപാലകന്റെ ഓഫീസും തമ്മിലുള്ള പടലപ്പിണക്കവും ശീതസമരവും സ്ഥാനക്കയറ്റങ്ങള്‍ക്ക് തടസമാകുന്നു. ഹെഡ് അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റമാണ് വഴിമുട്ടിയത്. ഇതിനൊപ്പം പിഎസ്സി വഴിയുള്ള നിയമനവും വൈകുന്നു.
ഉപ മുഖ്യവനപാലകന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനുമായുള്ള അഭിപ്രായ ഭിന്നതയും തര്‍ക്കവുമാണ് സീനിയര്‍ ക്ലര്‍ക്കുമാരെ ഹെഡ് അക്കൗണ്ടന്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്കാന് തടസമാകുന്നതെന്നാണ് ആക്ഷേപം. വകുപ്പിലെ അഞ്ച് സര്‍ക്കിളുകളില്‍ വരുന്ന അര്‍ഹരായ ഉദ്യോഗസ്ഥരെയാണ് ഹെഡ് അക്കൗണ്ടന്റ് തസ്തികയിലേക്ക് പരിഗണിക്കുന്നത്. കൂടുതല്‍ വരുമാനം കിട്ടുന്ന ഡിവിഷനുകളിലേക്ക് ഇഷ്ടക്കാരെ തിരുകി കയറ്റാന്‍ ചില ഉദ്യോഗസ്ഥര്‍ നീക്കം നടത്തി. ഇതോടെ ഇരു കൂട്ടരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടങ്ങി. ഇതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് മുഖ്യ കാരണം. എന്‍ജിഒ യൂണിയന് നേതാക്കളായ ചില ഉദ്യോഗസ്ഥരാണ് ഈ രീതിയില്‍ ഇടപെടുന്നതെന്നാണ് വിവരം.
നിലവില്‍ ഹെഡ് അക്കൗണ്ടന്റുമാര്‍ സീനിയര്‍ സൂപ്രണ്ടുമാരായി നിയമിക്കപ്പെട്ടതോടെ ഒഴിവു വന്ന സ്ഥാനങ്ങള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. കൃത്യ സമയത്ത് നിയമനമില്ലാത്തതിനാല്‍ പിഎസ്സിയുടെ റാങ്ക് പട്ടികയില്‍ ഇടംപിടിച്ച ഉദ്യോഗാര്‍ത്ഥികളുടെയും അവസരവും നഷ്ടമാകുന്നു. സിപിഐയാണ് വകുപ്പ് ഭരിക്കുന്നതെങ്കിലും സിപിഎമ്മിന് കീഴിലെ സംഘടനയുടെ ചില നേതാക്കളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ സ്വന്തം സംഘടനയുടെ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് നടപടിയെടുക്കുന്നതില്‍ മന്ത്രിയും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതാണ് ശീതസമരം തുടരാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: