കോഴിക്കോട്: കേരളത്തില്‍ ഐഎസ് സാന്നിധ്യമുണ്ടെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എംപി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന പ്രക്ഷോഭ പരമ്പരയുടെ ഭാഗമായി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് കോഴിക്കോട്ട് നടത്തിയ ഉപവാസം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
തീവ്രവാദ ബന്ധമുള്ള കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തിയെന്നത് നാണക്കേടാണ്. ഉയര്‍ന്ന ബ്യൂറോക്രാറ്റുകളടക്കം ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. അന്തസ്സുണ്ടെങ്കില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം. സ്വര്‍ണകള്ളക്കടത്ത് വഴിയെത്തിയ പണം സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് ഉപയോഗിച്ചു. രാജ്യത്ത് നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പണം ഉപയോഗിച്ചുവെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നു. അധികാരത്തിലെത്തിയ ദിവസം മുതല്‍ പ്രീണനമാണ് സര്‍ക്കാറിന്റെ സമീപനം. ജിഹാദി-രാഷ്ട്രവിരുദ്ധ ശക്തികളുടെ പരീക്ഷണശാലയായി കേരളം മാറിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
കേരളത്തെ രക്ഷിക്കാനുള്ള ദുരന്തനിവാരണ പ്രവര്‍ത്തനം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്ന് ആരംഭിക്കണമെന്ന് പി.കെ.കൃഷ്ണദാസ് പറഞ്ഞു. പ്രകൃതിദുരന്തവും രാഷ്ട്രീയ ദുരന്തവും കേരളം ഒന്നിച്ച് അനുഭവിക്കുകയാണ്. കേരളത്തെ രക്ഷിക്കാനുള്ള, രാഷ്ട്രത്തെ സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തിന് മനുഷ്യ സ്നേഹികളുടെ പിന്തുണയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന ഉപവാസ സമരത്തില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അധ്യക്ഷനായി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന സെക്രട്ടറിമാരായ കെ.രഞ്ജിത്ത്, പി. രഘുനാഥ്, അഡ്വ.കെ.പി. പ്രകാശ്ബാബു, സംസ്ഥാന വക്താക്കളായ ബി. ഗോപാലകൃഷ്ണന്, സന്ദീപ് വാരിയര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.പി.കെ. സജീവന്, മേഖലാ അധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്, കെ.രജനേഷ്ബാബു എന്നിവര്‍ പങ്കെടുത്തു. വൈകിട്ട് ഇല്ലിക്കെട്ട് നമ്പൂതിരി നാരങ്ങാനീര് നല്കി ഉപവാസം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: