ജറുസലേം: ലോകം കോവിഡിനെ പ്രതിരോധിക്കാനായി വിവിധ മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ വാക്സിന് കണ്ടെത്തിയതായി ഇസ്രയേല്‍. പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള ഇസ്രയേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ റിസേര്‍ച്ച് ആണ് മരുന്ന് കണ്ടെത്തിയത്. ഇസ്രയേല്‍ പ്രതിരോധ മന്ത്രി നാഫ്റ്റലി ബെന്നറ്റാണ്് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ചശേഷമാണ് ഇതുസംബന്ധിച്ച് അദ്ദേഹം പരസ്യ പ്രസ്താവന നടത്തിയത്.
കൊറോണ വൈറസിനെ പ്രതിരോധിച്ച് നശിപ്പിക്കുന്ന ആന്റിബോഡിയാണ് ഇസ്രയേല്‍ ഗവേഷണ സംഘം കണ്ടെത്തിയത്. ഇതിന് രോഗിയുടെ ശരീരത്തിലുള്ള വൈറസിനെ ആക്രമിച്ച് നശിപ്പിക്കാന്‍ കഴിയുമെന്ന് ബെന്നറ്റ് അറിയിച്ചു. മരുന്ന് കണ്ടെത്തിക്കഴിഞ്ഞുവെന്നും ഇനി പേറ്റന്റ് നേടി വലിയതോതില്‍ ഉത്പാദനം നടത്താനുമാണ് ലക്ഷ്യമിടുന്നതെന്നും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഇതിനായി ലോകത്തെ പ്രമുഖ മരുന്നു നിര്‍മ്മാണ കമ്പനികളെ സമീപിക്കുമെന്നും ഇന്‍സിറ്റിയൂട്ട് അറിയിച്ചു. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
നെസ്സ് സിയോണയിലുള്ള രഹസ്യ റിസേര്‍ച്ച് സെന്ററിലായിരുന്നു മരുന്ന് കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ നടന്നത്. വിവിധ ലോക രാഷ്ട്രങ്ങള്‍ കോവിഡിനെതിരെയുള്ള പ്രതിരോധ മരുന്ന് ഗവേഷണം നടത്തി വരികയാണ്. ആഗോള തലത്തില്‍ വന്‍ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഈ മഹാമാരിക്കെതിരെ വാക്സിന് കണ്ടെത്തിയത് ലോക രാഷ്ട്രങ്ങളില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
ലോകമെങ്ങുമുള്ള മരുന്നു പരീക്ഷണ ശാലകളില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് കൊറോണ വൈറസിനെതിരെയുള്ള വാക്സിന് കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നത്.നേരത്തെ കൊറോണക്കെതിരെയുള്ള വാക്സിന് കണ്ടെത്തിയതായി പൂനെ ആസ്ഥാനമായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. ന്യൂമോണിയയ്ക്കും ഡെങ്കിക്കുമെതിരെ ഫലപ്രദവും എന്നാല്‍ ചെലവ് കുറഞ്ഞതുമായ വാക്സിന് കണ്ടെത്തിയ മരുന്നു നിര്‍മ്മാണ കമ്പനിയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ കൊറോണ വാക്സിന് പ്രോഗ്രാമിലെ പ്രമുഖ പങ്കാളിയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. ലോകത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മ്മാതാക്കള്‍ കൂടിയാണ് സീറം.
അതിനിടെ കൊറോണ വാക്സിനേഷന് കണ്ടെത്തിയതായി ഒരു ഇറ്റാലിയന്‍ ശാസ്ത്രജ്ഞനും അറിയിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: