കാസര്‍കോട്: ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലല്ല കേരള സര്‍ക്കാറിന് താല്പര്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു. കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ പരമാവധി സഹായിക്കുന്നതിന് പകരം കേരള മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ അഴിമതിയും കള്ളക്കടത്തും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
കാസര്‍കോട് ജില്ലക്കാര്‍ക്ക് കര്‍ണ്ണാടകയിലേക്ക് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി കാസര്‍കോട് ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.കെ.ശ്രീകാന്ത് നടത്തുന്ന ഏകദിന സത്യാഗ്രഹം വെര്‍ച്യുല്‍ മീറ്റിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സുരേന്ദ്രന്. പിന്നോക്ക ജില്ലയായ കാസര്‍കോട്ടെ വലിയൊരു വിഭാഗം ജനങ്ങള്‍ ആശുപത്രി, വിദ്യാഭ്യാസം, തൊഴില്‍, വ്യാപാരം തുടങ്ങിയ വിവിധ ദൈനംദിന ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ ആശ്രയിക്കുന്നത് കര്‍ണ്ണാടകയെയാണ്.
അപ്രയോഗികമായ നിര്‍ദ്ദേശങ്ങളോടെ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് കാരണം കാസര്‍കോട്ടെ ജനങ്ങള്‍ വളരെയേറെ ദുരിതത്തിലായിരിക്കുകയാണ്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ കാസര്‍കോട് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കര്‍ണ്ണാടക മുന്‍കരുതലെന്ന നിലയില്‍ താല്‍ക്കാലിക വിലക്കേര്‍പ്പടുത്തിയിരുന്നു. കര്‍ണ്ണാടക കേരളത്തെ ദ്രോഹിക്കുകയാണെന്ന് പറഞ്ഞ് അന്ന് അതിനെതിരെ സിപിഎമ്മും കേരള സര്‍ക്കാറും വന്‍ പ്രചരണമാണ് അഴിച്ചുവിട്ടത്.
അതേ കേരള സര്‍ക്കാര്‍ തന്നെയാണ് ഇന്ന് കാസര്‍കോട്ടെ ജനങ്ങള്‍ക്ക് കര്‍ണ്ണാടകയിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തി ബുദ്ധിമുട്ടിക്കുന്നത്. ഇതിലൂടെ വെറും രാഷ്ട്രീയ മുതലെടുപ്പിനായി കുപ്രചരണങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുള്ള നാടകമാണ് സിപിഎമ്മും കേരള സര്‍ക്കാറും നടത്തുന്നതെന്ന് വ്യക്തമായിരിക്കുകയാണെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ സദാനന്ദ റൈ അധ്യക്ഷത വഹിച്ചു. ബിജെപി മേഖല വൈസ് പ്രസിഡന്റ് സതീശ്ചന്ദ്ര ഭണ്ഡാരി, സംസ്ഥാന കമ്മറ്റി അംഗം അഡ്വ വി.ബാലകൃഷ്ണ ഷെട്ടി, എസ്സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സമ്പത്കുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന് മധുര്, ബിജെപി കാസര്‍കോട് മണ്ഡലം സെക്രട്ടറി പി.ആര് സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.സുധാമ ഗോസാഡ സ്വാഗതവും ജില്ലാ സെക്രട്ടറി എന്‍.സതീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: