കാസര്‍കോട്: കാസര്‍കോട് സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലേക്ക് പോവാനും വരാനുമായി നല്‍കിയിരുന്ന ഡെയ്ലി പാസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അതിര്‍ത്തി മേഖലകളില്‍ അതാത് പഞ്ചായത്തുകളുടെ സഹകരണത്തോടെ ജനകീയ ബാരിക്കേഡുകള്‍ സ്ഥാപിക്കാനും ടൂറിസം കേന്ദ്രങ്ങള്‍ ജുലായ് 31 വരെ അടച്ചിടാനും മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
രോഗ വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ കര്‍ശനമാക്കാനും തീരുമാനിച്ചു. ജോലി ആവശ്യാര്‍ത്ഥം ജില്ലയില്‍ നിന്ന് മംഗലാപുരത്തേക്ക് ദിവസേന പോയിവരാന്‍ അനുവദിക്കില്ല. കര്‍ണ്ണാടകയില്‍ ജോലി ചെയ്യുകയാണെങ്കില്‍, അവിടെ ചുരുങ്ങിയത് 28 ദിവസം താമസിച്ച് ജോലി ചെയ്യണം. കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ വന്ന് ദിവസവും ജോലി ചെയ്യുന്നവരും ചുരുങ്ങിയത് 28 ദിവസം ഇവിടെ താമസിച്ച് ജോലി ചെയ്യണം. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഈ തീരുമാനം ബാധകമാണ്. അവിടങ്ങളില്‍ നിന്നുള്ളവരുടെ വരവ് വര്‍ധിച്ചതോടെ കോവിഡ് കേസുകളുടെ എണ്ണവും വര്‍ധിച്ചുവരുന്നതായി യോഗം വിലയിരുത്തി.
കര്‍ണാടകയില്‍ നിന്ന് ഊടുവഴികളിലൂടെ പലരും ജില്ലയിലെത്തുന്നുണ്ട്. ഇവര്‍ നിര്‍ബന്ധമായും സ്വീകരിച്ചിരിക്കേണ്ട യാതൊരു മാനദണ്ഡവും പാലിക്കുന്നില്ല. അതിര്‍ത്തിയിലെ റോഡുകളില്‍ നിന്ന് മണ്ണ് നീക്കം ചെയ്യും. പകരം മഞ്ചേശ്വരം, മീഞ്ച, പൈവളിഗെ, എന്മകജെ തുടങ്ങിയ പഞ്ചായത്തുകളുടെ കര്‍ണ്ണാടക അതിര്‍ത്തികളിലെ റോഡുകളില്‍ പഞ്ചായത്ത് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും മൂന്ന് വീതം ജീവനക്കാരെ നിയോഗിക്കുകയും ചെയ്യും.
പഞ്ചായത്തും ജില്ലാഭരണകൂടവും പോലീസും തീരുമാനിക്കുന്ന റോഡിലൂടെ മാത്രം യാത്ര അനുവദിക്കും. മറ്റ് റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഗതാഗതം തടയും. യാത്ര അനുവദിക്കുന്ന റോഡുകളില്‍ കര്‍ശനമായ പോലീസ് നിരീക്ഷണം ഉണ്ടാകും. അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് ദക്ഷിണ കന്നഡയിലെ തൊട്ടടുത്ത പ്രദേശത്ത് അടിയന്തിര സാഹചര്യത്തില്‍ നടന്ന് പോകേണ്ട സാഹചര്യം ഉണ്ടായാല്‍ അതിര്‍ത്തി റോഡില്‍ ആധാര്‍ ഉള്‍പ്പെടുള്ള പരിശോധന ഉണ്ടാകും. ഇതിനായി തൊട്ടടുത്ത പഞ്ചായത്തുമായി ചര്‍ച്ച നടത്തി ധാരണയിലെത്താന്‍ മഞ്ചേശ്വരം മേഖലയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരോട് യോഗം നിര്‍ദേശിച്ചു.
ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് കടന്നു വരാന്‍ അത്യാവശ്യ റോഡുകള്‍ അതാത് സമയങ്ങളില്‍ തുറന്നു കൊടുക്കും. അതിഥി തൊഴിലാളികളുടെ ഉത്തരവാദിത്വം കോണ്ട്രാക്റ്റര്മാര്ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും ഉള്ളവര്‍ സംസ്ഥാന സര്‍ക്കാറിന്റെ കോവിഡ് 19 ജാഗ്രത വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു വേണം ജില്ലയില്‍ വരാന്‍. രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കും. തിരിച്ചുവരുന്ന അതിഥി തൊഴിലാളികള്‍ കോവിഡ് 19 ജാഗ്രത വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇവരുടെ ഉത്തരവാദിത്വം കോണ്‍ട്രാക്റ്റമാര്‍ ഏറ്റെടുക്കണം.
ജില്ലയിലെത്തുന്ന അതിഥി തൊഴിലാളികള്‍ അലഞ്ഞ് തിരിയുന്ന സാഹചര്യം ഉണ്ടാകരുത്. ഇത് അനുസരിക്കാത്ത കോണ്‍ട്രാക്റ്റര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ചരക്ക് ലോറി ഡ്രൈവര്‍മാര്‍ക്ക് പാര്‍സല്‍ ഭക്ഷണം ഇതര സംസ്ഥാനങ്ങളില്‍ മത്സ്യവും പച്ചക്കറിയും മറ്റുമായി വരുന്ന ചരക്ക് ലോറികളിലെ ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഹോട്ടലുകള്‍ പാര്‍സല്‍ ഭക്ഷണം മാത്രമേ നല്‍കാവൂ. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ മഞ്ചേശ്വരം മേഖലയില്‍ ചരക്ക് ലോറികള്‍ പാര്‍ക്ക് ചെയ്യരുത്. ഹോട്ടല്‍ പരിസരത്ത് ചരക്ക് ലോറികള്‍ കൂട്ടത്തോടെ നിര്‍ത്തിയിടരുത്. ഇത് പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി.
ബേക്കല്‍ കോട്ട 31 വരെ തുറക്കില്ല ബേക്കല്‍ കോട്ട ഉള്‍പ്പെടെയുള്ള ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഈ മാസം 31 വരെ തുറക്കേണ്ടതില്ലെന്ന് ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു. റാണിപുരം, പോസഡി ഗുംബെ ഉള്‍പ്പടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അനുമതിയില്ലാതെ ആളുകള്‍ കൂട്ടംകൂടുന്നതായി ജനപ്രതിനിധികള്‍ ചൂണ്ടികാട്ടി. പട്ടണ പ്രദേശങ്ങളിലും പാതയോരത്ത് ജ്യൂസ് കടകളിലും മറ്റും ആളുകള്‍ അനാവശ്യമായി കൂട്ടംകൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് രോഗവ്യാപനത്തിലേക്ക് നയിക്കും.
പത്ത് പേരില്‍ കൂടുതല്‍ പാടില്ല പ്രതിഷേധ സമരങ്ങളിലും വിവിധ പരിപാടികളിലും 10 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. ഇതില്‍ പങ്കെടുക്കുന്നവര്‍ മാസ്ക് ധരിക്കുകയും, ആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. ജില്ലയില്‍ ഫുട്ബോള്‍, ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും. ശാരീരിക അകലം പാലിക്കാതെ കൂട്ടം കൂട്ടുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പോലീസിനെ യോഗം ചുമതലപ്പെടുത്തി. മാസ്ക് ധരിക്കാതെയും, ശാരിരിക അകലം പാലിക്കാതെയും, സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് കൈകഴുകാതെയുമുള്ള കൂട്ടംകൂടലുകള്ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: