തിരുവനന്തപുരം: കൊറോണ പ്രതിരോധകാലത്ത് രാജ്യത്തെ ഒരുമിച്ച് നിര്‍ത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനത്തെയും സന്ദേശത്തെയും അവഹേളിച്ച കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്ത്.
എന്മകജെ കൃഷിഓഫീസറായ വിനീത് വി.വര്‍മ്മയാണ് പ്രധാനമന്ത്രിക്കെതിരെ തന്റെ ഫേയ്സ് ബുക്ക് അക്കൗണ്ട് വഴി അധിക്ഷേപവുമായി രംഗത്ത് വന്നത്. ഇയാള്‍ ശരിക്കും മണ്ടനാണോ മണ്ടനായി അഭിനയിക്കുവാണോ എന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റ് ചുമ്മ ഗിമ്മിക്കുകള്‍ കാട്ടി പ്ലേറ്റ് കൊട്ടുക, മെഴുകുതിരി കത്തിക്കുക തോല്‍വി തന്നണ്ണാ എന്നുപറഞ്ഞാണ് അവസാനിക്കുന്നത്. ഇതിനെതിരെ ആഭ്യന്തരമന്ത്രാലയത്തിനടക്കം പരാതി പോയതിനാല്‍ ജോലി പോകുമോയെന്ന ഭയത്തിലാണ് ഇയാള്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി 03.04.2020 ന് രാജ്യത്തെ അഭിസംബോധന ചെയ്തിട്ട വിഡിയോ മെസേജില്‍ പറഞ്ഞ കാര്യവുമായി ബന്ധപ്പെട്ട് അന്നേ ദിവസം ഞാനിട്ട ഒരു ഫേസ്ബുക്ക് കുറിപ്പ് എന്റെ കുറെ സുഹൃത്തുക്കള്‍ക്ക് വിഷമം ഉണ്ടാക്കിയതായി മനസ്സിലാകുന്നു.
ആരെയും വ്യക്തിഹത്യ ചെയ്യാനോ മനപ്പൂര്‍വ്വം തേജോവധം ചെയ്യുവാനോ ഉദ്ദേശിച്ചല്ല അങ്ങനെ ചെയ്തത് എന്നറിയിക്കുവാന്‍ ആഗ്രഹിക്കുന്നു. ആയതിനാല്‍ ആ പോസ്റ്റ് നീക്കം ചെയ്ത്, അതു മൂലം എന്റെ സുഹൃത്തുകള്‍ക്കോ പരിചയക്കാര്‍ക്കോ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. വിനീത് വി.വര്‍മ്മ ഫേസ്ബുക്കില്‍ മാപ്പ് അപേക്ഷിച്ച് ഇട്ട പോസ്റ്റ്
ഭാരതം മുഴുവന്‍ ഒറ്റക്കെട്ടായി നിന്ന് കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം മണിമുഴക്കിയും പ്ലേറ്റുകള്‍ കൊട്ടിയും മറ്റും ആദരവ് അര്‍പ്പിച്ചിരുന്നു. അഞ്ചാം തീയ്യതി രാത്രി ഒമ്പത് മണിക്ക് ഒമ്പതു മിനുട്ട് ലൈറ്റുകള്‍ ഓഫാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിന് തൊട്ട് പിന്നാലെയാണ് ഇയാള്‍ ഫേയ്സ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരെ ആദരിക്കുന്നതും കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ നടപടികളെ ഇകഴ്ത്തിയുമുള്ള ഇദ്ദേഹത്തിന്റെ പോസ്റ്റിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.
പ്രധാനമന്ത്രിയെ അപഹസിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട എന്മകജെ കൃഷി ഓഫീസര്‍ വിനീത്.വി.വര്‍മ്മയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബിജെ പി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: