കുമളി: സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ മാനദണഡങ്ങളില് വിട്ടുവീഴ്ച ചെയ്തതോടെ അയല്‍ സംസ്ഥാനത്ത് നിന്ന് ആളുകള്‍ തള്ളിക്കയറുന്നു. ഇക്കാരണത്താല്‍ തമിഴ്നാട്ടില്‍ നിന്ന് കുമളി ചെക്ക്പോസ്റ്റ് വഴി ഇന്നലെ മാത്രം കേരളത്തിലെത്തിയത് 750 ഓളം പേര്.
സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന തേനി ഉള്‍പ്പെടെയുള്ള അതിര്‍ത്തി ജില്ലകളില്‍ നിന്നാണ് അധികം പേരും ഇങ്ങോട്ട് എത്തിയത്. ഇവരില്‍ ഭൂരിഭാഗം ആളുകളും ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിലെ തൊഴിലാളികളാണെന്ന് സംശയം. യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും, സാമൂഹ്യ അകലവും പാലിക്കാതെ ചെക്ക്
പോസ്റ്റ് വഴിയുള്ള തള്ളിക്കയറാന്‍ ശ്രമിക്കുന്ന ആള്‍ക്കൂട്ടമായിരുന്നു ഇന്നലെ അതിര്‍ത്തിയില്‍ കണ്ടത്. കഴിഞ്ഞ ദിവസം വരെ കേരളത്തിലേക്ക് പ്രവേശിക്കുവാന്‍ ഒരാള്‍ അപേക്ഷ നല്കിയാല് ഇങ്ങനെ വരുന്നവര്‍ എത്തി ചേരുന്ന തദ്ദേശ സ്ഥാപനം അനുമതി നല്‍കിയാള്‍ മാത്രമായിരുന്നു തുടര്‍ നടപടി. എന്നാല്‍ ഇന്നലെ മുതല്‍ അപേക്ഷ നല്കി മിനിറ്റുകള്‍ക്കുള്ളില്‍ യാതൊരു പുന:പരിശോധനയും, അന്വേഷണവുവില്ലാതെ പ്രവേശനാനുമതി നല്‍കുകയാണ്. ജില്ലയിലെ തോട്ടം മാനേജുമെന്റുകളുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് ഏതു വിധേനയും തമിഴ്നാട്ടില്‍ നിന്ന് തൊഴിലാളികളെ ഇടുക്കിയിലെത്തിക്കാനുള്ള ഗൂഢനീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ഏലതോട്ടങ്ങളില്‍ പുതിയ വിളവെടുപ്പ് സീസണ് ആരംഭിച്ചു കഴിഞ്ഞു. അതേസമയം കൊറോണ ഭീതിയില്‍ തദ്ദേശീയരായ ജോലിക്കാര്‍ ഒഴികെയുള്ള അയല്‍ സംസ്ഥാനക്കാര്‍ സ്വദേശത്തേക്ക് മടങ്ങിയതും തേട്ടം മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കി. ഇരു സംസ്ഥാനങ്ങളിലും, രാഷ്ടിയ ഭരണ സ്വാധീനമുള്ള വന്‍കിട മുതലാളിമാര്‍ ഏതാനും ദിവസങ്ങളായി തമിഴ്നാട്ടില്‍ നിന്ന് തൊഴിലാളികളെ കേരളത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത് ചര്‍ച്ചയായിരുന്നു. ഇങ്ങനെയെത്തുന്നവര്‍ ചെറുലയങ്ങളില് കൂട്ടമായി താമസിച്ച് നാട്ടുകാരോടൊപ്പം ജോലി ചെയ്യാനിറങ്ങുന്നത് ജില്ലയിലെ സ്ഥിതിവഷളാക്കുന്നതോടൊപ്പം കൊറോണ രോഗബാധയുടെ സാമൂഹ്യ വ്യാപനത്തിന് വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: