പാലക്കാട്: ആശങ്കകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍ സ്വന്തം നാട്ടിലെത്തിത്തുടങ്ങി. നോര്‍ക്ക റൂട്ട്സ് വഴി രജിസ്റ്റര്‍ ചെയ്തവരാണ് അതിര്‍ത്തികള്‍ കടന്ന് കേരളത്തില്‍ എത്തിയത്. സ്വന്തം വാഹനങ്ങള്‍ ഉള്ളവര്‍ക്കു മാത്രമാണ് സുഗമമായി എത്താന്‍ കഴിഞ്ഞത്. അല്ലാത്തവര്‍ ഭീമമായ ടാക്സിക്കൂലി നല്കി അതിര്‍ത്തി വരെയും അവിടെ നിന്ന് വീണ്ടും വലിയ തുക നല്കി വാഹനം വാടകയ്ക്ക് എടുത്തുമാണ് വീടുകളില്‍ എത്തിയത്. ഇവരുടെ പേര് രജിസ്റ്റര്‍ ചെയ്തു എന്നത് ഒഴിച്ചാല്‍ മടക്കത്തിന് ബസ് സൗകര്യമൊന്നും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയില്ല.
ഇന്നലെ രാവിലെ എട്ടുമണിയോടെ വാളയാര്‍ ചെക്പോസ്റ്റ് വഴി കടത്തിവിട്ടു തുടങ്ങി. കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് കടത്തിവിട്ടത്. ഇന്നലെ രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെ 241 വാഹനങ്ങളിലായി 568 പേരാണ് വാളയാര്‍ വഴി കേരളത്തിലെത്തിയത്. പഴയ വാണിജ്യ നികുതി ചെക്പോസ്റ്റ് കെട്ടിടത്തില്‍ നാല് ട്രാക്കുകളിലായി 16 കൗണ്ടറുകളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്.
എല്ലാ വാഹനങ്ങളും അണുവിമുക്തമാക്കിയാണ് കടത്തിവിട്ടത്. മൈസൂരിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ (ഐഷ്) ചികിത്സയ്ക്ക് പോയ കുട്ടികളെ തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. മൈസൂര്‍ കളക്ടറുടെ പാസുമായി മുത്തങ്ങയില്‍ എത്തിയ 41 കുട്ടികള്‍, രക്ഷിതാക്കള്‍, ട്രൈനര്‍ എന്നിവര്‍ ഉള്‍പ്പെടെ 106 പേര് രണ്ടു ബസുകളിലായി മുത്തങ്ങയിലെത്തി.ഇവരെ പരിശോധനയ്ക്ക് ശേഷം കോഴിക്കോട് ജില്ല അതിര്‍ത്തിയില്‍ എത്തിച്ചു കൈമാറി. ആറുജില്ലകളിലേക്കാണ് ഇവര്‍ക്ക് എത്തേണ്ടത്.
റോഡ് മാര്‍ഗം കൊല്ലം ജില്ലയിലെത്തേണ്ട മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കി വരികയാണ്. ഇതിനോടകം രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 1800 ആണ്. ഇതില്‍ 800 പേരെ വീതം ഒരോ ദിവസവും ആര്യങ്കാവ് ചെക്പോസ്റ്റ് വഴി ജില്ലയിലേക്ക് കടത്തിവിടാനാണ് തീരുമാനം. മഞ്ചേശ്വരത്തെ തലപ്പാടി വഴിയും മലയാളികളെത്തി തുടങ്ങി. കര്‍ണാടകയിലെ വിവിധ കോളേജുകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളാണ് ഇന്നലെ വന്നവരിലേറെയും. കാസര്‍കോട് ജില്ലയിലേക്ക് വരുന്നതിന് 84 പാസ്സുകളാണ് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: