ന്യൂദല്‍ഹി: കളിക്കളത്തില്‍ പെരുമാറ്റത്തിലും കളിയിലും ആക്രമണോത്സുകത കാണിക്കുന്ന വിരാട് കോഹ്ലിയെപ്പോലുള്ള ക്യാപ്റ്റന്മാരെയാണ് ഇന്ത്യന്‍ ടീമിന് ആവശ്യമെന്ന് മുന്‍ ഇന്ത്യന്‍ താരവും ബിസിസിഐ ക്രിക്കറ്റ് ഉപദേശകസമിതി അംഗവുമായ മദന്‍ലാല്‍.
എല്ലാവരം ആക്രമണോത്സുകതയുള്ള ക്യാപ്റ്റനാകാന്‍ ആഗ്രഹിക്കുന്നവരാണ്. കോഹ്ലി ആക്രമണ ശൈലി ഉപേക്ഷിക്കണമെന്നാണ് ചിലരുടെ ആവശ്യം. കളിക്കളത്തിലെ കോഹ്ലിയുടെ രീതികള്‍ എനിക്ക് ഇഷ്ടമാണ്. ഇന്ത്യക്കാര്‍ക്ക് ആക്രമണോത്സുകതയില്ലെന്നാണ് മുന്‍പ് ജനം പറഞ്ഞിരുന്നത്. ഇപ്പോള്‍ നമ്മള് ആക്രമണകാരികളായി മാറി. കോഹ്ലിയുടെ ശൈലി ഞാന്‍ ആസ്വദിക്കുകയാണ്. കോഹ്ലിയെപ്പോലുള്ള ക്യാപ്റ്റനെയാണ് നമുക്ക് ആവശ്യമെന്നും മദന്‍ ലാല്‍ പറഞ്ഞു.
ന്യൂസിലന്‍ഡ് പര്യടനത്തില്‍ കോഹ്ലി നിറംമങ്ങിയെന്നത് സത്യമാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാകാം നിറംമങ്ങിയത്. എന്നാലും ലോകത്തെ മികച്ച കളിക്കാരനാണ് കോഹ്ലി. ശക്തമായി തന്നെ വിരാട് തിരിച്ചുവരുമെന്നും മദന്‍ലാല്‍ വെളിപ്പെടുത്തി. ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കിടെ കോഹ്ലി ന്യൂസിലന്‍ഡ് ക്യാപ്റ്റനോടും കാണികളോടുമൊക്കെ കയര്‍ത്തു സംസാരിച്ചിരുന്നു. രണ്ടാം ടെസ്റ്റ് തോറ്റതിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ കോഹ്ലി മാധ്യമ പ്രവര്‍ത്തകരോടും ചൂടായി. കളിക്കളത്തില്‍ തന്റെ വികാരം പ്രകടിപ്പിക്കാന്‍ മടിയില്ലാത്ത താരമാണ് കോഹ്ലി.
ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐസിസി ഏകദിന ലോകകപ്പിനുശേഷം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മുന്‍ നായകന് എം.എസ്. ധോണിയെ ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തുമോയെന്ന ചോദ്യത്തിന് ടീം തെരഞ്ഞെടുപ്പ് തന്റെ പണിയല്ലെന്നായിരുന്നു മദന്‍ ലാലിന്റെ മറുപടി. മദന്‍ ലാല്‍, രുദ്ര പ്രതാപ് സിങ്, സുലക്ഷ്ണ നായിക് എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതിയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ സുനില്‍ ജോഷിയെ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ദേശീയ സെലക്ഷന് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: