ന്യൂദല്‍ഹി: ഉഗാണ്ട പ്രസിഡന്റ് യോവേരി കഗുത മുസേവനി,കൊറിയന്‍ പ്രസിഡന്റ മൂണ്‍ ജെ-ഇന്‍ എന്നിവരുമായി നരേന്ദ്രമോദി ടെലിഫോണില്‍ സംഭാഷണം നടത്തി. കോവിഡ്- 19 മഹാവ്യാധി ഉയര്‍ത്തുന്ന ആരോഗ്യ, സാമ്പത്തിക വെല്ലുവിളികളെ കുറിച്ചായിരുന്നു ചര്‍ച്ച. കൊറിയന്‍ പ്രസിഡന്റ മൂണ്‍ ജെ-ഇന്നുമായി സംഭാഷണത്തില്‍ കഴിഞ്ഞവര്‍ഷത്തെ തന്റെ കൊറിയന്‍ സന്ദര്‍ശനം മോദി അനുസ്മരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം വര്‍ദ്ധിക്കുന്നതില്‍ സംതൃപ്തിയും പ്രകടിപ്പിച്ചു.
കോവിഡ്-19 മഹാമാരിയെ തടയുന്നതിന് തങ്ങളുടെ രാജ്യങ്ങള്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പരസ്പരം പങ്കുവച്ചു.പ്രതിസന്ധി നേരിടുന്നതിന് കൊറിയ സ്വീകരിച്ച സാങ്കേതികവിദ്യയിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ ജനതയെ ഭരണാധികാരികള്‍ ഐക്യത്തോടെ നയിക്കുന്ന രീതിയെ പ്രസിഡന്റ് മൂണ്‍ ജെ-ഇന്‍ അഭിനന്ദിച്ചു.
ഇന്ത്യയിലുള്ള കൊറിയന്‍ പൗരന്മാര്ക്ക് ഇന്ത്യന്‍ അധികാരികള്‍ നല്കുന്ന പിന്തുണയ്ക്ക് കൊറിയന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയോട് നന്ദിപ്രകടിപ്പിച്ചു. ഇന്ത്യന്‍ കമ്പനികളുടെ മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണത്തിനും ഗതാഗതത്തിനും സൗകര്യമൊരുക്കുന്നതിന് പ്രധാനമന്ത്രി കൊറിയന്‍ ഗവണ്മെന്റിനെ പ്രശംസിച്ചു.
കോവിഡ്-19നേരിടുന്നതിനുള്ള ഗവേഷണങ്ങള്‍ക്കായി ഇരുരാജ്യങ്ങളിലേയും വിദഗ്ധര്‍ തുടര്‍ന്നും പരസ്പരം ആശയവിനിമയം നടത്തുന്നതിനും അനുഭവസമ്പത്ത് പങ്കുവയ്ക്കുന്നതിനും ഇരു നേതാക്കളും സമ്മതിച്ചു.
കൊറിയയില്‍ നടക്കാനിരിക്കുന്ന നാഷണല്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പ്രസിഡന്റ് മൂണിന് ശുഭാംശസകള്‍ നേരുകയും ചെയ്തു.
നിലവിലുള്ള ആരോഗ്യ പ്രതിസന്ധിയുടെ നാളുകളില്‍ ആഫ്രിക്കയിലെ സുഹൃത്തുക്കളോട് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്നും വൈറസ് പടരുന്നതു തടയാന്‍ ഉഗാണ്ട ഗവണ്മെന്റിനു സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും പ്രസിഡന്റ് മുസേവനിക്കു പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കി.
നിലവിലുള്ള സാഹചര്യത്തില്‍ ഉള്‍പ്പെടെ ഉഗാണ്ടയിലുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ആ രാജ്യത്തെ ഗവണ്മെന്റും സമൂഹവും നല്‍കിവരുന്ന സല്പേരിനും സുരക്ഷയ്ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.
2018 ജൂലൈയില്‍ താന്‍ നടത്തിയ ഉഗാണ്ട സന്ദര്‍ശനം അനുസ്മരിച്ച അദ്ദേഹം, ഇന്ത്യ-ഉഗാണ്ട ബന്ധത്തിന്റെ സവിശേഷ സ്വഭാവത്തെ കുറിച്ചു പരാമര്‍ശിക്കുകയും ചെയ്തു.
കോവിഡ്- 19 ഉയര്‍ത്തുന്ന വെല്ലുവിളിയെ ലോകം ഉടന്‍ തരണം ചെയ്യുമെന്ന ശുഭപ്രതീക്ഷ ഇരുവരും പങ്കുവെച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: