അഞ്ചാലുമൂട്: ജില്ലയിലെ രണ്ടാമത്തെ കോവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം കടുത്ത നിയന്ത്രണത്തിലേക്കു മാറി. കഴിഞ്ഞ 18ന് ദുബായില്‍ നിന്നു നാട്ടിലെത്തിയ പ്രാക്കുളം സ്വദേശിയായ 49 കാരനാണു രോഗബാധ ആദ്യം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പ്രൈമറി കോണ്ടാക്ടിന്റെ സാമ്പിള്‍ പരിശോധനാഫലം കൂടി വന്നപ്പോഴേക്കും ഒരു കുടുംബാംഗം കൂടി കോവിഡ് പോസിറ്റീവായി. പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി പൂര്‍ണമായും ഗ്രാമം അടച്ചിടേണ്ടി വന്നു. തുടര്‍ന്ന് പോലീസ് 24 മണിക്കൂറും പരിശോധന ശക്തമാക്കി. കൃഷിയും പച്ചപ്പും നിറഞ്ഞ മനോഹരമായ പ്രാക്കുളം ഗ്രാമം ഇപ്പോള്‍ കൊറോണ ഭീതിയിലാണ്.
രാവെന്നോ പകലെന്നോ ഇല്ലാതെ നിതാന്ത ജാഗ്രതയില്‍ പൂര്‍ണമായും അടച്ചിടല്‍ പ്രഖ്യാപിച്ച് കാവലിരിക്കുന്നത് ആ ഗ്രാമവാസികള്‍ തന്നെയാണ്. ഈ ഭാഗത്തേക്ക് പുറത്തുനിന്ന് ആരും കടന്നുവരാതിരിക്കാന്‍ 24 മണിക്കൂറും കാവല്ക്കാരുണ്ട്. പുറംലോകവുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിച്ചാണ് ഇവിടങ്ങളിലെ കൊറോണ പ്രതിരോധം. ഏപ്രില്‍ 14 വരെ പുറത്തുനിന്ന് ആരെയും ഈ ഭാഗത്തേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇതുസംബന്ധിച്ച പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്.
പുറമെ നിന്നുള്ളവര്‍ക്ക് മാത്രമല്ല, അതേ ഗ്രാമത്തിലെ നിവാസികളാണെങ്കിലും ആരോഗ്യവകുപ്പിന്റെ അനുവാദം ഇല്ലാതെ കടത്തിവിടില്ലത്രേ. ഗ്രാമവാസികള്‍ക്ക് വീട് വിട്ടുപോകുന്നതിനും പുറമെ നിന്ന് വരുന്നതിനും സമ്പൂര്‍ണവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പച്ചക്കറികൃഷിയും മത്സ്യബന്ധനവും പശു, കോഴി വളര്‍ത്തലുമാണ് ഈ ഗ്രാമവാസികളുടെ ഉപജീവനമാര്‍ഗം. പ്രാക്കുളം പൂര്‍ണമായും അടച്ചിട്ടത്തോടെ ഇവിടങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ജനജീവിതം ദുസഹമാകുകയും ചെയ്തിട്ടുണ്ട്. എന്നാലും കൊറോണയെ തുരത്താന്‍ ഗ്രാമം അടച്ചിടാന്‍ തന്നെയാണ് നാട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: