അമ്പലപ്പുഴ: തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനത്തിന്റെ പേരില്‍ നടക്കുന്നത് ലാഭക്കണ്ണുവച്ചുള്ള പ്രകൃതി വിഭവ ചൂഷണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സര്‍ക്കാര്‍ വെട്ടിനശിപ്പിച്ച കാറ്റാടി പാടങ്ങളും പൊഴിയില്‍ നടക്കുന്ന കരിമണല്‍ ഖനനവും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോള്‍ ഇവിടെ പ്രകൃതി വിഭവങ്ങളെ മുച്ചൂടും നശിപ്പിക്കുകയാണ്. ഇത് കേരളത്തെ വന്‍ദുരന്തങ്ങളിലേക്ക് തള്ളിവിടാനേ ഉപകരിക്കൂ.
വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ കേരളത്തിലെ 44 നദികളും ചില ലോബികള്‍ക്ക് തീറെഴുതി കഴിഞ്ഞു. പമ്പാനദിയില്‍ നാലു മീറ്റര്‍ ആഴത്തിലാണ് ഖനനം ചെയ്യാന്‍ സ്വകാര്യ ലോബികള്‍ക്ക് അനുവാദം നല്‍കിയത്. പ്രളയത്തെ പ്രതിരോധിക്കാന്‍ ഭാവാത്മകവും ശാസ്ത്രീയവുമായ സംവിധാനങ്ങളാണ് നടപ്പിലാക്കേണ്ടത്. വി.എസ്. അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് ബിനോയ് വിശ്വം വനം വകുപ്പ് മന്ത്രിയായിരിക്കെയാണ് തീരം സംരക്ഷിക്കാന്‍ കാറ്റാടി മരങ്ങള്‍ വച്ചുപിടിപ്പിച്ചത്. ഇത് പിണറായി സര്‍ക്കാര്‍ വെട്ടി നശിപ്പിച്ചെങ്കില്‍ ബിനോയ് വിശ്വം തന്നെ മറുപടി പറയണം. എന്നാല്‍, ഇതിന് മറുപടി പറയാതെ ഇപ്പോള്‍ സിപിഐ നടത്തുന്ന സമരം കാപട്യമാണ്.
തീരദേശ ജനതയുടെ കിടപ്പാടവും തൊഴില്‍ ലഭിക്കുന്ന ഹാര്‍ബറും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകാതെ ഖനനം മാത്രം ലക്ഷ്യമിടുന്നതിന് പിന്നില്‍ കോടികളുടെ തട്ടിപ്പും വെട്ടിപ്പുമാണ്. ഇവിടെനിന്ന് ഐആര്‍ഇ കൊണ്ടുപോകുന്ന മണലിന് യാതൊരു കണക്കുമില്ല. പരിസ്ഥിതി ആഘാത പഠനം നടത്താതെയുള്ള ഖനനം വരും നാളുകളില്‍ ഭൂഗര്‍ഭ ജലം താഴുന്നതുള്പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും കുമ്മനം പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമന്, വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. പ്രദീപ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി ഫ്രാന്‍സിസ് പണിക്കര്‍ തുടങ്ങിയവരും അദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: