കോവിഡ് എന്ന മഹാമാരിക്ക് മുന്നില്‍ പകച്ച് നില്ക്കുകയല്ല ഭാരതം. മറിച്ച് ലോകത്തിനാകെ പ്രത്യാശയുടെ ദീപനാളങ്ങള്‍ പകരുകയാണ്. രാജ്യത്തെ 130 കോടി ജനങ്ങള്‍ നാളെ അതിന്റെ പ്രതീകങ്ങളാകും. ലോകത്തെ ഒന്നാകെ ഗ്രസിച്ചിരിക്കുന്ന കോവിഡ് എന്ന അന്ധകാരത്തെ അകറ്റാന്‍ പ്രതീക്ഷയുടെ തിരിനാളം കൊളുത്തുവാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതജനതയോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
നാളെ രാത്രി ഒമ്പതിന് വീടിന് വെളിയില്‍ ഒമ്പത് മിനിട്ട് ദീപം തെളിച്ചുകൊണ്ട് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം തുടരണം. വീട്ടിലെ ലൈറ്റുകള്‍ എല്ലാം അണച്ച്, വാതില്‍പ്പടിയിലോ ബാല്‍ക്കണിയിലോ നിന്നുവേണം ദീപം തെളിയിക്കാന്‍. വിളക്ക്, ചിരാത്, മെഴുകുതിരി എന്നിവ കൊളുത്തിയോ, ടോര്‍ച്ചോ, മൊബൈല്‍ വെളിച്ചമോ ഉപയോഗിച്ചോ കോവിഡ് എന്ന ഇരുട്ടിനെതിരെ പ്രകാശം പരത്തണമെന്നാണ് ഭാരതത്തിലെ 130 കോടി ജനതയോട് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. ആരും പുറത്തിറങ്ങി കൂട്ടംകൂടരുതെന്നും ‘ലക്ഷ്മണരേഖ’ ലംഘിക്കരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. കാരണം സാമൂഹിക അകലത്തിലൂടെ, ബ്രേക് ദ ചെയിന്‍ മാര്‍ഗ്ഗത്തിലൂടെ മാത്രമേ കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ സാധിക്കൂ.
ദീപം തെളിക്കുക എന്നത് ഭാരത സംസ്കൃതിയുടെ ഭാഗമാണ്. പ്രതീക്ഷയുടെ, നന്മയുടെ, ജ്ഞാനത്തിന്റെ എല്ലാം പ്രതീകമാണത്. കോവിഡ് എന്ന പകര്‍ച്ച വ്യാധിയെക്കുറിച്ചുള്ള അറിവ് പകര്‍ന്ന്, എല്ലാ മനുഷ്യരുടേയും മനസ്സിന്റെ നന്മയെ ഒരുമയിലൂടെ വെളിവാക്കിക്കൊണ്ട്, നാം അതിജീവിക്കും എന്ന പ്രതീക്ഷ നല്‍കുകയാണ് ഓരോ വ്യക്തിയും കൊളുത്തുന്ന തിരിനാളത്തിലൂടെ. രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങളുടെ 21 ദിവസം കടം ചോദിച്ച്, അതുമൂലം അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ പറഞ്ഞ പ്രധാനമന്ത്രി, നാളെ നമ്മുടെ 9 മിനിട്ടാണ് ചോദിക്കുന്നത്. 130 കോടി ജനത അത് നല്കാന് തയാറാകുമ്പോള്‍ ഈ രാജ്യത്തിന്, ലോകത്തിന് അതൊരു മികച്ച സന്ദേശമാവും നല്‍കുക. നാം ഒറ്റയ്ക്കല്ല, ഒരുമിച്ചാണ് ഈ മഹാമാരിയ്ക്കെതിരെ പോരാടുന്നത്. ഏതൊരു പോരാട്ടത്തിന്റേയും വിജയം അതില്‍ ഭാഗമാകുന്നവരുടെ പൂര്‍ണ സഹകരണവും പിന്തുണയുമാണ്. ഇതേ ഒത്തൊരുമയോടെയാണ് ഭാരത ജനത കോവിഡിനെതിരെ പൊരുതുന്നത്.
വൈവിധ്യങ്ങളുടെ നാടാണ് ഭാരതം. ഇവിടുത്തെ ജനതയെ മുഴുവന്‍ ഒരു ചരടില്‍ കോര്‍ത്തതുപോലെ ഒന്നിച്ചു നിര്‍ത്തുകയെന്നത് അത്രയേറെ ശ്രമകരവുമാണ്. അങ്ങനെ നില്ക്കണമെങ്കില് അവര്‍ക്ക് ഒരു ലക്ഷ്യമുണ്ടാവണം, ഒരു പ്രചോദനമുണ്ടാകണം. അത്തരത്തിലൊരു ലക്ഷ്യത്തിലേക്ക് ചേര്‍ത്ത് നി
ര്‍ത്തുകയെന്ന പ്രചോദനാത്മകമായ ദൗത്യമാണ് നരേന്ദ്രമോദി നിര്‍വഹിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അര്‍പ്പിക്കുന്നതിന് വേണ്ടി രാജ്യത്തെ ഒന്നിപ്പിച്ചുനിര്ത്തിയതും അതിന്റെ ഭാഗമാണ്. നാം ഓരോരുത്തരും ഇപ്പോള്‍ വീട്ടിലിരിക്കുന്നത് വെറുതെയാവില്ലെന്നും, അതിന്റെ ഫലം പോരാട്ടത്തിനൊടുവിലെ അന്തിമ വിജയം ആയിരിക്കുമെന്നുമുള്ള ദൃഢനിശ്ചയത്തിന്റേയും ശുഭാപ്തിവിശ്വാസത്തിന്റേയും പ്രകാശം പരത്തുന്നതിനുവേണ്ടിയാവണം നാളെ രാത്രി ഒമ്പത് മണിക്ക് ശേഷമുള്ള ഒമ്പത് മിനിട്ട് നീക്കിവയ്ക്കുന്നത്.
ഒന്നിച്ച് നില്ക്കുന്ന ഒരു ജനതയെ മുന്നില്‍നിന്ന് നയിക്കുന്ന മോദി എന്ന രാഷ്ട്രതന്ത്രജ്ഞന് അതിനുവേണ്ടിയാണ് അത്തരമൊരു ആശയം മുന്നോട്ടുവച്ചതും. മറ്റ് രാജ്യങ്ങള്‍ കൊറോണ വൈറസ് വ്യാപനത്തിനെതിരെ പല മാര്‍ഗങ്ങള്‍ സ്വീകരിച്ച് ചെറുത്ത് നില്‍പ്പ് തുടരുമ്പോഴും ആ രാജ്യത്തെ ജനങ്ങളെ ഏകോപിപ്പിച്ച് നിര്‍ത്തുന്നതില്‍ വിജയിച്ചിട്ടില്ല. അവിടെ ഇന്ത്യ വ്യത്യസ്തമാകുന്നതും നാനാത്വത്തിലും ഏകത്വം കണ്ടെത്തുന്ന ഭാരത ജനതയുടെ സംസ്കാരം കൊണ്ടാണ്. അതുകൊണ്ടാണ് ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്കും മാതൃകയാവുന്നെന്ന് അഭിമാനത്തോടെ പറയുവാന്‍ സാധിക്കുന്നത്. ലോകാരോഗ്യ സംഘടനയുള്‍പ്പെടെ ഭാരതത്തെ അഭിനന്ദിക്കുന്നതും അതുകൊണ്ടുതന്നെ. വിവിധ ലോകരാജ്യങ്ങള്‍ ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന തരത്തിലുള്ള അപകടകരമായ അവസ്ഥയിലേക്ക് നമ്മുടെ രാജ്യം പോകാതിരിക്കുന്നതും നാം ഓരോരുത്തരും നമ്മെത്തന്നെ വീട്ടിനുള്ളില്‍ അടച്ചിടാന്‍ തീരുമാനിച്ചതുകൊണ്ടാണ്. രാഷ്ട്രത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാനുള്ള ശേഷി നമ്മുടെ പൂര്‍വ്വികരില്‍ നിന്നും നമുക്ക് ആവോളം ലഭിച്ചിട്ടുണ്ട്. അതേ ദേശസ്നേഹമാണ് നാം ഇവിടേയും പ്രകടമാക്കുന്നത്. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും എല്ലാ ഭേദങ്ങളും മറന്നുകൊണ്ട് ഒറ്റക്കെട്ടായി നില്‍ക്കുന്നവരാണ് ഭാരതീയര്‍. നാളെ 130 കോടി ജനത, കോവിഡ് എന്ന ഇരുട്ടിനെതിരെ തെളിക്കുന്ന ദീപപ്രഭയിലൂടെ അവര്‍ പറയാതെ പറയുന്ന ഒരു സന്ദേശമുണ്ട്: നാം ഒന്ന്. നമ്മള് അതിജീവിക്കും. ഇരുട്ടില്‍ പ്രഭ പരത്തുന്നത് എന്തുമാകട്ടെ, അതാണ് മുന്നോട്ടുള്ള പ്രയാണം സുഗമമാക്കുന്നതും ലക്ഷ്യത്തിലേക്ക് നയിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: