ബാംഗളൂര്‍: കൊറോണ വൈറസ് പ്രതിരോധകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരിക്കുന്ന ദീപം ജ്വലിപ്പിക്കല്‍ എല്ലാവരിലും കൂടുതല്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുമെന്ന് മുന്‍ ഇസ്ലാം വിശ്വാസിയും ഡോക്ടറുമായ സോഫിയ രംഗവാല. ദീപങ്ങള്‍ ഗ്രഹദോഷങ്ങള്‍ നീക്കി ഗ്രഹശാന്തി കൊണ്ടുവരും. അതിനര്‍ത്ഥം അടുത്ത ദിവസം മുതല്‍ നമുക്ക് വിജയാഹ്ലാദം നടത്താന്‍ കഴിയും എന്നല്ലെന്നും അവര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ ജനിച്ച് രണ്ടാം വയസ്സുമുതല്‍ കുവൈറ്റില്‍ ഇസ്ലാമിക പ്രബോധനങ്ങള്‍ പഠിച്ചു വളര്‍ന്ന യുവതിയാണ് ഡോ സോഫിയ രംഗവാല. ബാംഗളൂരില്‍ സമര്‍ത്ഥയായ അലോപ്പതിക് ഡോക്ടറായി പരിശീലനം നടത്തികൊണ്ടിരിക്കുമ്പോള്‍ വ്യക്തിജീവിതത്തില്‍ ഉണ്ടായ ചില പ്രശ്നങ്ങളാണ് ഇവരുടെ വിശ്വാസമാറ്റങ്ങള്ക്ക് തുടക്കം കുറിച്ചത്.
മാനസിക സംഘര്‍ഷങ്ങളില്‍ നിന്നുള്ള മോചന മാര്‍ഗമെന്ന നിലയ്ക്കാണ് ഇവര്‍ ധ്യാന പരിശീലനം ആരംഭിക്കുന്നത്. വളരെ വേഗം തന്നെ സ്വന്തം മനസിന്റെ ആഴങ്ങള്‍ സ്പര്‍ശിച്ച സോഫിയയ്ക്ക് മുന്നില്‍ നിഗൂഡ സന്ദേശങ്ങളിലൂടെ പ്രപഞ്ചം അതിന്റെ അസ്തിത്വ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ തുടങ്ങുകയായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ തന്റെ അനുഭവവും കാഴ്ചപ്പാടും ഒരു വീഡിയോയിലൂടെയാണ് അവര്‍ പുറത്തുവിട്ടത്. ജീവിതത്തില്‍ ആദ്യമായി താനുണ്ടാക്കിയ ഈ വീഡിയോ എല്ലാവരും കാണണമെന്നും ഇതിലൂടെ പങ്കു വയ്ക്കാന്‍ ശ്രമിക്കുന്ന സുപ്രധാനവും വ്യത്യസ്തവുമായ സന്ദേശം ഉള്‍ക്കൊള്ളണമെന്നും ഫേസ്ബുക്കിലൂടെ ഡോ സോഫിയ രംഗവാല അഭ്യര്‍ത്ഥിക്കുന്നു.
ഡോക്ടര്‍ സോഫിയ രംഗവാല ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയുടെ സംഗ്രഹം:
ഇസ്ലാമിക പശ്ചാത്തലത്തിൽ ജനിച്ചു വളർന്ന ഒരു വ്യക്തിയാണ് ഞാൻ. എന്നാൽ ചെറുപ്പം മുതലേ മതപ്രബോധനങ്ങള്‍ കേട്ടു വളര്‍ന്നിട്ടും അവയിലൊന്നും വലിയ കാര്യമുള്ളതായി എനിക്ക് തോന്നിയിരുന്നില്ല. പലപ്പോഴും അവയെ ചോദ്യം ചെയ്യാനും ഞാന്‍ ശ്രമിച്ചിരുന്നു. ഈ ലോകത്തിലെ മനുഷ്യന്റെ കഷ്ടതകളെ കുറിച്ചും മറ്റുമുള്ള എന്റെ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം എനിക്ക് കിട്ടിയിരുന്നില്ല. കർമ്മ നിയമത്തിലാകട്ടെ ഇസ്ലാം വിശ്വസിക്കുന്നുമില്ല. എന്റെ സംശയങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരങ്ങള്‍ ലഭിക്കായ്ക കാരണം ആത്മീയതയെ ഒരിയ്ക്കലും ഗൗരവത്തില്‍ എടുത്തിരുന്നില്ല. അതുകൊണ്ടു തന്നെ വളരെ യുക്തിപൂര്‍വ്വം ചിന്തിക്കുകയും എന്തിനേയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ.
എന്നാല്‍ ധ്യാന പരിശീലനത്തില്‍ കുറെ മുന്നോട്ടു പോയതോടെ എനിക്ക് എന്റെ മുന്‍ ജന്മത്തെക്കുറിച്ചൊക്കെയുള്ള ചില ഒളിമിന്നലുകള് കിട്ടാന്‍ തുടങ്ങി. തുടക്കത്തില്‍ ഞാനതിനെ കാര്യമാക്കിയില്ല. എന്തിനേയും യുക്തിയിലൂടെ വിലയിരുത്തി മനസ്സിലാക്കാന്‍ ശ്രമിക്കുന്ന പ്രകൃതമായതു കൊണ്ടും കുട്ടിക്കാലം മുതലേ കിട്ടിയ ഇസ്ലാമിക പ്രബോധനത്തിന്റെ സ്വാധീനം കൊണ്ടും പുനര്ജന്മം മുതലായ ആശയങ്ങള്‍ എന്റെ ഉള്ളില്‍ വേരു പിടിച്ചിരുന്നില്ല.
പിന്നീട് അതെക്കുറിച്ച് ചിന്തിക്കുകയും ഇത് ഏതെങ്കിലും ആത്മീയ അനുഭവമാണെങ്കില്‍ പരീക്ഷിച്ചു ബോദ്ധ്യപ്പെടാവുന്ന തെളിവുകള്‍ തരണമെന്ന് പ്രകൃതിയോട് ആവശ്യപ്പെടുകയും ചെയ്തു. അതെത്തുടര്‍ന്ന് യാദൃശ്ചികമെന്ന് ഒരുതരത്തിലും പറയാനാവാത്ത അത്ഭുതകരമായ അനുഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകാന്‍ തുടങ്ങി. അവയെല്ലാം എനിക്കിവിടെ വിവരിയ്ക്കാന്‍ സാധ്യമല്ല. അതിനായി ഒരു പക്ഷേ ഒരു പുസ്തകം തന്നെ എഴുതേണ്ടി വരും.
ഇത്രയും പറഞ്ഞത് ഞാന്‍ എന്തിനേയും ചാടിക്കയറി വിശ്വസിക്കുന്ന വെറുമൊരു അന്ധവിശ്വാസിയായ വ്യക്തിയല്ല, മറിച്ച് കാര്യകാരണങ്ങളെ ബന്ധിപ്പിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന ആധുനിക വിദ്യാഭ്യാസവും കാഴ്ചപ്പാടുകളുമുള്ള ഒരു വ്യക്തിയാണെന്ന് പറയാനാണ്. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ലോക ജീവിതത്തില്‍ നമ്മള് വലുതെന്ന് കരുതുന്ന പലതിന്റെയും നിസാരത എനിക്ക് ബോദ്ധ്യപ്പെട്ടു.
ത്വക്ക് രോഗ വിദഗ്ദയായ ഞാന്‍ എന്റെ രോഗികളോട് നമ്മുടെ അനുഭവങ്ങള്‍ക്ക് കാരണമായി നില്ക്കുന്ന ഭൗതികം മാത്രമല്ലാത്ത തലങ്ങളെ കുറിച്ച് പറഞ്ഞു മനസിലാക്കിക്കാന്‍ ശ്രമിച്ചു. കുറെപ്പേര്‍ക്ക് അത് മനസിലായി. മറ്റു പലര്‍ക്കും അതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. നല്ലനിലയ്ക്ക് നടത്തിക്കൊണ്ടിരുന്ന എന്റെ പ്രാക്ടീസ് പൂര്‍ണ്ണമായും ഉപേക്ഷിച്ചു. ആറാം വയസുമുതല്‍ ഡോക്ടര്‍ ആകാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. ഒടുവില്‍ സ്വപ്ന നേട്ടത്തിന്റെ ഉയരത്തില്‍ നില്ക്കുമ്പോള് അവയെല്ലാം ഉപേക്ഷിച്ച് എന്നില്‍ മാത്രമായി ഞാന്‍ ഒതുങ്ങി കൂടുകയായിരുന്നു.
ജീവിതത്തിലൂടെ കണ്ടെത്തിയ ഉള്‍ക്കാഴ്ചകള്‍ വേദ ജ്യോതിശാസ്ത്രം പഠിക്കാന്‍ പ്രേരിപ്പിച്ചു. ഞാനിപ്പോള്‍ ഒരു ജ്യോതിഷ വിദ്യാര്‍ഥിനിയാണ്. ആദ്യമായി വേദജ്യോതിഷം അനുസരിച്ചുള്ള വിശകലനം സ്വന്തം കാര്യത്തില്‍ തന്നെയാണ് ചെയ്തത്. ജീവിതത്തില്‍ വന്ന നല്ല അനുഭവങ്ങളുടേയും ചീത്ത അനുഭവങ്ങളുടേയും കാലങ്ങളെ ജ്യോതിഷപരമായി വിശകലനം ചെയ്തപ്പോള്‍ അവ അത്ഭുതകരമായി യോജിക്കുന്നു എന്നാണ് കണ്ടത്.
ജ്യോതിഷപരമായി നല്ല കാലത്ത് നല്ല അനുഭവങ്ങളും ചീത്ത സമയത്ത് അത്തരം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. നമ്മുടെ ജീവിതാനുഭവങ്ങൾ എന്നത് ആത്മീയ സാക്ഷാത്കാരത്തിനുള്ള അവസരങ്ങള്‍ ആണ്. ഈ തിരിച്ചറിവോടുകൂടി പ്രവൃത്തിക്കാതെ ഭൗതികമായ നേട്ടങ്ങളിലും കോട്ടങ്ങളിലും വ്യാപൃതരായി മുന്നേറുന്നവര്‍ ഒരിയ്ക്കലും ഈ ജനന മരണ ചക്രത്തില്‍ നിന്ന് പുറത്തു കടക്കുന്നില്ല. ഇതൊന്നും ഒരു പരസ്യത്തിനു വേണ്ടി പറയുന്നതല്ല. ഒരിയ്ക്കലും ഒരു ജ്യോതിഷിയായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. യോഗയും സംസ്കൃതവും പഠിക്കുന്നതു പോലെ ജ്യോതിഷവും സ്വയം അറിയാന്‍ വേണ്ടി പഠിക്കുന്നു. അങ്ങനെ അറിഞ്ഞ ചില കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നുവെന്ന് മാത്രം…
ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളല്ല. പ്രധാനമന്ത്രി മോദി രാജ്യത്തോട് ചെയ്ത ആഹ്വാനത്തിന് വളരെയധികം പ്രധാന്യമുണ്ടെന്ന് ഞാന്‍ കരുതുന്നു. അദേഹം ആദ്യം ആവശ്യപ്പെട്ടത് ജനതാ കര്‍ഫ്യൂ ദിവസം കൈയ്യടിച്ചും മണിമുഴക്കിയും ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാനും അവരോട് നന്ദി പ്രകാശിപ്പിക്കാനുമാണ്. ഡോക്ടര്‍ എന്ന നിലക്ക് എനിക്ക് പറയാന്‍ കഴിയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എത്രമാത്രം അസംതൃപ്തരാണെന്ന്. അവര്‍ അധിക്ഷേപിക്കപ്പെടുകയും കൈയേറ്റം ചെയ്യപ്പെടുകയും ഉണ്ടാവാറുണ്ട്. അതു നന്ദികേടാണ്. നന്ദിപ്രകാശനം എന്നത് വളരെ വലിയ പോസിറ്റീവ് എനര്‍ജി കൊടുക്കുന്ന പ്രവര്‍ത്തനമാണ്. ഈയവസരത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം പോസിറ്റീവ് ഊര്‍ജ്ജം നല്‍കുക എന്നതാണ്.
വലിയൊരു യുദ്ധത്തിലാണ് നമ്മള്. യുദ്ധത്തിലെ സൈനികര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. രാജ്യങ്ങള്‍ക്ക് എത്ര ആധുനികമായ ആയുധങ്ങള്‍ ഉണ്ടെങ്കിലും വൈറസിനെതിരെ അവയ്ക്കൊന്നും ചെയ്യാന്‍ കഴിയില്ല. കൊറോണ വൈറസ് നമ്മുടെ ശത്രുവല്ല. മനുഷ്യരാശിയില്‍ ഐക്യത്തിന്റെ ഭാവന വളര്‍ത്താന്‍ ഉണ്ടായി വന്ന നിമിത്തമാണ്. ശാരീരികമായി നമ്മള് അകന്നു നില്‍ക്കുമ്പോഴും മനുഷ്യ സമൂഹം ഒന്നാകെ മാനസികമായി ഒരുമിച്ചു. വൈറസിനെതിരെ ഒറ്റക്കെട്ടായി പൊരുതുന്നു. ഈ സമയത്ത് നമ്മള് പുറപ്പെടുവിയ്ക്കുന്ന പോസിറ്റീവ് ചിന്തകളും ഊര്‍ജ്ജവും മനുഷ്യസമൂഹത്തിന്റെ നന്മയ്ക്ക് ആവശ്യമാണ്.
ജ്യോതിഷ ദൃഷ്ടിയില് ചില ഗ്രഹ മാറ്റങ്ങളുടെ ഭാഗമായുണ്ടായ വലിയ ദോഷങ്ങള്‍ 2019 ഡിസംബര്‍ മാസം മുതലേ തുടങ്ങിയിരുന്നു. മുസ്ലിം പശ്ചാത്തലത്തിൽ നിന്നു വന്ന ഞാന്‍ ഇക്കാര്യം പറയുന്നത് ഇതിന്റെ പ്രധാന്യം എല്ലാവരും മനസ്സിലാക്കാന്‍ വേണ്ടിയാണ്. ഭൂരിപക്ഷവും ഇതൊന്നും അറിയാതെ ജീവിച്ചു പോകുമ്പോഴും ആത്മീയ അനുഷ്ടാനങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഇത്തരം സ്പന്ദനങ്ങള്‍ അറിയാന്‍ കഴിയും. ഇതുപോലെയുള്ള ഒരു വിപത്ത് പ്രതീക്ഷിച്ചിരുന്നതാണ്. മനുഷ്യരാശിയെ ഇന്നത്തെ ജീവിത ശൈലിയില്‍ നിന്നും ഉണര്‍ത്തിയെടുക്കാന്‍ ഉണ്ടായ പ്രകൃതിയുടെ ഒരു ഇടപെടലായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്.
മോദിജിയിപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്ന ദീപം ജ്വലിപ്പിക്കലും നമ്മളില്‍ കൂടുതല്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കും. ഗ്രഹദോഷങ്ങള്‍ നീക്കി ഗ്രഹശാന്തി കൊണ്ടുവരും. അതിനര്‍ത്ഥം അടുത്ത ദിവസം മുതല്‍ നമുക്ക് വിജയാഹ്ലാദം നടത്താന്‍ കഴിയും എന്നല്ല. ഈ പ്രതിസന്ധിയുടെ ഭാരം കുറേയേറെനാള്‍ മനുഷ്യ സമൂഹം പേറേണ്ടി വന്നേയ്ക്കാം. എന്നാല്‍ കൂടുതല്‍ വിനയമുള്ളവരും സേവനം ചെയ്യുന്നവരും ജീവിതത്തിലെ നന്മകളില് നന്ദിയുള്ളവരും ആയി മാറാന്‍, മനുഷ്യരാശിയില്‍ ഒരു ആത്മീയ പരിവര്ത്തനമുണ്ടാവാന് ഇതു കളമൊരുക്കട്ടെയെന്ന് മാത്രമാണ് ഈയവസരത്തില്‍ എല്ലാവരോടും പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: