കാസര്‍കോട്: അഫ്ഗാന് ജയിലില്‍ ഭീകരാക്രമണം അഴിച്ചുവിട്ട ഡോ. കെ.പി. ഇജാസ് എന്ന മലയാളി ആഗോള ഇസ്ലാമിക ഭീകരതയുടെ മലയാളി മുഖമാണ്. മാത്രമല്ല കേരളത്തില്‍ ഭീകരത എത്രമാത്രം പിടിമുറുക്കിയെന്നതിന്റെ പ്രകടമായ ഉദാഹരണവുമാണ് ഡോക്ടര്‍ കൂടിയായ ഇയാള്‍. പടന്ന സ്വദേശിയാണ് ഇയാള്‍.
ഭീകരാക്രമണം നടത്തിയ സംഘത്തിന്റെ ചിത്രം ഐഎസ് പുറത്തുവിട്ടപ്പോഴാണ് കേരളം ഇജാസിനെ തിരിച്ചറിഞ്ഞത്. ഐഎസ് പുറത്തുവിട്ട ചിത്രത്തില്‍ മുഖം മറച്ച നിലയിലാണ് ഭീകരര്‍. ചിത്രത്തിന്റെ സൂക്ഷ്മ പരിശോധനയില്‍ അവരിലൊരാള്‍ ഇജാസ് തന്നെയാണെന്ന് വ്യക്തമായതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. കൂടുതല്‍ സ്ഥിരീകരണത്തിനായി അഫ്ഗാന് സേനയുടെ സഹായത്തോടെ ഡിഎന്‍എ പരിശോധന നടത്തുമെന്നും ഇന്റലിജന്‍സ് വിശദീകരിച്ചു. സംഘത്തിലെ മൂന്നുപേര്‍ ഇന്ത്യക്കാരാണെന്ന് ഭീകരാക്രമണത്തിന് ശേഷം പുറത്തുവിട്ട ശബ്ദരേഖയില്‍ ഐഎസ് വെളിപ്പെടുത്തിയിരുന്നു. മൂന്ന് വീതം അഫ്ഗാന്, താജിക്കിസ്ഥാന്‍ സ്വദേശികളും ഒരു പാക്കിസ്ഥാനിയും ജയില്‍ അക്രമിച്ച സംഘത്തിലുണ്ടായിരുന്നു. ഇജാസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍ഐഎ കാസര്‍കോട്ട് എത്തിയിട്ടുണ്ട്. ഇജാസിന്റെ പടന്നയിലെ വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കും.
2016 മെയില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് മസ്കറ്റ് വഴിയാണ് ഇജാസ് കുടുംബത്തോടും മറ്റ് 14 പേരോടും ഒപ്പം അഫ്ഗാനിസ്ഥാനിലെ കൊറാസാന്‍ പ്രവിശ്യയിലേക്കെത്തിയത്. അന്നുമുതല്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം തുടങ്ങി.
ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദ സംഘടനകള്‍ക്ക് നല്കിയ പിന്തുണ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇജാസിനെതിരെ എന്‍ഐഎ 2015ല്‍ കേസെടുത്തിരുന്നു. ഐഎസില്‍ ചേര്‍ന്നതോടെ 2016 സപ്തംബര്‍ 29ന് എറണാകുളത്തെ പ്രത്യേക കോടതി ഇജാസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അഫ്ഗാനില്‍ നടന്ന പല അക്രമണങ്ങളിലും ഇജാസ് പങ്കാളിയായിരുന്നുവെന്ന് ഐബി കണ്ടെത്തിയിട്ടുണ്ട്.
ഈ മാര്‍ച്ചില്‍ കാബൂളിലെ ഗുരുദ്വാരയില്‍ നടന്ന ഐഎസ് ആക്രമണത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ 27 പേര് കൊല്ലപ്പെട്ടിരുന്നു. ഈ അക്രമണത്തില്‍ കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് മുഹ്സിന് ഉള്‍പ്പെട്ടതായി നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അബു ഖാലിദ് അല്‍ ഹിന്ദി എന്നാണ് ഐഎസില്‍ മുഹ്സിന് അറിയപ്പെടുന്നത്. 2016 ലെ ഇന്റര്‍പോള്‍ രേഖ പ്രകാരം 1984 മെയ് 10ന് പടന്നയില്‍ ജനിച്ച ഇജാസ് ഡോക്ടറായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കെയാണ് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടനായത്. 2016ല്‍ ഭാര്യയെയും കുട്ടിയെയും സഹോദരനെയും ഭാര്യയെയും മക്കളെയും കൂട്ടിയാണ് ഇജാസ് അഫ്ഗാനിലേക്ക് പോയത്.
അറബിഭാഷയില്‍ പ്രാവീണ്യമുള്ള ഇയാള്‍ അഫ്ഗാനിസ്ഥാനിലെ പല പ്രദേശങ്ങളിലും പോയിട്ടുണ്ടെന്നും രണ്ട് വര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാനില്‍ ഇജാസിന്റെ സഹോദരന് കൊല്ലപ്പെട്ടതായും ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇജാസിന്റെ ഭാര്യ റാഹില അഫ്ഗാന് സുരക്ഷാസേനയുടെ കസ്റ്റഡിയിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: