ജീവിതത്തിന്റെ തുടര്‍ച്ചയെ കുറിച്ചോ ജീവന്റെ നിലനില്‍പ്പിനെ കുറിച്ചോ ആര്‍ക്കും ഒരു ഉറപ്പുമില്ലാത്ത ഈ കോവിഡ് കാലത്ത്, ജീവിച്ചിരിക്കുകയെന്നത് തന്നെ ഏറ്റവും വലിയ സൗഭാഗ്യവും ആര്‍ഭാടവുമായി മാറുന്ന ഈ ദുരന്ത കാലത്ത് മനുഷ്യനെ കൊണ്ട് മാത്രം സാധ്യമാകുന്ന മഹാപാതകത്തിലൂടെ നമ്പര്‍ വണ്‍ മലയാളി വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു.
ഇത്തിരി തീറ്റ തേടി, കാടിറങ്ങി വന്ന ഒരു പാവം പിടിയാനക്ക് ഉള്ളില്‍ സ്ഫോടക വസ്തു ഒളിപ്പിച്ച പൈനാപ്പിള്‍ കൊടുത്താണ് മണ്ണാര്‍ക്കാട് മേഖലയിലെ ചില മഹാത്മാക്കള്‍ ‘മഹനീയ മാതൃക’ കാട്ടിയത്. മനുഷ്യന്റെ വലിയ മനസ്സിനോടുള്ള നന്ദിയോടും സ്നേഹത്തോടും കൂടി പൈനാപ്പിള്‍ കടിച്ചതും വായ പൊട്ടിച്ചിതറിയിട്ടുണ്ടാവും ആ മിണ്ടാപ്രാണിയുടെ !
കരള്‍ പിളരുന്ന വേദനയിലും പക്ഷേ അവള് ആരോടും പകവീട്ടാനോ കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കുവാനോ തുനിഞ്ഞില്ല. മറിച്ച് പുഴയില്‍ ഇറങ്ങി, മുറിവേറ്റ വായ വെള്ളത്തിലാഴ്ത്തി ഒരേ നില്‍പ്പ് നിന്നു. വനം വകുപ്പിന്റെയോ, കുങ്കിയാനകളുടേയോ ദയാവായ്പ്പിനും സഹായ ഹസ്തത്തിനും മുന്നില്‍ യാചനയോടെ കൈ നീട്ടാതെ അവസാന ശ്വാസം വരെ അവള് അതേ നില്‍പ്പ് നിന്നു.
ഓരോ രോമകൂപത്തിലൂടെയും വേദനയുടെ അണുക്കള്‍ ഇരച്ചിരച്ച് കയറുമ്പോഴും, മരണം തന്നെ കാര്‍ന്നുതിന്നുകയാണ് എന്ന് തിരിച്ചറിഞ്ഞിട്ടും, അവള് ആ പുഴയുടെ തണുപ്പില്‍ അഭയം തേടിയത് വേദനയ്ക്ക് ഇത്തിരി ആശ്വാസം എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നോ? അല്ല , മറിച്ച് അവളുടെ വയറ്റിലെ ഓരോ മുഴപ്പിലൂടെയും കൈകാലിട്ടിളക്കങ്ങളിലൂടെയും ഇന്നലെ വരെ അവളെ പുളകം കൊള്ളിച്ചുകൊണ്ടിരുന്ന അവളുടെ ഗര്‍ഭസ്ഥ ശിശുവിന് വേണ്ടി.
ഇത്തിരി നേരമെങ്കില്‍ ഇത്തിരി നേരം തന്റെ പിടപ്പും മരണ വെപ്രാളവും ഒന്നും അറിയാതെ തന്റെ പൂങ്കുരുന്ന് കിടന്നുകൊള്ളട്ടെയെന്ന ചിന്തയില്‍. അതേ, കണ്ണില്‍ ചോരയില്ലാത്ത മനുഷ്യന്റെ കൊടും ക്രൂരതയ്ക്ക് ഇരയായ പിടിയാന ഗര്‍ഭിണിയുമായിരുന്നു എന്നതാണ് ഈ സംഭവത്തിലെ ഏറ്റവും വലിയ ദുര്യോഗം! ആ ആനയമ്മയുടെ നില്‍പ്പുസമരത്തിന്, പ്രതിഷേധാഗ്നിക്ക്, മധുരാനഗരി ചുട്ടു ചാമ്പലാക്കിയ കണ്ണകിയുടെ കണ്ണുകളിലെ തീക്കാറ്റിനേക്കാള്‍ ചൂടും ചൂരുമുണ്ടാകും. ഉണ്ടാകണം. നൂറുശതമാനം സാക്ഷരരെന്നും, സംസ്കാര സമ്പന്നരെന്നും, മാനുഷികതയുടെ അപ്പോസ്തലന്മാരെന്നും മേനി നടിക്കുന്ന മുഴുവന്‍ മലയാളിയുടേയും മുഖമടച്ചുള്ള ഒരടിയാണ് അവളുടെ ആ ജീവന് മരണ ഗര്‍ഭസത്യാഗ്രഹം.
‘എനിക്ക് ഈ ലോകവും ഇവിടുത്തെ മനുഷ്യരേയും ഒന്നും കാണാനാവില്ലല്ലോ അമ്മേ’ എന്നാണ് ആ പിഞ്ചു ജീവന്,അവളോട് അവസാനമായി പറഞ്ഞിട്ടുള്ളതെങ്കില്‍, ‘മനുഷ്യന് എന്ന ഹിംസ്രജന്തുവിന്റെ മുഖം കാണാന്‍ നില്‍ക്കാതെ ഈ ജന്മനിയോഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് നിന്റെ പുണ്യമല്ലാതെ മറ്റെന്ത് കുഞ്ഞേ’ എന്നാവും ഒരു പക്ഷേ ആ മാതൃഹൃദയം മറുപടി പറഞ്ഞിട്ടുണ്ടാവുക. മനുഷ്യാ, നിന്റെ അഹന്തയ്ക്കും പ്രപഞ്ചത്തിലെ ഇതര ജീവജാലങ്ങളോടുള്ള കൊടുംക്രൂരതകള്‍ക്കും എണ്ണിയെണ്ണി കണക്ക് പറയേണ്ടിവരുന്ന ദിനങ്ങള്‍ വിദൂരത്തല്ല. നിന്റെ ചുറ്റുവട്ടത്ത് തന്നെയുണ്ട്. ഒരു കൊറോണ കൊണ്ടൊന്നും തീരുന്നതുമല്ല അത്. മനുഷ്യനായതില്‍, മലയാളിയായതില്‍ മാപ്പ്.
ആമസോണ്‍ കാട് കത്തുമ്പോഴും, ഉത്സവ നഗരികളിലെ ഏതെങ്കിലും ഒരാന ഒന്നിടയുമ്പോഴും മാത്രം ദീനാനുകമ്പയും ജന്തു സ്നേഹവും ഉരുള്‍ പൊട്ടിയൊലിക്കുന്ന പല അഭിനവ മൃഗസ്നേഹികളും നല്ലൊരു ശതമാനം മലയാള മാധ്യമങ്ങളും ഇങ്ങനെയൊരു സംഭവം പുരോഗമന കേരളത്തിന് അപമാനകരമാം വിധം അരങ്ങേറിയ കാര്യം, ആദ്യമൊന്നും അറിഞ്ഞ മട്ടു പോലും കാട്ടിയില്ല. ഇപ്പോള്‍ ദേശീയ മാധ്യമങ്ങളും ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി അടക്കമുള്ളവരും വരെ ഏറ്റെടുത്ത് കഴിഞ്ഞപ്പോള്‍ മലയാള മാധ്യമങ്ങളും ഉറക്കച്ചടവ് വിട്ടുണര്‍ന്ന് തുടങ്ങിയിട്ടുണ്ട്. മലയാളി ‘പൊളി’യല്ലേ…?
പ്രതികരിക്കാൻ ഇവിടെ എഴുതുക: