നിര്‍മ്മിതി ഭേദമനുസരിച്ചു മാനോപകരണങ്ങള്‍ സ്വീകരിക്കപ്പെടുക എന്നുള്ളത് സര്‍വ്വദാ അനുമാനീയമാണല്ലോ. അത്തരത്തില്‍ ശാലകള്‍, അങ്കണം, പര്യന്തം, വാപീ കൂപതടാകാദികള് കോലളവിലാണ് ചിട്ടപ്പെടുത്തേണ്ടത്. ഇതു തന്നെയും ആവശ്യമെങ്കില്‍ അംഗുലമാനത്തിലും ചെയ്യാവുന്നതാണെന്നും നിര്‍ദ്ദേശമുണ്ട്. പീഠം, കട്ടിള, വാതില്‍, അലങ്കാരങ്ങള്‍ , മറ്റു സൂക്ഷ്മ നിര്‍മ്മിതികള്‍ക്കും അംഗുലമാനം കൊണ്ടളവ് നിശ്ചയിക്കാം. ഗമനം, വിഗ്രഹങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയ്ക്ക് യവപ്രമാണമാണ് ഉചിതം. മനുഷ്യാലയങ്ങള്‍ക്ക് പുറത്തുള്ള പടിപ്പുര, തൊഴുത്ത് തുടങ്ങിയവയുടെ സ്ഥാനം, പറമ്പിന്റെ അതിര്‍ത്തി എന്നിവ ദണ്ഡളവിനെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിക്കുന്നത്. ഇതിന് ചിലയിടങ്ങളില്‍ യഷ്ടി എന്നും പറയപ്പെടുന്നുണ്ട്.
പ്രതിമകള്‍ക്ക് യവത്തോടൊപ്പം തന്നെ താലം എന്ന പ്രമാണവും സ്വീകരിക്കപ്പെടുന്നുണ്ട്. ബിംബത്തിന്റെ ഉയരത്തെ നൂറ്റിയെട്ടായി ഭാഗിച്ചാല്‍ കിട്ടുന്ന ഒരു ഭാഗം അംഗുലവും അംഗുലത്തിന്റ എട്ടിലൊന്നു യവവും, 12 അംഗുലം താലവുമാകുന്നു. ഇതുകൂടാതെ മുഖത്തിന്റെ അളവിനെ താലം ആയി എടുക്കുന്ന രീതിയും നിലവിലുണ്ട്. യവം കൊണ്ടാണ് വിഗ്രഹങ്ങളുടെ അവയവങ്ങള്‍, വാഹനം, ആഭരണം തുടങ്ങിയവ ക്രമപ്പെടുത്തേണ്ടത്.
വ്യത്യസ്ത അളവ് സമ്പ്രദായങ്ങള്‍ നിലവിലുണ്ടെങ്കിലും സാധാരണയായി സര്‍വ്വദാ സ്വീകരണീയമായ അളവുകളും ആധുനികമായ ചിട്ടപ്പെടുത്തലും ഏകദേശം ഇപ്രകാരമാണ്. 8 അംഗുലം = 1 യവം (3 സെന്റി മീറ്റര്‍), 12 അംഗുലം = 1 മുഴം (36 സെന്റി മീറ്റര്‍), 24 അംഗുലം 1 കരം (72 സെന്റി മീറ്റര്‍), 4 ഹസ്തം =1 ദണ്ഡ് അല്ലെങ്കില്‍ ധനുസ്സും (288 സെന്റിമീറ്റര്‍), 1000 ധനുസ്സ് ക്രോശവും 2 ക്രോശം ഗവ്യൂതിയും 4 ഗവ്യൂതി ഒരു യോജനയുമാകുന്നു. യോജന എന്ന നാമത്തിലുള്ള അളവ് സമ്പ്രദായം വേദകാലം മുതല്ക്കേ ഉള്ളതും വ്യത്യസ്തവുമാകുന്നു. ആധുനിക ഭാരതീയമാന രീതി പ്രകാരം യോജന ഏകദേശം 12 കിലോമീറ്ററെങ്കിലും ഓരോ കാലത്തും വ്യത്യസ്തമായിരുന്നു. വാല്മീകി രാമായണത്തില്‍ സൂചിപ്പിച്ചിരിക്കുന്ന യോജനാമാനം ദണ്ഡളവാകാനാണ് സാധ്യത. വ്യത്യസ്തമായ വസ്തുക്കള്‍ക്ക് വ്യത്യസ്ത അളവ് സമ്പ്രദായങ്ങളാണ് നിലനിന്നിരുന്നത്. ഇപ്രകാരം വിഗ്രഹം, പ്രതിമാ അലങ്കാരങ്ങളായ ആഭരണം, ആയുധം, അവയവം എന്നിവക്ക് യവവും, ആയുധങ്ങള്‍ക്ക് അംഗുലവും, പാത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും മുഷ്ടിയും, വസ്ത്രങ്ങള്‍ക്കും മുഴവും, ആലയങ്ങള്‍ക്ക് കോലും, ഭൂമിക്ക് ദണ്ഡളവും, ഗ്രാമാദികള്ക്ക് യോജനയും മാനപ്രമാണമാകുന്നു.
ഗ്രാമം മുതലായവകള്‍ക്ക് വലിപ്പം അടിസ്ഥാനപ്പെടുത്തി ഉത്തമ മധ്യമ അധമ ഭേദങ്ങളും പറയപ്പെട്ടിട്ടുണ്ട്. ഒരു യോജന ചതുരശ്ര അളവായവ ഉത്തമ ഗ്രാമങ്ങളും അതില്‍ പകുതിയുള്ളവ മധ്യമവും അതില്‍ പകുതിയായവ ചെറുതും അധമഗ്രാമ സംജ്ഞയോട് കൂടിയതുമാകുന്നു. ഇതേ അളവ് ക്രമത്തിലാണ് നഗരം, പട്ടണം, പുരം എന്നിവകളുടെയും നിര്‍ണയം. രാജഗൃഹങ്ങളോട് കൂടിയ ഭൂവാസപ്രദേശങ്ങളാണ് നഗരങ്ങള്‍. കപ്പലടുക്കുന്നതിനുള്ള സൗകര്യത്തോട് കൂടിയ നഗരമാണ് പട്ടണം. കച്ചവടക്കാര്‍ കൂട്ടമായി വസിക്കുന്ന ഇടമാണ് പുരം എന്ന പേരില്‍ അറിയപ്പെടുന്നത്. സകല ജനവിഭാഗങ്ങളും കുടുംബമായി പരമ്പരയായി വസിക്കുന്ന ഇടമാണ് ഗ്രാമം. പ്രാചീന കാലത്ത് ഇവകളുടെ വിസ്തൃതിയും അളവുകള്‍ക്കനുസരിച്ചു ചിട്ടപ്പെടുത്തിയാണ് നിര്‍മിച്ചിരുന്നത്.
ഡോ. രാധാകൃഷ്ണന് ശിവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: