കുമാരനല്ലൂര്‍ (കോട്ടയം): ആചാരാനുഷ്ഠാനങ്ങളുടെ തനിമ ചോരാതെ മങ്ങാട്ടുഭട്ടതിരി ആറന്മുളയപ്പന് ഓണക്കാഴ്ച സമര്‍പ്പിക്കാന്‍ യാത്ര പുറപ്പെട്ടു. ശനിയാഴ്ച രാവിലെ 11 മണിയോടെ ഇല്ലത്തെ തേവാരപ്പുരയില്‍ കുമാരനല്ലൂര്‍ ഭഗവതിക്ക് കര്‍പ്പൂര ആരതി നടത്തിയശേഷമാണ് കടവിലേക്ക് എത്തിയത്. തുടര്‍ന്ന് പ്രത്യേകം അലങ്കരിച്ച ചുരുളന്‍ വള്ളത്തില്‍ രവീന്ദ്രബാബു ഭട്ടതിരി യാത്രപുറപ്പെട്ടു.
കഴിഞ്ഞ വര്‍ഷം വരെ ജ്യേഷ്ഠസഹോദരന് നാരായണന് ഭട്ടതിരിയാണ് ഈ ചടങ്ങുകള്‍ നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തെ തുടര്‍ന്ന് തറവാട്ടിലെ മൂത്ത കാരണവര്‍ എന്ന നിലയ്ക്കാണ് ബാബു ഭട്ടതിരിയില്‍ ഈ നിയോഗം വന്നു ചേര്‍ന്നത്. നാലു ദിവസത്തെ യാത്രയാണ് സാധാരണ. കൊറോണയുടെ പശ്ചാത്തലത്തില്‍ യാത്ര മൂന്ന് ദിവസമായി പരിമിതപ്പെടുത്തിയത്. തിരുവല്ല മൂവടത്തുമഠത്തിലെ വിശ്രമം ഒഴിവാക്കി നേരെ ആറന്മുളയിലെത്തിയാണ് വിശ്രമം. അന്നു തന്നെ മങ്ങാട്ട് ഇല്ലത്തുനിന്നും വന്ന ചുരുളന്‍ വള്ളം തിരികെപ്പോരും. ഉത്രാടം നാള് രാവിലെ കാട്ടൂരില്‍ നിന്നുള്ള തോണിയില്‍ അവിടേക്ക് തിരിക്കും.
വൈകിട്ട് കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ദീപാരാധയ്ക്കു ശേഷം ഭദ്രദീപവുമായി തിരുവോണത്തോണിയില്‍ ആറന്മുളയിലേക്ക് പോകും. അകമ്പടിയായി ഒരു പള്ളിയോടം മാത്രമേ ഉണ്ടാകു. തുഴച്ചില്‍ക്കാരും, സേവകരുമായി 20 പേര് മാത്രം. ഓണവിഭവങ്ങളും ഇക്കുറി നിറയ്ക്കുകയില്ല. പുലര്‍ച്ചെ ക്ഷേത്രത്തിലെത്തി ശ്രീകോവിലില്‍ ദീപം പകരും. വൈകിട്ട് അത്താഴപ്പൂജയ്ക്കു ശേഷം ചെലവുമിച്ചം കിഴി ഭണ്ഡാരത്തില് നിക്ഷേപിച്ച് ഭട്ടതിരി കുമാരനല്ലൂര്‍ക്ക് മടങ്ങും.
ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശ്ശേരിയടക്കം ഏതാനും നേതാക്കള്‍ ഭട്ടതിരിയെ യാത്രയാക്കാനെത്തി. പതിവുപോലെ രാഷ്ട്രീയ നേതാക്കളാരും കൊറോണയുടെ പശ്ചാത്തലത്തില്‍ എത്തിയിരുന്നില്ല. 2018-ലെ മഹാപ്രളയ സമയത്തും ആചാരത്തിനു മാറ്റം വന്നിരുന്നു. അന്ന് നാരായണന് ഭട്ടതിരി മങ്ങാട്ട് ഇല്ലത്തു നിന്നും കരമാര്‍ഗ്ഗമാണ് ആറന്മുളയിലേക്ക് പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: