ചാത്തന്നൂര്‍: ”അമ്മ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു. ഒരു തുള്ളി വെള്ളം പോലും അമ്മയുടെ ദേഹത്ത് ഒഴിക്കാന്‍ ബാങ്കിലുള്ള ആരും തയ്യാറായില്ല. അമ്മ കത്തിത്തീരും വരെ അവര്‍ നോക്കി നിന്നു. രക്ഷപ്പെടുത്താന്‍ ആരും ശ്രമിച്ചില്ല.” ഭൂതക്കുളം സര്‍വീസ് സഹകരണബാങ്ക് കെട്ടിടത്തില്‍ ജീവനൊടുക്കിയ കളക്ഷന്‍ ഏജന്റ് സത്യദേവിയുടെ മകള്‍ അശ്വനിയുടെ വാക്കുകളാണിത്.
പൊട്ടിക്കരഞ്ഞു കൊണ്ടാണ് അശ്വനി മാധ്യമങ്ങളോട് സംസാരിച്ചത്. നിയമവും കോടതിയും കൈവിടില്ലെന്ന് അമ്മ പ്രതീക്ഷിച്ചിരുന്നു. കോടതിയില്‍ നിന്ന് നീതി കിട്ടും എന്ന് തന്നെയായിരുന്നു അമ്മ വിശ്വസിച്ചിരുന്നത്’. മകന് അനൂപ് പറഞ്ഞു. രാവിലെ രോഗക്കിടക്കയിലുള്ള തന്റെ ഭര്‍ത്താവിന് കഴിക്കാനായി ഓറഞ്ചും മുന്തിരിയും ഒപ്പം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതിന് ആവശ്യമായ മരുന്നുകളും വാങ്ങി വീട്ടിലെത്തിയതാണ് സത്യദേവി. അപ്പോഴാണ് ബാങ്കില്‍ നിന്നും ജോലി സംബന്ധമായി സത്യദേവിക്ക് ഫോണ്‍കോള്‍ വന്നത്. താന്‍ ചെന്നാല്‍ അത് വേഗം നടത്തി കൊടുക്കാന്‍ സാധിക്കും എന്ന് മകനോട് പറഞ്ഞ സത്യദേവി രോഗക്കിടക്കയിലുള്ള തന്റെ ഭര്‍ത്താവിന് മരുന്നും ഭക്ഷണവും നല്കിയ ശേഷം ബാങ്കിലേക്ക് മടങ്ങി. എല്ലാദിവസവും ബാങ്കില്‍ പോകുന്നത് പോലെ പോയ സത്യദേവിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നും മകന് അനൂപിന് തോന്നിയില്ല.
അല്പസമയം കഴിഞ്ഞപ്പോള്‍ ‘ഭൂതക്കുളം സര്‍വീസ് സഹകരണബാങ്കില്‍ ആരോ തീ കൊളുത്തി, എന്തോ പ്രശ്നമുണ്ട്’ എന്ന് സുഹൃത്ത് അനൂപിനെ വിളിച്ച് അറിയിച്ചു. ബാങ്കിലേക്ക് പോയ അമ്മ സുരക്ഷിതയാണോ എന്നറിയാന്‍ ബാങ്കിലെത്തിയ അനൂപിനെ ആദ്യം കയറ്റിവിട്ടില്ല. ബിജെപി പ്രവര്‍ത്തകര്‍ എത്തിയശേഷമാണ് എതിര്‍പ്പുകള്‍ മറികടന്ന് അനൂപിന് ബാങ്കിനുള്ളിലേക്ക് പ്രവേശിക്കാനായത്.
അകത്തെത്തിയ അനൂപ് തന്റെ അമ്മ എവിടെ എന്നും അമ്മയെ കണ്ടോ എന്നും ബാങ്ക് ജീവനക്കാരോട് ചോദിച്ചെങ്കിലും ആരും മറുപടി നല്‍കിയില്ല. അമ്മയെ തിരക്കി ബാങ്കിന്റെ മുകളിലത്തെ നിലയിലേക്ക് പ്രവേശിച്ച അനൂപ് കണ്ടത് കത്തിക്കരിഞ്ഞ നിലയില്‍ കിടന്നിരുന്ന മൃതശരീരം ആണ്. തലയും ശരീരവും ഒരുപോലെ കത്തിയമര്‍ന്ന ആ മൃതദേഹത്തില്‍ തീ ബാക്കിവച്ച ഭാഗങ്ങള്‍ കണ്ടപ്പോള്‍ അനൂപിന് അത് തന്റെ അമ്മയാണെന്ന് മനസ്സിലായി. മണിക്കൂറുകള്‍ക്ക് മുമ്പ് തന്നോട് യാത്ര പറഞ്ഞുപോയ അമ്മയെ ആ നിലയില്‍ കണ്ട അനൂപിന് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ഒരു ശരീരം ഇത്രയും കത്തിയമരുന്നതിനു മുന്നേ തീ അണയ്ക്കാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്ന് സത്യദേവിയുടെ കുടുംബം ചോദിക്കുന്നു.
1992ലാണ് ഭൂതക്കുളം ബാങ്കില്‍ കളക്ഷന്‍ ഏജന്റായത്. ജീവിതത്തിലെ നല്ലൊരു ഭാഗവും ആത്മാര്‍ഥമായി ജോലി ചെയ്ത സ്ഥാപനത്തില്‍ അര്‍ഹതപ്പെട്ട സ്ഥാനം ലഭിക്കാതെ പോയ നിസ്സഹായയായ സ്ത്രീയുടെ വിധിയോടുള്ള അടിയറവായിരുന്നിരിക്കും ഈ ആത്മഹത്യ. വൈകിയെത്തിയ കോടതിവിധി വരെ ഒരു തരം നീതിനിഷേധമാണ്. കോടതിയെയും നിയമ വ്യവസ്ഥിതിയെയും മുന്നില്‍കണ്ട് നീതിക്കുവേണ്ടി പോരാടുന്ന ഒരുപാട് പേരില്‍ ഒരാള്‍ മാത്രമായിരുന്നു സത്യദേവി. സിപിഎം സ്വാധീനം മുന്‍നിര്‍ത്തി അന്വേഷണം വഴിപാടാക്കി മാറ്റുകയാണ് പോലീസ്. സത്യദേവിഅമ്മയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: