ന്യൂയോര്‍ക്ക്: ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ട് ജപ്പാന്റെ നവോമി ഒസാക. വാശിയേറിയ ഫൈനലില്‍ ബലാറസിന്റെ വിക്ടോറിയ അസരങ്കയെ മൂന്ന് സെ്റ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ഒസാക കരിയറിലെ രണ്ടാം യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത്. കരിയറിലെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടവുമാണിത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും മുന്‍ ലോക ഒന്നാം നമ്പറായ ഒസാക സ്വന്തമാക്കിയിരുന്നു.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ ടൂര്‍ണമെന്റുകള്‍ ഉപേക്ഷിച്ചിരുന്നു. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കളത്തിലേക്ക് തിരിച്ചെത്തിയ ബെലാറസിന്റെ സീഡില്ലാ താരം വിക്ടോറിയ അസരങ്കയ്ക്കെതിരായ ഫൈനലില്‍ ആദ്യ സെ്റ്റ് നഷ്ടമായശേഷമാണ് ഒസാക കിരീടത്തിലേക്ക് കുതിച്ചത്. സ്കോര്‍: 1-6, 6-3, 6-3.
ആദ്യ സെറ്റില്‍ ഒന്ന് പൊരുതാന്‍ പോലും കഴിയാതെ തോല്‍ക്കുകയും രണ്ടാം സെറ്റില്‍ 3-0ന് പിന്നിലാവുകയും ചെയ്തശേഷം അത്യുജ്ജ്വലമായി തിരിച്ചടിച്ചാണ് ഒസാകയുടെ കിരീടനേട്ടവും. പോരാട്ടം ഒരു മണിക്കൂറും 53 മിനിറ്റും നീണ്ടുനിന്നു.
2013നുശേഷം ഇതാദ്യമായി ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിച്ച മുന്‍ ഒന്നാം നമ്പര്‍ താരം കൂടിയായ അസരങ്ക, ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്കെന്ന് തോന്നിച്ചശേഷമാണ് തോല്‍വി വഴങ്ങിയത്. 24-ാം ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടി റെക്കോഡ് ഇടാനെത്തിയ യുഎസിന്റെ സൂപ്പര്‍താരം സെറീന വില്യംസിനെ സെമിയില്‍ വീഴ്ത്തിയ മുപ്പത്തൊന്നുകാരിയായ അസരങ്ക, ഫൈനലിലും മികച്ച തുടക്കമാണിട്ടത്. വെറും 26 മിനിറ്റുകൊണ്ടാണ് അസറെങ്ക ആദ്യ സെറ്റ് നേടിയത്. എന്നാല്‍, ഒസാകയുടെ പോരാട്ടവീര്യത്തെ മറികടക്കാന്‍ അസരങ്കയ്ക്കായില്ല.
ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ട് മുതല്‍ വംശീയ വിവേചനത്തിനെതിരെ മാസ്ക് ധരിച്ച് കളത്തിലിറങ്ങിയ നവോമി ഒസാക ശ്രദ്ധ കവര്‍ന്നിരുന്നു. യുഎസില്‍ വംശീയ വിവേചനത്തിനിരയായ കറുത്ത വര്‍ഗക്കാരുടെ പേരെഴുതിയ മാസ്ക്കാണ് ഒസാക ധരിച്ചത്. മത്സരത്തിനു കോര്‍ട്ടിലേക്ക് എത്തുമ്പോഴും മത്സരശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴും മാസ്ക് മുഖത്തുണ്ടാവും.
2014ല്‍ യുഎസിലെ ഒഹായോയില്‍ പോലീസിന്റെ വെടിയേറ്റു മരിച്ച 12 വയസ്സുകാരന് തമിര് റൈസിന്റെ പേരെഴുതിയ മാസ്ക് അണിഞ്ഞാണ് കലാശപ്പോരിനായി ഒസാക എത്തിയത്. സെമിയില്‍ ഉള്‍പ്പെടെ കഴിഞ്ഞ ആറു മത്സരങ്ങളിലും വ്യത്യസ്ത മാസ്ക്കുകള്‍ ധരിച്ചാണു കോര്‍ട്ടിലിറങ്ങിയത്. ഹെയ്ത്തി സ്വദേശിയുടെയും ജപ്പാന്‍കാരിയുടെയും മകളായി ജപ്പാനിലാണു ജനിച്ചതെങ്കിലും 3-ാം വയസ് മുതല്‍ ഒസാക താമസിക്കുന്നത് യുഎസിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: