പിറവം: ക്ഷേത്ര കലാചാര്യന്‍ രാമമംഗലം കരവട്ടേടത്ത് നാരായണ മാരാര്‍ (83) ഓര്‍മയായി. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ഏറെനാളായി വിശ്രമത്തിലായിരുന്നു. പാമ്പാക്കുട നെയ്ത്ത് ശാലപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. സംഗീത ചക്രവര്‍ത്തി ഷട്കാല ഗോവിന്ദമാരാര്‍ക്ക് ജന്മം നല്കിയ കരവട്ടേടത്ത് മാരാത്ത് ജനിച്ച മാരാര്‍ ആറ് പതിറ്റാണ്ട് കാലം അറിയപ്പെടുന്ന വേലകളിലും പൂരങ്ങളിലും നിറസാന്നിധ്യമായിരുന്നു.
പതിനഞ്ചാം വയസില്‍ രാമമംഗലം പെരുംതൃക്കോവിലപ്പന്റെ തിരുനടയില്‍ പഞ്ചവാദ്യത്തില്‍ അരങ്ങേറ്റം കുറിച്ചു. രാമമംഗലം, ചോറ്റാനിക്കര, തൃപ്പൂണിത്തറ വളഞ്ഞമ്പലം, എറണാകുളം, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചാലക്കുടി, കണ്ണമ്പുഴ, നെന്മാറ, തൃശൂര്‍ പൂരം തുടങ്ങിയ കേരളത്തിലെ പ്രസിദ്ധമായ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പഞ്ചവാദ്യത്തിലും മാരാര്‍ പ്രാമാണിത്തം വഹിച്ചിട്ടുണ്ട്.
2011-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പല്ലാവൂര്‍ പുരസ്കാരത്തിന് അര്‍ഹനായി. തൃശൂര്‍ പാറമേക്കാവ് ദേവസ്വം സുവര്‍ണമുദ്ര, കണ്ണമ്പുഴക്ഷേത്രം സ്വര്‍ണപ്പതക്കം, അഖില കേരള മാരാര്‍ ക്ഷേമസഭയുടെ കലാചാര്യ പുരസ്കാരം, പദ്മഭൂഷണ്‍ കുഴൂര്‍ നാരായണമാരാര്‍ ഫൗïേഷന് ആദരണം, രാമമംഗലം കൃഷ്ണന്കുട്ടിമാരാര് ഫൗïേഷന് പുരസ്കാരം, ഷട്കാല ഗോവിന്ദമാരാര്‍ പുരസ്കാരം, തൃപ്രയാര്‍ ക്ഷേത്രവാദ്യകല ആസ്വാദക സമിതിയുടെ ശ്രീരാമപാദ സുവര്‍ണ മുദ്ര തുടങ്ങി നിരവധി ബഹുമതികള്‍ മാരാരെ തേടിയെത്തിയിട്ടുണ്ട്.
2013-ല്‍ തിരുവനന്തപുരം രാജകൊട്ടാരത്തിലെ അമ്മ മഹാറാണി പൂയ്യം തിരുനാള്‍ ഗൗരിപാര്‍വതിഭായി തമ്പുരാട്ടിയുടെ എഴുപതാം പിറന്നാളിന് ശംഖുമുഖം ഭഗവതിയുടെ തൃപ്പാദങ്ങളില്‍ പൂജിച്ച പട്ടുംപണവും മാരാര്‍ക്ക് ലഭിച്ചിട്ടുണ്ട്. തൊടുപുഴ കരിമണ്ണൂര്‍ വേലംപറമ്പില്‍ കുടുംബാംഗം തങ്കമ്മയാണ് ഭാര്യ. മക്കള്‍: മാലതി, മായ. പുതുപ്പള്ളി വെണ്ണിമല ആശാരിപറമ്പില്‍ പ്രേംകുമാര്‍, വാളകം കുന്നയ്ക്കാല്‍ അകത്തുമാരിയില് പരേതനായ സോമന് എന്നിവര്‍ മരുമക്കള്‍. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിച്ചത്. മൂവാറ്റുപുഴ ആര്‍ഡിഒ സാബു കെ. ഐസക്, തഹസീല്‍ദാര്‍ പി.എസ്. മധുസൂദനന് എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: