കൊട്ടാരക്കര: നെടുവത്തൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ വകുപ്പുതല അന്വേഷണറിപ്പോര്‍ട്ട് പൂഴ്ത്തി. നേരത്തെതന്നെ വന്‍ ക്രമക്കേട് കണ്ടെത്തിയിട്ടും നടപടിയുണ്ടായില്ല. ഇത് ക്രമക്കേട് തുടരുന്നതിന് അവസരമൊരുക്കി.
സിപിഐയുടെ യമുന ഗോപാലകൃഷ്ണന് പ്രസിഡന്റായിരുന്ന വേളയില്‍ 2017-18 വര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ടില്‍ ചിട്ടി നടത്തിപ്പില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. ബാങ്ക് നടത്തുന്ന ഭൂരിപക്ഷം ചിട്ടികളും പിടിച്ചിരുന്നത് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ബിനാമി പേരുകളിലാണെന്ന് അന്ന് കണ്ടെത്തിയിരുന്നു.
നറുക്കിടീല് മുതല്‍ ക്രമക്കേട് നടക്കുന്നുണ്ട്. ചിട്ടിപ്പണം കൈപ്പറ്റുന്നതിന് നല്‍കേണ്ട രേഖകളും കൃത്രിമമാണെന്ന് കണ്ടെത്തിയിരുന്നു. ആഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതേവര്‍ഷം തന്നെ ബാങ്കില്‍ 65 അന്വേഷണങ്ങള്‍ നടത്തി. ചിട്ടിക്ക് പുറമെ വായ്പയിലും വൗച്ചറുകളിലും നിക്ഷേപങ്ങളിലും സ്വര്‍ണപ്പണയത്തിലും ക്രമക്കേടുള്ളതായി അന്ന് കണ്ടെത്തുകയും ചെയ്തു.
അന്വേഷണ റിപ്പോര്‍ട്ടുകള്‍ തുടര്‍ നടപടിക്കായി ജോയിന്റ് രജിസ്ട്രാര്‍ക്ക് അയച്ചതായാണ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയായി ലഭിച്ചത്. എന്നാല്‍ രണ്ടുവര്ഷമെത്താറായിട്ടും ഇതില്‍ നടപടി ഉണ്ടായില്ല.
ഇതിനുശേഷമാണ് ബാങ്കിലെ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും രണ്ടുകോടിരൂപ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയത്. ഇതില്‍ രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെങ്കിലും പിന്നീട് തിരികെ എടുക്കുകയാണുണ്ടായത്. നീതി സ്റ്റോറിന്റെ നടത്തിപ്പിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. അവണൂരിലെ നീതി സ്റ്റോറില്‍ അഞ്ചുലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയിരുന്നു.
ബാങ്കില്‍ രണ്ട് സെയില്സ്മാന്മാര് ഉണ്ടായിട്ടും നെടുവത്തൂരിലെ നീതി സ്റ്റോര്‍ പ്രസിഡന്റിന്റെ ബിനാമിയെക്കൊണ്ടാണ് നടത്തിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ബാങ്കിന്റെ പ്രിന്റിംഗ്, പര്‍ച്ചെയ്സ് ഇനത്തിലും കലണ്ടര്‍ അടിച്ചവകയിലും വലിയ തുകയുടെ ക്രമക്കേടുകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നാമമാത്രമായ അംഗങ്ങള്‍ പങ്കെടുത്ത പൊതുയോഗ നടത്തിപ്പിനായി 54,000 രൂപ ചെലവിട്ടതായും കണക്കുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ബിജെപി സമരത്തിലേക്ക്
കൊട്ടാരക്കര: നെടുവത്തൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ കോടികളുടെ ക്രമക്കേട് നടത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സമരത്തിലേക്ക്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇന്നുമുതല്‍ നിരന്തരസമരത്തിനാണ് തീരുമാനം. ബാങ്കിലെ സ്ഥിരനിക്ഷേപങ്ങളിലും ചിട്ടി ഇടപാടുകളിലും വായ്പ നല്‍കുന്നതിലും വ്യാപക ക്രമക്കേട് നടന്നിട്ടുള്ളതായി വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജന്മഭൂമിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഈ വിഷയം ബോധ്യമായിട്ടും യാതൊരുനടപടിയും കൈക്കൊള്ളാന്‍ ബാങ്ക് ഭരണസമിതിയും സഹകരണവകുപ്പ് ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല. ഗുരുതരമായ ക്രമക്കേട് കാണിച്ച ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടുമായി ഭരണസമിതി മുന്നോട്ടുപോവുകയാണ്.
സിപിഐയുടെ നിയന്ത്രണത്തിലുള്ള ബാങ്കിന്റെ സെക്രട്ടറി ലോക്കല്‍കമ്മിറ്റി അംഗമാണ്. ഈ നിലയില്‍ രാഷ്ട്രീയ ലാഭത്തിനുള്ള വേദിയാക്കി ബാങ്കിനെ മാറ്റുകയും വന്‍അഴിമതി നടത്തുകയുമാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: