കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമം സുഗന്ധവിള ഉല്പാദനത്തിനും വിപണനത്തിനും മുതല്‍ക്കൂട്ടാവുമെന്ന് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വെബിനാര്‍ അഭിപ്രായപ്പെട്ടു. സുഗന്ധവിളകളുടെ ഗുണനിലവാരത്തെപറ്റി കര്‍ഷകര്‍ കൂടുതല്‍ അവബോധമുള്ളവരാകാന്‍ നിയമം ഉപകരിക്കുമെന്ന് നിയമത്തെക്കുറിച്ച് സംസാരിക്കവെ സംസ്ഥാന കൃഷിവകുപ്പ് ഡബ്ല്യുടിഒ സെല്‍ സ്പെഷ്യല്‍ ഓഫീസര്‍ ആയ എല്‍.ആര്. ആരതി അഭിപ്രായപ്പെട്ടു.
കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നതിനും പുതിയവ കണ്ടെത്തുന്നതിനും നിയമം പ്രേരകമാകുമെന്നും അവര്‍ പറഞ്ഞു. ഗുണമേന്മ കൂടിയ ഉത്പന്നങ്ങളുടെ ഉത്പാദനം കയറ്റുമതി സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നും അതുവഴി കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പുവരുത്താനാവുമെന്നും വെബിനാര്‍ അഭിപ്രായപ്പെട്ടു. സുഗന്ധവിളകളെ സംബന്ധിച്ചിടത്തോളം മികച്ച നേട്ടങ്ങള്‍ കൊണ്ടുവരാന്‍ പുതിയ കാര്ഷികനിയമത്തിനു സാധിക്കുമെന്ന് സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. സന്തോഷ് ജെ. ഈപ്പന് അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ഭരണഘടനയുടെ എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് വെബിനാര്‍ സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി. രാജീവ്, സീനിയര്‍ സയന്റിസ്റ്റ് ഡോ. ലിജോ തോമസ്, ചീഫ് ലൈബ്രേറിയന്‍ രമേശ് കുമാര്‍ എന്നിവരും സംസാരിച്ചു. സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും മറ്റു ജീവനക്കാരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: