ന്യൂദല്‍ഹി: പാക്കേജ് പ്രഖ്യാപിച്ചിട്ട് കാര്യമില്ല, പണം നേരിട്ട് ജനങ്ങള്‍ക്ക് എത്തിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ പ്രസ്താവനയ്ക്ക് പരോക്ഷ മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് പ്രകാരം ഇതിനകം 41 കോടി പേര്‍ക്കായി 52,608 കോടി രൂപ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കിയതായി ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്കും പാവപ്പെട്ടവര്‍ക്കും കൃഷിക്കാര്‍ക്കുമാണ് ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴിയും മറ്റുമായി പണം നല്‍കിയത്.
രണ്ടായിരം രൂപ വീതം 8.19 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്കി. 16,394 കോടി രൂപയാണ് ഇങ്ങനെ കര്‍ഷകര്‍ക്ക് നല്‍കിയത്. ദേശീയ സാമൂഹ്യ സഹായ പദ്ധതിയിലെ അംഗങ്ങള്‍ക്ക് ആദ്യ ഗഡുവായി 1405 കോടിയും രണ്ടാം ഗഡുവായി 1402 കോടിയും നല്കി. മൊത്തം 2807 കോടി വിതരണം ചെയ്തു. ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി 20 കോടി സ്ത്രീകള്‍ക്ക് 10,025 കോടി രൂപ നല്കി. 2.2 കോടി കെട്ടിട നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് അക്കൗണ്ടുകളിലേക്ക് നല്‍കിയത് 3950 കോടി രൂപ. ഉജ്വല പദ്ധതി അംഗങ്ങളായ 6.81 കോടി പേര്‍ക്ക് സൗജന്യമായി പാചക വാതക സിലിണ്ടറുകള്‍ നല്കി. 12 ലക്ഷം ഇപിഎഫ് അംഗങ്ങള്‍ക്ക് ഓണ്‍ലൈനായി പിഫ് തുക മുന്‍കൂറായി നല്കി.
ഇതിനു പുറമേ ഭക്ഷ്യധാന്യങ്ങളും സൗജന്യമായി വിതരണം ചെയ്തു. 84 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യങ്ങളാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. 3.5 ലക്ഷം മെട്രിക് ടണ്‍ പയറുവര്‍ഗങ്ങളും സംസ്ഥാനങ്ങള്‍ വഴി ജനങ്ങളിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: