തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂണ്‍ 8 മുതല്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രമുഖ ഹൈന്ദവ സംഘടനാ നേതാക്കളൊന്നും പങ്കെടുത്തില്ല. കേരളത്തില്‍ ആരാധനാലയങ്ങള്‍ എങ്ങനെ തുറക്കാമെന്നതിനെക്കുറിച്ച് അഭിപ്രായമാരായാന്‍ വിവിധ വിഭാഗം മതമേധാവികളുമായും മത സംഘടനാ നേതാക്കളുമായും മതസ്ഥാപന ഭാരവാഹികളുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ചര്‍ച്ച നടത്തി.
ഹിന്ദു മത-സാമുദായിക നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ ദേവസ്വം ബോര്‍ഡു പ്രസിഡന്റുമാര്‍ക്ക് പുറമെ പുന്നല ശ്രീകുമാര്‍, കഴക്കോട് രാധാകൃഷ്ണപോറ്റി (തന്ത്രി മണ്ഡലം), പാലക്കുടി ഉണ്ണികൃഷ്ണന് (തന്ത്രി സമാജം) എന്നിവരാണ് പങ്കെടുത്തത്. എന്‍ എസ് എസ്, എസ് എന്‍ ഡി പി, കെ പി എം എസ് വിശ്വകര്‍മ്മ സഭ, ബ്രാഹ്മണ സഭ തുടങ്ങിയ പ്രമുഖ സംഘടനകളുടെ പ്രതിനിധികളൊന്നും വന്നില്ല.
ആരാധനാലയങ്ങളില്‍ സാധാരണനില പുനഃസ്ഥാപിച്ചാല്‍ വലിയ ആള്‍ക്കൂട്ടമുണ്ടാകാമെന്നും അത് ഇന്നത്തെ സാഹചര്യത്തില്‍ രോഗവ്യാപനത്തിന് ഇടയാക്കുമെന്നുമുള്ള സര്‍ക്കാരിന്റെ നിലപാടിനോട് ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും പൂര്‍ണമായി യോജിച്ചു.
ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം തുടങ്ങിയ മൂന്നു വിഭാഗങ്ങളുമായും വെവ്വേറെയാണ് ചര്‍ച്ച നടത്തിയത്. ആരാധനാലയത്തില്‍ എത്തുന്ന വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാമെന്ന് തന്നെയാണ് പങ്കെടുത്ത മതനേതാക്കളുടെ അഭിപ്രായം. ആരാധനാലയങ്ങളില്‍ വരുന്നവരില്‍ സാധാരണനിലയില്‍ ധാരാളം മുതിര്‍ന്ന പൗരന്മാരും മറ്റു രോഗങ്ങള്‍ ഉള്ളവരും കുട്ടികളും കാണും. റിവേഴ്സ് ക്വാറന്റൈനില്‍ കഴിയണമെന്ന് ആരോഗ്യവിഭാഗം നിര്‍ദേശിക്കുന്ന ഇവര്‍ ആരാധനാലയങ്ങളില്‍ വരുന്നത് അപകടമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
ഇവരെ കോവിഡ് രോഗം പെട്ടെന്ന് പിടികൂടാനിടയുണ്ട്. മാത്രമല്ല, രോഗം പിടിപെട്ടാല്‍ ഇവരെ സുഖപ്പെടുത്തുന്നതിനും പ്രയാസമുണ്ട്. പ്രായമായവരിലും മറ്റു രോഗമുള്ളവരിലും മരണനിരക്ക് കൂടുതലാണെന്ന പ്രശ്നം നാം ഗൗരവമായി കാണേണ്ടതുണ്ട്. അതിനാല്‍ ഈ വിഭാഗമാളുകളുടെ കാര്യത്തില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനോട് മതനേതാക്കള്‍ പൊതുവെ യോജിപ്പാണ് അറിയിച്ചത്.
നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിശദാംശം കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ വന്നശേഷമേ തീരുമാനിക്കാന്‍ കഴിയൂ. ആരാധനാലയങ്ങള്‍ വഴി രോഗവ്യാപനമുണ്ടാകുന്നതു ഒഴിവാക്കാന്‍ ഉതകുന്ന ഒട്ടേറെ പ്രായോഗിക നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ മതനേതാക്കള്‍ മുമ്പോട്ടുവെച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുമ്പില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്രമാര്‍ഗനിര്‍ദേശം വന്ന ശേഷം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കും.
കാലത്ത് ക്രിസ്ത്യന്‍ മതനേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ക്ലിമീസ് ബാവ, ബിഷപ്പ് ജോസഫ് കരിയില്‍, ലത്തീന്‍ അതിരൂപതയുടെ പ്രതിനിധി ഡോ. സി. ജോസഫ്, ബസേലിയോസ് മാര്‍ പൗലോസ്, ബസേലിയോസ് തോമസ് ബാവ, റവ. ഡോ. ജോസഫ് മാര്‍ മെത്രാപ്പൊലീത്ത, ധര്‍മരാജ് റസാലം, ഇന്ത്യന്‍ പെന്തക്കോസ്റ്റല്‍ ചര്‍ച്ച് ജനറല്‍ സെക്രട്ടറി സാം വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
മുസ്ലിം നേതാക്കളുമായുള്ള ചര്‍ച്ചയില്‍ പ്രൊഫ. ആലിക്കുട്ടി മുസലിയാര്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍, ടി.പി. അബ്ദുള്ളക്കോയ മദനി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മുസലിയാര്‍, ഷെയ്ക്ക് മുഹമ്മദ് കാരക്കുന്ന്, ആരിഫ് ഹാജി, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: