വാഷിങ്ടണ്‍: ലോകമാകെ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുമ്പോഴും സുരക്ഷിതമായി ഒരു ദ്വീപ്. അമേരിക്കയോട് അടുത്തെങ്കിലും ഇതുവരെയും വൈറസ് ബാധ കടന്നു ചെല്ലാത്ത ഒറ്റപ്പെട്ട ഇടം. നോര്‍ത്ത് പസഫിക് സമുദ്രത്തിലെ പലാവു ദ്വീപ്.
18,000 പേര് മാത്രമുള്ള ഈ ദ്വീപില്‍ ഇതുവരെയും ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും കടുത്ത ജാഗ്രതയിലാണ് പലാവു നിവാസികള്‍.
പസഫിക് സമുദ്രത്തില്‍, അയല്‍ പ്രദേശങ്ങളില്‍ നിന്ന് കുറഞ്ഞത് നൂറ് കിലോമീറ്റര്‍ അകലെയായാണ് ദ്വീപ്. ദ്വീപില്‍ യാത്രാ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. തൊട്ടടുത്ത പ്രദേശങ്ങളായ ടോങ്ക, സോളമന് ദ്വീപുകള്‍, മാര്‍ഷല്‍ ദ്വീപുകള്‍, മൈക്രൊനേഷ്യ എന്നിവിടങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണിത്.
ഇവിടെയുള്ളവരെല്ലാവരും സാമൂഹിക അകലം പാലിക്കുന്നു. ഐസോലേഷന് മുറികളും സര്‍ക്കാര്‍ സജ്ജമാക്കി. ഒരു മുറിയില്‍ പതിനാല് പേര് എന്ന രീതിയില്‍ അഞ്ച് മുറികളാണ് ഒരുക്കിയിരിക്കുന്നത്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഹാമാരി എത്തില്ല എന്നില്ല. കഴിഞ്ഞ ദിവസം പലാവുവിന്റെ വടക്ക് ഭാഗത്തായുള്ള മരിയാന ദ്വീപില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ പലാവുവിലും ഒരാള്‍ ക്വാറന്റൈനില്‍ കഴിയുന്നു. പരിശോധനാ ഫലം കാത്തിരിക്കുകയാണ് അധികൃതര്‍.
ഒരാള്‍ നിരീക്ഷണത്തിലായപ്പോള്‍ തന്നെ ജനങ്ങള്‍ ആശങ്കയിലാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും അത് പ്രതിഫലിക്കുന്നുണ്ട്. ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്കും മാസ്കിനും ആല്‍ക്കഹോളിനും വരെ ക്ഷാമമുണ്ടാകുന്നു.
കപ്പലുകളില്ക്കൂടിയോ വിമാനത്തില്‍ കൂടിയോ ആണ് ഇവിടേക്ക് സാധനങ്ങളെത്തുക. അമേരിക്കയുടെ പടിഞ്ഞാറെ അറ്റത്തുള്ള ഗുവാമില്‍ നിന്ന് ആഴ്ചയില്‍ ആറ് വിമാനങ്ങളാണ് പലാവുവിലേക്കുള്ളത്. നാല്‍പ്പതിലധികം പേര്‍ക്ക് ഗുവാമില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇത് ആഴ്ചയിലൊന്നായി വെട്ടിക്കുറച്ചു. ദ്വീപിലെ വിനോദ സഞ്ചാര മേഖല മരവിച്ച മട്ടാണ്.
സമോവ, ഉത്തര കൊറിയ, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളിലും ഔദ്യോഗികമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. വൈറസ് ബാധ എത്തി നോക്കാത്ത ഏക ഭൂഖണ്ഡമാണ് അന്റാര്‍ട്ടിക്ക. ഏറ്റവും സുരക്ഷിതമായ സ്ഥലം. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും നിലവില്‍ ഇവിടെയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: