നീചപ്രവൃത്തി, അപലപനീയം: മൂപ്പില്‍ സ്വാമിയാര്
പാല്‍ഗറില്‍ രണ്ടു സംന്യാസിമാര്‍ മൃഗീയമായി വധിക്കപ്പെട്ട വാര്‍ത്ത വിഷമവും വേദനയും ഉണ്ടാക്കിയതായി തൃശൂര്‍ തെക്കെമഠം മൂപ്പില്‍ സ്വാമിയാര് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി, നടുവില്‍മഠം സ്വാമിയാര് അച്ചുതഭാരതി, മുഞ്ചിറമഠം മൂപ്പില്‍ സ്വാമിയാര് പരമേശ്വര ബ്രഹ്മാനന്ദതീര്‍ത്ഥ എന്നിവര്‍ പറഞ്ഞു. അക്രമം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അംഗീകരിക്കാനാവില്ല. എന്തിന്റെ പേരിലായാലും ഇത്തരം തോന്ന്യവാസങ്ങള്‍ അപലപനീയങ്ങളാണ്. മഹാസാത്വികരും ലോകനന്മക്കായി സേവനമനുഷ്ഠിക്കുന്നവരുമായ സംന്യാസിമാരെ കൊലചെയ്തത് നീച പ്രവൃത്തിയാണ്. ഭാരതത്തിന്റെ മഹത്തായ പാരമ്പര്യവും വേദസംസ്കാരവും അറിയാത്തതുകൊണ്ടാണ് ആസുരചിന്തകള്‍ വളരുന്നത്. ഓരോ ജീവനും അമൂല്യമാണ്. സംരക്ഷിക്കപ്പെടേണ്ടതുമാണ്. ഭാരതത്തില്‍ ഒരിടത്തും ഇനി ഇതുപോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകരുത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചാലെ ഭാവിയില്‍ അക്രമവും അതിക്രമവും തടയാനാവുകയുള്ളു എന്നും സ്വാമിമാര്‍ അഭിപ്രായപ്പെട്ടു.
അസുരന്മാര് ഇപ്പോഴും
സ്വാമി പ്രഭാകരാനന്ദ സരസ്വതി
ദേശീയ സംന്യാസി സഭ ജന. സെക്രട്ടറി, മങ്കര അയ്യപ്പാശ്രമം
ഭാരതത്തിന്റെ അടിസ്ഥാന ധര്‍മ്മത്തെ സംരക്ഷിക്കാനായി ജപം, തപസ്, പൂജ, ഹോമം, അര്‍ച്ചന, അഭിഷേകം എന്നിവ നടത്തിവരുന്ന ഋഷീശ്വരന്മാരെ സംരക്ഷിക്കുകയെന്നത് ആര്‍ഷ ഭാരത സംസ്കാരത്തിന്റെ ധര്‍മ്മമാണ്. ശ്രുതികള്‍, സ്മൃതികള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ ഉള്‍പ്പെടെ ഋഷീശ്വരന്മാരെ ആദരിക്കുന്നതായി കാണാം. ശ്രീരാമന് കുലഗുരുവായ വസിഷ്ഠ മഹര്‍ഷിയോട് ഉപദേശങ്ങള്‍ ചോദിച്ചാണ് രാജ്യം ഭരിച്ചിരുന്നത്. ആധുനിക കാലത്ത് ശാസ്ത്രം ഇത്രയധികം പുരോഗമിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഋഷിപരമ്പരയിലെ കണ്ണികളെ ദാരുണമായി കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്തത് പൈശാചിക പ്രവര്‍ത്തിയാണ്. അസുരന്മാര് ചെയ്തിരുന്ന ഇത്തരം കാര്യങ്ങള്‍ ഇന്ന് നടക്കുന്നു എന്നത് തികച്ചും അപലപനീയമാണ്. സംന്യാസിമാരെ സംരക്ഷിക്കുകയെന്നത് മാനവരാശിയുടെ കര്‍ത്തവ്യമാണ്. സംന്യാസിമാര്‍ക്ക് ജാതിയോ, മതമോ, കുലമോ, വര്‍ഗമോ ഇല്ല.
ഭാരതീയ സംസ്കൃതിയെ നശിപ്പിക്കാന്‍ ഗൂഢപദ്ധതി; സ്വാമി ദേവാനന്ദപുരി ആചാര്യന്, വെട്ടിക്കാട് ശ്രീ ശങ്കര അൈദ്വതാശ്രമം
മഹാരാഷ്ട്രയിലെ പാല്‍ഗഡില്‍ ആദരണീയരായ രണ്ട് സംന്യാസിമാരേയും അവരുടെ ഡ്രൈവറെയും അതിക്രൂരമായി കൊലപ്പെടുത്തിയ നടപടി അത്യന്തം കിരാതവും ഭാരതീയ മനഃസാക്ഷിക്ക് ഒരിക്കലും പൊറുക്കാന്‍ പറ്റാത്തതുമാണ്. ലോകത്തിലെ സര്‍വ്വ ചരാചരങ്ങള്‍ക്കും ശാന്തി ഉണ്ടാകണമേ എന്ന് നിത്യം സങ്കല്‍പ്പിക്കുന്ന സംന്യാസിവര്യന്മാരെ അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഭാരതീയ സംസ്കൃതിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഗൂഢപദ്ധതിയാണ് പുറത്തുവരുന്നത്. കൊലപാതകത്തിന് കൂട്ടുനിന്ന പോലീസുകാരുള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്ത് അര്‍ഹമായ ശിക്ഷ നല്കാന് നടപടി ഉണ്ടാകണം. അതിന് പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ശക്തികള്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. സംന്യാസിശ്രേഷ്ഠന്മാരുടെ ഹത്യക്ക് ഉചിതമായ നടപടി ഉണ്ടായില്ലെങ്കില്‍ ഉത്തരേന്ത്യയില്‍ സംന്യാസിമാര്‍ പ്രക്ഷോഭത്തിനിറങ്ങിയാല്‍ അത് അപകടകരമായിരിക്കും.
സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നത്; ബ്രഹ്മശ്രീ ശ്യാം ചൈതന്യസ്ഥാപക ട്രസ്റ്റി സാന്ദീപനി സാധനാലയം വെല്‍ഫയര്‍ & ചാരിറ്റബിള്‍ ട്രസ്റ്റ്, ആനിക്കോട്
രണ്ട് സംന്യാസിമാരേയും, ഡ്രൈവറെയും കൊലപ്പെടുത്തിയ സംഭവം സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ആയുധധാരികളായ പോലീസുകാരുടെ മുന്നില്‍ ദാരുണാന്ത്യം കൈവരിക്കേണ്ടി വന്ന സംന്യാസിമാരുടെ അവസ്ഥ തന്നെയാവും അവിടെയുള്ള സാധാരണക്കാരും നേരിടേണ്ടി വരിക. പോലീസുകാരുടെ നടപടി ലജ്ജാകരമാണ്. ഒരു തരത്തിലുള്ള പ്രകോപനവും ഉണ്ടാക്കാതെ യാത്ര ചെയ്തിരുന്ന സംന്യാസിമാരെ, ലോക്ഡൗണ്‍ ചട്ടങ്ങളെല്ലാം ലംഘിച്ച്, അഴിഞ്ഞാടി, കൊല ചെയ്ത നരാധന്മാര് ശക്തമായ മതവിദ്വേഷികളും, തീവ്ര രാഷ്ട്രീയ സ്വഭാവമുള്ളവരുമാണ്. അവര്‍ക്കെതിരെ എത്രയും പെട്ടെന്ന് ശക്തമായ നടപടിയുണ്ടാവണം. അതോടൊപ്പം, ഈ കേസ് കേന്ദ്ര ഏജന്‍സി ഏറ്റെടുത്ത്, കുറ്റവാളികളെ നിയമത്തിനു മുന്പില് കൊണ്ടുവരികയും വേണം.
കുറ്റക്കാര്‍ക്ക് തക്ക ശിക്ഷ നല്‍കണം; സുധാകര്‍ ബാബു സംയോജകന്‍, തപോവരിഷ്ഠാശ്രമം,വണ്ടിത്താവളം
പാല്‍ഗഡ് സംഭവം മനുഷ്യമനഃസാക്ഷിയെ വേദനിപ്പിക്കുന്നതാണ്. ഈ ക്രൂരകൃത്യം ചെയ്തവരെ നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവന്ന് തക്ക ശിക്ഷ നല്കുവാന് സര്‍ക്കാര്‍ തയ്യാറാവണം. ലോകത്തിന് വേണ്ടി സര്‍വ്വവും ത്യജിച്ച് ജീവിക്കുന്നവരാണ് സംന്യാസിമാര്‍. ലോകമംഗളത്തിന് വേണ്ടി ജീവിക്കുന്നവരെ സംരക്ഷിക്കേണ്ട മാനവന് അവരെ കൊല്ലുമ്പോള്‍ അത് ഭാരതത്തിന്റെ സര്‍വ്വനാശത്തിന് കളമൊരുക്കുന്നതാണ്.
മൃഗങ്ങളെക്കാള്‍ അധഃപതിച്ചവര്‍; സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി ദയാനന്ദാശ്രമം, ഓലശ്ശേരി
സംന്യാസിമാരെയും ഡ്രൈവറെയും തല്ലിക്കൊല്ലുന്ന വീഡിയോ മുഴുവന്‍ കാണാന്‍ മനസ്സാക്ഷി അനുവദിച്ചില്ല. ഏറെ പൈശാചികമായ സംഭവമാണ് നടന്നത്. പിശാചുക്കളും മൃഗങ്ങളും ഭക്ഷണത്തിനായാണ് ആക്രമിക്കുക. എന്നാല്‍ ഇതിനുമപ്പുറം അധ:പ്പതിച്ചുപോയ മനുഷ്യരെ എന്തുപേരു പറഞ്ഞാണ് വിളിക്കുക. രാക്ഷസീയ സംസ്കാരത്തിലേക്ക് അവരെ എത്തിച്ചതിന് പിന്നില്‍ മറ്റു പലശക്തികളുമാണ്. കേന്ദ്രം അന്വേഷിച്ചാല്‍ മാത്രമെ കൊലപാതകത്തിന് കാരണമെന്തന്ന് അറിയൂ. സിപിഎമ്മിനെയും എന്‍സിപിയെയും മുഖമറയാക്കി പ്രവര്‍ത്തിക്കുന്ന മറ്റുചിലരാണ് യഥാര്‍ത്ഥ കൊലപാതകികള്‍. അവര്‍ ആരാണെന്ന് മഹാരാഷ്ട്രയിലെ ഹിന്ദുക്കള്‍ തിരിച്ചറിയണം. ജനങ്ങളെ അസുര സ്വഭാവത്തിലേക്ക് തള്ളിയിട്ട് മഹാരാഷ്ട്രയിലെ ഹിന്ദുത്വത്തെ ഇല്ലാതാക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍. ശിവസേനയെ ഉപയോഗിച്ച് മറ്റുള്ളവരാണ് ഭരിക്കുന്നത്. രാഷ്ട്രീയത്തിനതീതമായി സത്യം പുറത്തുവരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: