കണ്ണൂര്‍: തന്റെ പാര്‍ട്ടിക്ക് സ്വന്തമായി കോടതി സംവിധാനം ഉണ്ടെന്നും പാര്‍ട്ടി ഒരേ സമയം കോടതിയും പോലീസ് സ്റ്റേഷനുമാണെന്നുമുളള സംസ്ഥാന വനിതാ കമ്മീഷന് ചെയര്‍പേഴ്സന്റെ വെളിപ്പെടുത്തലില്‍ തെളിയുന്നത് വര്‍ഷങ്ങളായി സിപിഎം കേരളത്തില്‍ നടപ്പാക്കുന്ന സെല്‍ഭരണം. സിപിഎമ്മിന് സ്വാധീനമുളള പ്രദേശങ്ങളില്‍ പാര്‍ട്ടിക്കുളളിലുയരുന്ന പരാതികള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി കോടതിയും പോലീസും നിലനില്‍ക്കുന്നുവെന്നത് വസ്തുതയാണ്. നിരവധി സംഭവങ്ങള്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാനാവും.
രാജ്യത്തെ നിയമസംവിധാനത്തെക്കാളുപരി പാര്‍ട്ടി തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കും പ്രാമുഖ്യം നല്കി വരുന്ന ശൈലിയാണ് സിപിഎം പിന്തുടര്ന്നു വരുന്നത്. ഇതിന്റെ ഭാഗമായി കൊലപാതകങ്ങളും ലൈംഗിക പീഡനങ്ങളും മുതല്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍വരെ പാര്‍ട്ടി പ്രവര്‍ത്തകരോ നേതാക്കളോ നടത്തിയാല്‍ ആദ്യം പാര്‍ട്ടി അന്വേഷിക്കുമെന്നതാണ് സിപിഎം പതിവ്. മാത്രമല്ല ഇരകളെ തള്ളിപ്പറയുകയും കുറ്റം ചെയ്യുന്ന പാര്‍ട്ടി നേതാക്കളെ വെളളപൂശുകയും ചെയ്യുതാണ് രീതി.
കുറ്റം ചെയ്യുന്ന വ്യക്തികളെ സംരക്ഷിക്കുക, പരാതിയുമായി വരുന്നവരെ സമ്മര്‍ദ്ദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും പരാതി പിന്‍വലിപ്പിക്കുക, പോലീസ്-നിയമ സംവിധാനങ്ങളില്‍ പരാതികളെത്തിക്കാതെ മൂടിവെച്ച് തേച്ചുമാച്ച് കളയുക എന്നിവയാണ് പാര്‍ട്ടി അന്വേഷണങ്ങളുടെ ഫലം. ഈ സത്യം വനിതാ കമ്മീഷഷന് അധ്യക്ഷ എം.സി. ജോസഫൈന്റെ നാവില്‍ നിന്നു തന്നെ കഴിഞ്ഞദിവസം പുറത്തു വരികയായിരുന്നു.
സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎം പ്രതിസ്ഥാനത്ത് വന്ന കൊലക്കേസുകളില്‍ പലതും പാര്‍ട്ടി അന്വേഷിക്കട്ടെയെന്ന നിലപാടാണ് പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. പരാതി അന്വേഷിക്കുകയെന്ന പോലീസിന്റെ ജോലി മാത്രമല്ല കോടതിക്ക് സമാനമായി മരണശിക്ഷയുള്‍പ്പെടെ വിധിക്കുന്ന സംവിധാനവും സിപിഎമ്മിനകത്ത് കാലങ്ങളായി നടന്നുവരുന്നു. കണ്ണൂര്‍ പാനൂരില്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായിരുന്ന ജയകൃഷ്ണന് മാസ്റ്ററെ പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്താന്‍ തീരുമാനിച്ചതും യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നിലെത്തിക്കാതെ രക്ഷപ്പെടത്തിയതുമെല്ലാം പാര്‍ട്ടിക്കുള്ളിലെ പോലീസും കോടതിയുമായിരുന്നു.
തളിപ്പറമ്പില്‍ ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ പാര്‍ട്ടിപ്രവര്‍ത്തകരും നേതാക്കളും അടങ്ങിയ ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തി വിചാരണ നടത്തി പട്ടാപകല്‍ കൊലപ്പെടുത്തുകയായിരുന്നു. കൂടാതെ കണ്ണൂര്‍ ജില്ലയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും സിപിഎം നടത്തിയ അറുംകൊലകള്‍ പലതും പാര്‍ട്ടിക്കോടതി തീരുമാനിച്ചുറപ്പിച്ച് നടത്തിയ കൊലപാതകങ്ങളായിരുന്നു. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുളള നിരവധി സാമ്പത്തിക പരാതികളും പാര്‍ട്ടിക്കകത്ത് അന്വേഷണം നടത്തി കുറ്റക്കാരായ പാര്‍ട്ടിക്കാരെ സംരക്ഷിക്കുകയും ഇരകളായ പാര്‍ട്ടിക്കകത്തുളളവരേയും പുറത്തുളളവരേയും ഒരു പോലെ തളളിപ്പറയുകയും ചെയ്ത ചരിത്രമാണ് സിപിഎമ്മിനുള്ളത്.
സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പാര്‍ട്ടിക്കകത്തും പുറത്തും ഉയര്‍ന്നുവന്ന ലൈംഗീക ചൂഷണ-ബലാല്‍ത്സംഗ പരാതികളും പാര്‍ട്ടി കമ്മിറ്റികള്‍ അന്വേഷിക്കുകയും കുറ്റക്കാരെല്ലെന്ന് കണ്ടെത്തുകയുമാണ് പതിവ്. ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ ചില ഘട്ടങ്ങളില്‍ സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുകയും കീഴ്ഘടകങ്ങളിലേക്ക് തരംതാഴ്ത്തിയെന്ന് പ്രഖ്യാപിക്കുകയുമാണ് ചെയ്യാറുളളത്. ഒരൊറ്റ പരാതി പോലും സംസ്ഥാനത്തെ നിയമ സംവിധാനത്തിന് മുന്നിലേക്ക് എത്തിക്കാതെ പാര്‍ട്ടിക്കുളളിലെ സമാന്തര നിയമസംവിധാനവും കോടതിയും കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ പാര്‍ട്ടിപ്രവര്‍ത്തകയായ സ്ത്രീയുയര്‍ത്തിയ ലൈംഗിക പീഡന പരാതി ആദ്യഘട്ടത്തില്‍ പാര്‍ട്ടി അന്വേഷിക്കുകയും ഒതുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പരാതിക്കാരില്‍ ഒരാള്‍ കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷിച്ചത്.
ഷോര്ണ്ണൂര് എംഎല്‍എ പി.കെ. ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് ലൈംഗീക പീഡന പരാതി ഉന്നിയിച്ചപ്പോള്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിക്കുകയാണുണ്ടായത്. ഒരു പാര്‍ട്ടി പ്രവര്‍ത്തകയോട് പാര്‍ട്ടി നേതാവിന് യോജിക്കാത്ത രീതിയില്‍ സംസാരിച്ചുവെന്ന് മാത്രം കണ്ടെത്തി പരാതി പാര്‍ട്ടിക്കുളളില്‍ അവസാനിപ്പിക്കുകയായിരുന്നു. സസ്പെന്‍ഡ് ചെയ്യപ്പെട്ട ശശി പിന്നീട് പാര്‍ട്ടിയില്‍ സജീവമാവുകയും ചെയ്തു. ഇതു പോലെ എറണാകുളത്ത് പാര്‍ട്ടി സെക്രട്ടറിയുടെ കാമകേളികള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പിടിക്കപ്പെട്ട സംഭവം തുടങ്ങി ഏറ്റവും ഒടുവില്‍ കണ്ണൂര്‍ കൂത്തുപറമ്പില്‍ കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയെ വീട്ടില്‍ വിളിച്ചു വരുത്തി പാര്‍ട്ടി ഏരിയാ കമ്മിറ്റിയംഗം ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു എന്ന പരാതിവരെ നിരവധി പരാതികളാണ് പാര്‍ട്ടി അന്വേഷിച്ച് ശിക്ഷ വിധിച്ച് പാര്‍ട്ടി സംവിധാനത്തിനുളളില്‍ ഒതുക്കി തീര്‍ത്തിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: