തിരുവനന്തപുരം: ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു ചങ്ങനാശേരി പായിപ്പാട് ജംഗ്ഷനില്‍ അതിഥി തൊഴിലാളികള്‍ റോഡ് ഉപരോധിച്ച സംഭവം ഗൂഢാലോചനയെന്ന് കണ്ടെത്തല്‍. ഭക്ഷണമല്ല പ്രശ്നമെന്നും സംഭവത്തില്‍ മറ്റു ചില ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നു പ്രാഥമികമായി കണ്ടെത്തിയെന്നും ജില്ലാ പോലീസ് മേധാവി ജി. ജയദേവ് വ്യക്തമാക്കി. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശി മുഹമ്മദ് റിഞ്ചുവിനെ പോലീസ് അറസ്റ്റു ചെയ്തു. ആളുകള്‍ കൂട്ടമായെത്താന്‍ ഫോണിലൂടെ ആവശ്യപ്പെട്ടത് ഇയാളാണെന്ന് ഫോണുകള്‍ പരിശോധിച്ച ശേഷം പോലീസ് കണ്ടെത്തിയിട്ടുണ്ട്. പായിപ്പാട് പ്രദേശത്തെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ ഫോണ്ചെയ്താണ് ഇയാള്‍ ആളെ സംഘടിപ്പിച്ചത്. ആയിരത്തിലേറെ വരുന്ന തൊഴിലാളികളാണ് പായിപ്പാട് ജംഗ്ഷനിലേക്കു പ്രകടനമായി എത്തിയത്. ഇതിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന സൂചനയെ തുടര്‍ന്നു ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ആഹാര സാധനങ്ങളും വെള്ളവും എത്തിക്കുക, പശ്ചിമ ബംഗാളിലേക്കു പോകാന്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പായിപ്പാട് അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചത്. ജില്ലാ പോലീസ് മേധാവിയും കളക്ടറും ഇടപെട്ടാണ് ഇവരെ പ്രതിഷേധത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്.
എന്നാല്‍ സംഭവത്തിനു പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിനു പിന്നില്‍ ചില തീവ്രവാദ സംഘടനകളുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരേ പോലീസ് കേസ് എടുത്തിട്ടുണ്ട്.
അതേസമയം, കോഴിക്കോട്ടും സമാനമായ സംഭവത്തിനു സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് ട്രെയ്നുകള്‍ സര്‍വീസ് നടത്തുമെന്ന വ്യാജ സന്ദേശമാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇടയില്‍ പ്രചരിച്ചത്. ഇതേത്തുടര്‍ന്ന് തൊഴിലാളികള്‍ കൂട്ടത്തോടെ എത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: