തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ കുരുക്കിയത് സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുടെ ഫോണ്‍ കോള്‍ ലിസ്റ്റായിരുന്നു. പലമന്ത്രിമാരുടേയും എംഎല്‍എമാരുടേയും നമ്പരുകളില്‍ നിന്നു മണിക്കൂറുകളോളം സരിതയെ വിളിച്ചു എന്നതിന്റെ രേഖകള്‍ പുറത്തുവന്നതോടെ കേസിന്റെ ഗൗരവവും വര്‍ധിച്ചു. ഏതാണ്ട് സമാനമാണ് ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസിലും സാഹചര്യങ്ങള്‍ ഉരുത്തിരിയുന്നത്. ഒളിവിലുള്ള മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഫോണ്‍കോള്‍ രേഖകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും കേന്ദ്ര ഏജന്‍സികളും ശേഖരിച്ചു. സോളാര്‍ കേസിനു സമാനമായി ഏതാണ്ട് സംസ്ഥാനത്തെ ഉന്നതരുമായി സ്വപ്ന മണിക്കൂറുകളോളം സംസാരിച്ചു എന്നു കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ പ്രമുഖര്‍ക്കു പുറമേ ചില രാഷ്ട്രീയ നേതാക്കളുമായും ഇവര്‍ നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. മൂന്നു ഫോണുകള്‍ ഇവര്‍ ഉപയോഗിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചില കോളുകള്‍ ജോലി സംബന്ധി ആയവ ആണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍, മറ്റു നിരവധി കോളുകളില്‍ വ്യക്തത വരാനുണ്ട്. വരുംദിവസങ്ങളില്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സരിത്തിന്റെ ഫോണ്‍ രേഖകളും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.
യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോ ഉപയോഗിച്ച് 15 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസിലാണ് സ്വപ്നയ്ക്കെതിരെ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാര്‍ഗോയിലാണ് സ്വര്‍ണം കണ്ടെത്തിയത്. തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ സ്വപ്നയ്ക്കായി തെരച്ചില്‍ തുടരുകയാണ്.
കേസില്‍ അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തും സ്വപ്നയും തിരുവനന്തപുരത്തെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുമ്പോള്‍ തന്നെ ഇരുവരും ഡിപ്ളോമിക് ചാനല്‍ വഴി സ്വര്‍ണം കടത്തിയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് വഴിവിട്ടബന്ധങ്ങളുടെ പേരില്‍ ഇരുവരെയും കോണ്‍സുലേറ്റില്‍ നിന്ന് മാറ്റി. എന്നാല്‍ പിന്നീടും ഇവര്‍ കള്ളക്കടത്ത് തുടര്‍ന്നു. വിമാനത്താവളത്തില്‍ ബാഗ് എത്തിയാല്‍ ക്ലിയറിംഗ് ഏജന്റിന് മുന്നില്‍ വ്യാജ ഐഡി കാര്‍ഡ് കാണിച്ച് ഏറ്റുവാങ്ങുകയാണ് പതിവ്. ഇതിനെ കുറിച്ച് ഏജന്റിന് അറിവുണ്ടായിരുന്നില്ല .നയതന്ത്ര ബാഗാണ് എന്നതിനുള്ള സാക്ഷിപത്രവും ഒപ്പിട്ട കത്തും സരിത് ഹാജരാക്കുമായിരുന്നു. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ ഉന്നത ബന്ധങ്ങള്‍ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പുറത്തെത്തിക്കുന്ന സ്വര്‍ണം ഇവര്‍ ആര്‍ക്കാണ് കൈമാറുന്നത് എന്നതടക്കം വിഷയങ്ങളില്‍ കസ്റ്റംസ് അന്വേഷണം തുടരുകയാണ്. സ്വപ്നയ്ക്കും സരിത്തിനു കോടികളുടെ ആസ്തിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: