കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം പി.കെ. ബാനര്‍ജി അന്തരിച്ചു. 83 വയസായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. മാര്‍ച്ച് രണ്ട് മുതല്‍ കൃത്രിമ ശ്വസനോപാധികളുടെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. ഇന്നലെ ഉച്ചയക്ക് 12.40 നായിരുന്നു അന്ത്യം. മക്കള്‍: പൗല, പര്‍ണ. ഇളയസഹോദരന് പ്രസൂണ്‍ ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയാണ്.
ബംഗാളിലെ മൊയ്നഗുരിയില് 1936 ജൂണ്‍ 23 നാണ് പ്രദീപ് കുമാര്‍ ബാനര്‍ജി എന്ന് പി.കെ. ബാനര്‍ജിയുടെ ജനനം. 1952 ല്‍ പതിനാറാം വയസില്‍ ബിഹാറിനായി സന്തോഷ് ട്രോഫിയില്‍ അരങ്ങേറി. ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണ കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീം അംഗമായിരുന്നു. 84 മത്സരങ്ങളില്‍ ഇന്ത്യക്കായി ബൂട്ടുകെട്ടി. അറുപത്തിയഞ്ച് രാജ്യാന്തര ഗോളുകളും കുറിച്ചു.
1962 ലെ ഏഷ്യന്‍ ഗെയിംസില്‍ പി.കെ. ബാനര്‍ജി ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം സ്വര്‍ണം നേടി. 1956 മെല്‍ബണ്‍ ഒളിമ്പിക്സില്‍ നാലാം സ്ഥാനം നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു. ഇന്ത്യ അന്ന് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ഓസ്ട്രേലിയയെ തോല്‍പ്പിച്ചു.
1960 ലെ റോം ഒളിമ്പിക്സില്‍ പി.കെ. ബാനര്‍ജിയാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. അന്ന് ഫ്രാന്‍സിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സമനില ഗോള്‍ കുറിച്ചത് ബാനര്‍ജിയാണ്. മത്സരം സമനില (1-1) യായി. തുടര്‍ച്ചയായി പരിക്കുകള്‍ അലട്ടിയതിനെ തുടര്‍ന്ന് 1967 ല്‍ കളി മതിയാക്കി. പിന്നീട് പരിശീലകന്റെ കുപ്പായമിട്ടു. പരിശീലകനെന്ന നിലയില്‍ വിവിധ ടീമുകള്‍ക്കായി 54 ട്രോഫികള്‍ നേടിക്കൊടുത്തു.
പി.കെ. ബാനര്‍ജി പരിശീലിപ്പിച്ച മോഹന്‍ ബഗാന് 1977 ല്‍ നടന്ന പ്രദര്‍ശന മത്സരത്തില്‍ ഇതിഹാസ താരം പെലെ ഉള്‍പ്പെട്ട ന്യൂയോര്‍ക്ക് ടൈംസിനെ സമനിലയില്‍ (2-2) തളച്ചു. മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍ ടീമുകളില്‍ കളിച്ചിട്ടില്ലെങ്കിലും ഈ ടീമുകളുടെ പരിശീലകനായി. പി.കെ.ബാനര്‍ജി പരിശീലിപ്പിച്ച ഇന്ത്യന്‍ ടീം 1970 ലെ ബാങ്കോക്ക് ഏഷ്യാഡില്‍ വെങ്കലം നേടി. 1971 ല്‍ സിംഗപ്പൂര്‍ പെസ്റ്റ സുകാന്‍ കപ്പിലും ബാനര്‍ജി പരിശീലപ്പിച്ച ഇന്ത്യ ചാമ്പ്യന്മാരായി.
ബാനര്‍ജിയുടെ ശിക്ഷണത്തില്‍ ഈസ്റ്റ് ബംഗാള്‍ അഞ്ചു തവണ സിഎഫ്എല്‍ കിരീടം ചൂടി. 1977 ല്‍ ബാനര്‍ജി പരിശീലിപ്പിച്ച മോഹന്‍ ബഗാന് ഐഎഫ്എ ഷീല്‍ഡ്, റോവേഴ്സ് കപ്പ്, ഡൂറന്‍ഡ് കപ്പുകള്‍ കരസ്ഥമാക്കി. 1978 ല്‍ ഐഎഫ്എ ഷീല്‍ഡ് ഫൈനലില്‍ ബാനര്‍ജിയുടെ മോഹന്‍ ബഗാന് സോവിയറ്റ് യൂണിയന് ടീമായ അരാരത്ത് യരേവന് ടീമിനെ സമനിലയില്‍ പിടിച്ചുനിര്‍ത്തി.
ബാനര്‍ജി ഇന്ത്യന്‍ ഫുട്ബോളിന് നല്കിയ സംഭാവനകള്‍ പരിഗണിച്ച് ഫിഫ 2004 ല്‍ സെന്റിനിയല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് പുരസ്കാരം നല്കി. 1961 ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്കി ആദരിച്ചു. 1990 ല്‍ പത്മശ്രീയും ലഭിച്ചു. ഫുട്ബോള്‍ ഇതിഹാസം പി.കെ. ബാനര്‍ജിയുടെ നിര്യാണത്തില്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍, ബൈച്ചുംഗ് ബൂട്ടിയ എന്നിവര്‍ അടക്കമുള്ള പ്രമുഖര്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: