ജന്മദിനം ആഘോഷിക്കുന്നത് അമ്മയ്ക്കിഷ്ടമുള്ള കാര്യമല്ല. ഈ ജീവിതയാത്രയില്‍ നമ്മുടെ സഞ്ചാരം ഉപരിതലങ്ങളിലൂടെ മാത്രമായി ഒതുങ്ങുന്നു. അഗാധതയിലേക്കു കടന്നുചെല്ലാന്‍ ശ്രമിക്കുന്നില്ല. ഉപരിതലത്തില്‍ എപ്പോഴും ഓളങ്ങള്‍ ഉണ്ടാകും. അഗാധതയില്‍ നിതാന്തശാന്തിയും. അമ്മ ഉപരിതലത്തില്‍ നില്ക്കുന്നു എന്നു തോന്നുമെങ്കിലും അഗാധതയിലാണ്.
പ്രകൃതിയിലുള്ള ഓരോ വസ്തുക്കളും പ്രാര്‍ഥനയില്‍ മുഴുകുമ്പോള്‍ മനുഷ്യന് മോഹങ്ങളില്‍ മുഴുകുന്നു. മോഹങ്ങള്‍ ഒരിക്കലും അവസാനിക്കില്ല. സംതൃപ്തി നിസ്വാര്ഥതയില്നിന്നു മാത്രം കിട്ടുന്നതാണ്. ഈ പ്രപഞ്ചം ഒരു സംഗീതനിശാകേന്ദ്രം പോലെയാണ്. ഈ മനോഹരമായ പ്രപഞ്ചം, വൃക്ഷങ്ങള്‍, ആകാശം, പക്ഷികള്‍ മറ്റു ജീവജാലങ്ങള്‍ ഇവയില്‍ നിന്നെല്ലാം ഉയരുന്ന സ്പന്ദനങ്ങള്‍ അതിസുന്ദരമായ സംഗീതസാമ്രാജ്യമാണു സൃഷ്ടിക്കുന്നത്. ഈശ്വരന്റെ സംഗീതമാണ് നമ്മിലെല്ലാം സ്പന്ദിച്ചുകൊണ്ടിരിക്കുന്നത്. പ്രപഞ്ച താളത്തിനൊത്ത്, ശ്രുതിക്കൊത്ത് ഇണങ്ങിച്ചേരാന്‍ നമ്മെ പഠിപ്പിക്കുന്നതാണ് ആദ്ധ്യാത്മികത.
ജീവിതത്തിന്റെ താളലയത്തിനു മാറ്റമുണ്ടാകുമ്പോഴാണ് ദുഃഖങ്ങള്‍ അനുഭവിക്കുക. ശരീരത്തിലെ പ്രാണപ്രവാഹത്തിന്റെ താളലയങ്ങള്‍ക്കു മാറ്റം വരുമ്പോഴാണ് രോഗങ്ങളുണ്ടാവുക. മനസ്സിന്റെ താളലയങ്ങള്‍ക്കു മാറ്റം വരുമ്പോള്‍ മാനസിക അസ്വസ്ഥതകളുണ്ടാകുന്നു. പ്രപഞ്ചത്തിന്റെ താളലയങ്ങള്‍ക്കു മാറ്റം വരുമ്പോള്‍ പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്നു. അപ്പോള്‍ താളലയനിബദ്ധമാണ് ഈ പ്രപഞ്ചം. അതു ലംഘിക്കാന്‍ ശ്രമിക്കുന്നതു മനുഷ്യന് മാത്രം. അമ്മ പറയുന്നു, ‘മക്കളേ, പ്രകൃതിമാതാവുമായി ഇണങ്ങിച്ചേര്‍ന്നു ജീവിക്കാന്‍ ശ്രമിക്കുക. അവളെ രൗദ്രരൂപിണിയാക്കി മാറ്റരുത്.’
ഈശ്വരന് അതിമനോഹരമായ ഒരു പ്രപഞ്ചമാണു സൃഷ്ടിച്ചത്. തന്നില്‍നിന്നു ഭിന്നമായ ഒരു പ്രകൃതിയെ ഈശ്വരന് സൃഷ്ടിച്ചിട്ടില്ല. അങ്ങനെയുള്ള മനോഹരമായ ഈ പ്രപഞ്ചത്തില്‍ ദുഃഖത്തിന്റെ വിഷവിത്തുകള്‍ ഇട്ടതു മനുഷ്യമനസ്സുകളാണ്. കലിയുഗം തന്നെയാണ് ഈശ്വരനെ പ്രാപിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലഘട്ടം എന്ന് ഋഷിമാര്‍ പറയുന്നു. പ്രതിസന്ധികളുടെ നടുവിലിരിക്കുമ്പോഴാണ് മനുഷ്യന് അവന്റെ ബുദ്ധിയുടെ പരിമിതി അറിയുന്നത്. അവന്റെ അഹങ്കാരമെല്ലാം ഇല്ലാതാക്കുന്നതും ഈശ്വരന്റെ നേരെ മനസിനെ തിരിച്ചു വിടുവാന്‍ പ്രേരിപ്പിക്കുന്നതും ദുഃഖങ്ങള്‍ തന്നെയാണ്. അതുകൊണ്ടാണ് അമ്മ പറയുന്നത് നമുക്കു ചുറ്റും നടക്കുന്ന സംഘര്‍ഷങ്ങളും അസ്വസ്ഥതകളും കണ്ടു ഭയപ്പെടേണ്ടതില്ല എന്ന്. അമ്മയാകുന്ന ജ്ഞാനസൂര്യന്റെ പൊന്കിരണങ്ങള് സംസാരക്കടലില്പ്പെട്ടുഴലുന്ന ജനകോടികള്‍ക്ക് ദിശാബോധം നല്കി അവരെ സകല ദുഃഖങ്ങളില്‍ നിന്നും ദുരിതങ്ങളില്‍നിന്നും മുക്തരാക്കുന്നു.
സംസാരദുഃഖമോചനത്തിനുള്ള സിദ്ധൗഷധമാണ് അമ്മയുടെ സ്േനഹസാന്ത്വനനാദം. നമുക്കു കിട്ടിയ അമൂല്യമായ, അത്യപൂര്‍വമായ സമ്മാനമാണ് ഈ ജീവിതമാകുന്ന വരദാനം. നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളോരോന്നും നമ്മള്‍തന്നെ വരുത്തിവയ്ക്കുന്നവയാണ്. അതിനുള്ള പരിഹാരം നമ്മുടെ കര്‍മ്മങ്ങളെ ശുദ്ധീകരിക്കുക എന്നതാണ്. സ്വന്തം ഭവനങ്ങളിലെങ്കിലും ഉത്സവപ്രതീതി ഉളവാക്കാന്‍ നമ്മുടെ സാന്നിദ്ധ്യംകൊണ്ടു സാധിക്കണം.
വളരെയധികം ദുരിതങ്ങള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. എല്ലാ രാജ്യങ്ങളിലും അതിന്റെ പ്രതിഫലനങ്ങള്‍ കാണാനാവും. കലിയുഗത്തിന്റെ പ്രത്യേകത കൂടിയാണ് അതെന്ന് അമ്മ പറയാറുണ്ട്. സത്യയുഗത്തിലെ പരിശുദ്ധി ആധുനികയുഗത്തില്‍ ഇല്ലാത്തതു കൊണ്ടു പ്രകൃതിക്കു പ്രതികരിക്കേണ്ടി വരുന്നു. ആതാണു പല പ്രകൃതിക്ഷോഭങ്ങള്‍ക്കും കാരണം. കണ്ണില്‍ കരടു വീണാല്‍ കണ്ണീരുകൊണ്ടു ശരീരം അതിനെ പുറത്തുകളയാന്‍ ശ്രമിക്കുന്നതുപോലെ പരിശുദ്ധി കുറയുമ്പോള്‍ പരിശുദ്ധി സ്ഥാപിക്കുവാനായിട്ടുള്ള പ്രകൃതിയുടെ ഒരു പ്രയത്നം . പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുമ്പോള്‍ അത് നിലനിര്‍ത്തുന്നതിനു വേണ്ടി ചില ക്രമീകരണങ്ങള്‍ ആവശ്യമായി വരുന്നു. ഒരു പക്ഷേ ഈശ്വരന്റെ ക്രൂരതയായി അതൊക്കെ വ്യാഖ്യാനിക്കപ്പെടാമെങ്കിലും ഈശ്വരന് ഇതില്‍ പങ്കില്ല എന്നാണ് അമ്മ പറയുന്നത്. കാരണം, മനുഷ്യന്റെ സ്വാര്‍ഥതയും അഹങ്കാരവും അതിരുവിടുമ്പോള്‍ അത് ഈ പ്രപഞ്ചത്തില്‍ സൃഷ്ടിക്കുന്ന തരംഗങ്ങളാണു പലപ്പോഴും വലിയ ദുരന്തങ്ങള്‍ക്കു കാരണമാകുന്നത്.ഒരു വ്യക്തിയുടെ മനസ്സിലുണ്ടാകുന്ന ചിന്താതരംഗങ്ങള്പോലും അനേകായിരങ്ങളുടെ ജീവിതത്തെ ബാധിക്കാന്‍ ശക്തമാണെന്ന് അമ്മ പറയാറുണ്ട്. നമ്മളൊരാള് മാറിയാല്‍ ഈ ലോകത്തിനെന്ത് മാറ്റമുണ്ടാകും എന്നു ചിന്തിക്കുന്നവരുണ്ടാകും. പക്ഷേ, ഒരാള്‍ മാറിയാല്‍ ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകും എന്നതിനു വ്യക്തമായ തെളിവാണ് അമ്മയുടെ ജീവിതം.
ഒരാള്‍ മാറിയാല്‍ എന്തു സംഭവിക്കും എന്നു ചോദിച്ചാല്‍ വലിയ മാറ്റങ്ങള്‍തന്നെ സംഭവിക്കും. വലിയ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ചിലപ്പോള്‍ നിസ്സാരമായ കാര്യങ്ങളായിരിക്കും. അതുകൊണ്ട് ഈ ലോകത്തിലെ ദുഃഖങ്ങള്‍ക്ക് നമുക്കു പങ്കില്ല എന്നു പറഞ്ഞ് ഈശ്വരനെ പഴിചാരാന്‍ സാധിക്കില്ല. നമ്മള് ഓരോരുത്തരും വിചാരിച്ചാല്‍ ഒരുപക്ഷേ വന്‍ദുരന്തങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ സാധിച്ചേക്കും. നിഷ്കളങ്കമായ പ്രാര്‍ഥനയിലൂടെ, ഓരോരുത്തരുടെയും മനസ്സിന്റെ പരിശുദ്ധമായ സങ്കല്പ്പത്തിലൂടെ ഈ പ്രകൃതിയുടെ താളലയം പുനഃസ്ഥാപിക്കുവാന്‍ സാധിക്കും. അമ്മയുടെ സ്േനഹപ്രളയത്തില് നിറഞ്ഞു കവിഞ്ഞൊഴുകുന്ന കാരുണ്യത്തിന്റെ പ്രവാഹമായിത്തീര്‍ന്നു സ്േനഹസാന്ത്വനത്തിന്റെ കുളിര്‍മ പകരാന്‍ ശ്രമിക്കാം.
സ്വാമി പൂര്‍ണാനന്ദ പുരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: