തൃശൂര്‍: കൊറോണ വൈറസ് നിരീക്ഷണത്തില്‍ കഴിയുന്ന ഇടത്-മൗദൂദി സഹയാത്രികന്റെ വീട്ടില്‍ ബോധവത്കരണം നടത്താനെത്തിയ വനിതാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ അപമാനിച്ചു. കുണ്ടന്നൂര്‍ തൃക്കണപതിയാരം പുഴങ്കര വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന് പ്രമോദ് പുഴങ്കരയാണ് വീട്ടിലെത്തിയ ഉദ്യോഗസ്ഥയെ അപമാനിച്ചത്. വനിതയുടെ പരാതിയില്‍ പോലീസ് ഇയാള്‍ക്കെതിരെ പിന്നീട് കേസെടുത്തു. എരുമപ്പെട്ടി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയെയാണ് ഇയാള്‍ അപമാനിച്ചത്. ഇടതുപക്ഷ-മൗദൂദി ആശയപ്രചാരകനാണ് പ്രമോദ് പുഴങ്കര.
ന്യൂഡല്‍ഹിയില്‍നിന്ന് മാര്‍ച്ച് 24-ന് വിമാനമാര്‍ഗമാണ് പ്രമോദ് നാട്ടിലെത്തിയത്. നിരീക്ഷണത്തില്‍ കഴിയുന്ന ഇയാള്‍ ആരോഗ്യവകുപ്പിന്റെ കൊറോണ നിയന്ത്രണ നടപടിക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. വീട്ടിനു വെളിയില്‍ ഇയാള്‍ ഇറങ്ങിയെന്നും റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരി വീട്ടിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്. നാട്ടുകാരുടെ മുന്നില്‍ വച്ച് ഇയാള്‍ ഈ വനിത ഉദ്യോഗസ്ഥയെ അപമാനിച്ചുവെന്നാണ് അരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.
തുടര്ന്ന്പ്രമോദിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനിത ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. നിയമപരമായ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങാതെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സമുണ്ടാക്കി, പൊതുസമൂഹത്തിന് മുന്നില്‍വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തില്‍ സംസാരിച്ച് മാനഹാനി വരുത്തി, ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പൊതുജനസുരക്ഷയ്ക്ക് വീഴ്ചയുണ്ടാക്കി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: