കായംകുളം : മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അസഭ്യ വര്‍ഷവുമായി സിപിഎം എംഎല്‍എ യു. പ്രതിഭ. ഡിവൈഎഫ്ഐയെ വൈറസുകളോട് ഉപമിച്ചത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ പ്രതികരണത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന വിധത്തിലാണ് എംഎല്‍എ പ്രതികരിച്ചിരിക്കുന്നത്.
ഏതെങ്കിലും നേതാക്കളുടെ സമ്മര്‍ദ്ദത്തില്‍ തനിക്കെതിരെ വാര്‍ത്തയുണ്ടാക്കുന്നത് വൃത്തികെട്ട മാധ്യമ പ്രവര്‍ത്തനമാണ്. താന്‍ ഒരു മാധ്യമത്തിന്റേയും പരിലാളനകൊണ്ട് നേതാവായ ആളല്ല. പ്രസ്ഥാനമാണ് ഈ വിധത്തില്‍ വളര്‍ത്തിയെടുത്തത്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ചോര്‍ത്തി നല്‍കാത്തതിലുള്ള ദേഷ്യമാണ് മാധ്യമ പ്രവര്‍ത്തകര്‍ തന്നോട് തീര്‍ക്കുന്നത്. ചില ദീര്‍ഘ നിശ്വാസങ്ങള്‍ പോലും വാര്‍ത്തയാക്കുന്നുണ്ട്. ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതിലും ഭേദം നിങ്ങള്‍ക്ക് ശരീരം വിറ്റ് ജീവിക്കുന്നതാണെന്നും പ്രതിഭാഹരി പറഞ്ഞു.
കൊറോണ ഭീതി വിട്ടൊഴിഞ്ഞാല്‍ വാവ സുരേഷിനെ വിളിച്ച് ചില വിഷപ്പാമ്പുകളെ പിടിക്കാനുണ്ടെന്ന് ഡിവൈഎഫ്ഐയെ ഉന്നം വെച്ച് കഴിഞ്ഞ ദിവസം എംഎല്‍എ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനെതിരെ ഡിെൈവഫ്ഐ തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് എംഎല്‍എ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രംഗത്ത് എത്തിയത്.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വര്‍ക്ക് ഫ്രം ഹോം രീതിയാണ് താന്‍ നടപ്പാക്കുന്നത്. തന്റെ മണ്ഡലത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ല. കമ്മ്യൂണിറ്റി കിച്ചണ്‍ അടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി താന്‍ ഏകോപ്പിച്ചു വരികയാണ്.
എന്നാല്‍ വൈറസുകളെക്കാള്‍ വിഷമുള്ള ചില മനുഷ്യവൈറസുകള്‍ സമൂഹത്തിലേക്കിറങ്ങിയിട്ടുണ്ടെന്നും അതിനെയെല്ലാം പുച്ഛത്തോടെ തള്ളിക്കളയുകയാണെന്നുമാണ്. എംഎല്‍എ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐക്കെതിരെ പ്രതികരിച്ചത്. താന്‍ വീട്ടില്‍ തന്നെ കഴിയുകയാണെന്നും കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നില്ലെന്ന ഡിവൈഎഫ്ഐയുടെ വിമര്‍ശനത്തിന് മറുപടിയായാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
എംഎല്‍എയുമായി ഫോണില്‍ ബന്ധപ്പെടുവാന്‍ സാധിക്കുന്നില്ല, സോഷ്യല്‍ മീഡിയ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. എന്നാല്‍ ഇതിന് പരിമിതികള്‍ ഉണ്ട്. യു. പ്രതിഭ എംഎല്‍എ ഓഫീസ് പൂട്ടി ഇട്ടിരിക്കുകയാണ്. കൂടാതെ സോഷ്യല്‍മീഡിയ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണമെന്നാണ് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടത്. ഇതിനു മറുപടിയുമായാണ് പ്രതിഭ നേരിട്ട് എത്തിയിരിക്കുന്നത്. സംഭവം വിവാദമായതോടെ പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെടുകയും ഡിവൈഎഫ്ഐ നേതാക്കളോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: