കൊല്ലം: അമേരിക്കയില്‍ നടന്നുവരുന്ന കലാപം അതേ അളവില്‍ ഇന്ത്യയിലും ആവര്‍ത്തിക്കണമെന്ന പുകസ ജനറല്‍സെക്രട്ടറിയുടെ എഫ്ബി പോസ്റ്റിലെ ആഹ്വാനം നാട്ടില്‍ അരാജകത്വം വളര്‍ത്തുമെന്ന് തപസ്യ.
രാജ്യത്ത് നിലനിന്നു വരുന്ന എല്ലാവിധ വ്യക്തിസ്വാതന്ത്ര്യങ്ങള്‍ അനുഭവിച്ചും ആസ്വദിച്ചും ഇഷ്ടാനുസരണം പ്രതികരിച്ചും പ്രയോഗിച്ചും കൊണ്ടാണ് സാംസ്കാരികസംഘത്തിന്റെ തലപ്പത്തിരിന്നുകൊണ്ട് ഇത്തരക്കാര്‍ അവാസ്തവവും അബദ്ധജടിലവുമായ പ്രസ്താവനകള്‍ നടത്തുന്നത്. അമേരിക്കയില്‍ നടന്നുവരുന്ന സംഘര്‍ഷങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസക്തമല്ലാതിരിക്കെ അനവസരത്തിലുള്ള ഈ കലാപാഹ്വാനം ഉത്തരവാദപ്പെട്ട സാംസ്കാരിക സംഘടനയുടെ ചുമതലക്കാരില്‍ നിന്നും ഉണ്ടായത് സമരസതയോടെ കഴിയുന്ന സമൂഹത്തില്‍ തെറ്റായ സൂചന നല്‍കും. എല്ലാ വൈവിധ്യങ്ങള്‍ക്കിടയിലും ഭാരതീയരെന്ന കാഴ്ചപ്പാടില്‍ പുലര്‍ന്നുപോരുന്ന ജനതയില്‍ വര്‍ണ വംശീയ നിലപാടുകള്‍ ഇളക്കിവിടുന്നതിനും ഇടയാക്കും.
മഹാമാരിയുടെ വരവില്‍ നഷ്ടപ്പെട്ട ജീവിതങ്ങള്‍ തിരിച്ചുപിടിക്കാന്‍ എല്ലാ വ്യത്യാസങ്ങളും മറന്ന് ജനം ഒന്നാകെ പോരാടുന്ന ഈ സന്ദര്‍ഭത്തില്‍ ഭിന്നിപ്പിക്കലിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പൗരസമൂഹത്തില്‍ നിന്നും പ്രതിഷേധം ഉയരണമെന്നും തപസ്യ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: