ന്യൂദല്‍ഹി: സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന ഇതര സംസ്ഥാനത്തൊഴിലാളികളില്‍ നിന്ന് കൂടിയ യാത്രാക്കൂലി റെയില്‍വേ ഈടാക്കുകയാണെന്ന കോണ്‍ഗ്രസിന്റെ കുപ്രചാരണം പൊളിഞ്ഞു. ഇവരുടെ യാത്ര പൂര്‍ണമായും സൗജന്യമാണെന്നും റെയില്‍വേയും അതത് സംസ്ഥാനങ്ങളുമാണ് യാത്രാക്കൂലി മുഴുവന്‍ വഹിക്കുന്നതെന്നും ഒരു യാത്രക്കാരനു പോലും റെയില്‍വേ ടിക്കറ്റ് വിറ്റിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു.
കുടിയേറ്റ തൊഴിലാളികളെ അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകാന്‍ സര്‍വീസ് നടത്തുന്നത് സ്പെഷ്യല്‍ ട്രെയിനുകളാണ്. സാമൂഹ്യ അകലം പാലിച്ച്, ഒരു സീറ്റില്‍ ഒരാള്‍ വീതമെന്ന ക്രമത്തിലാണ് യാത്ര. ബാക്കി കാലിയായി വിടുന്ന സീറ്റുകളുടെ ചാര്‍ജ്ജ്, സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്താന്‍ ആകെ ആവശ്യമായി വരുന്ന തുക എന്നിവയെല്ലാം കണക്കുകൂട്ടിയാണ് ആകെ ചെലവിന്റെ 85 ശതമാനവും കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നത്.
കുടിയേറ്റ തൊഴിലാളികള്‍ക്ക് ജനറല്‍ ടിക്കറ്റിന്റെ ചാര്‍ജ്ജ് മാത്രമാണ് ഈടാക്കുന്നത്. ഇതും അവരില്‍ നിന്ന് നേരിട്ട് വാങ്ങുന്നില്ല. അതാതു സംസ്ഥാന സര്‍ക്കാരുകള്‍ ഈ തുക നേരിട്ട് റെയില്‍വേക്ക് നല്‍കുകയാണ്. മഹാരാഷ്ട്രയും കേരളവും ഒഴികെയുള്ള സംസ്ഥാനങ്ങളെല്ലാം ട്രെയിന്‍ സര്‍വീസിന് ആകെ ചെലവാകുന്നതിന്റെ 15 ശതമാനം വരുന്ന ഈ തുക സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നല്കുന്നു. എന്നാല്‍ കേരളവും മഹാരാഷ്ട്രയും സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് പണം വാങ്ങി റെയില്‍വേയില്‍ അടയ്ക്കുകയായിരുന്നു.
കുടിയേറ്റത്തൊഴിലാളികളില്‍ നിന്ന് റെയില്‍വേ യാത്രാക്കൂലി ഈടാക്കുകയാണെന്നും മുഴുവന്‍ പേരുടെയും യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു. ബിജെപി വക്താവ് സമ്പിത് പാത്രയും റെയില്‍വേ അധികൃതരും ഇതു നുണയാണെന്ന് വ്യക്തമാക്കിയതോടെ ഈ ദുരിതകാലത്തെ കോണ്‍ഗ്രസിന്റെ മറ്റൊരു വ്യാജ പ്രചാരണം കൂടി പൊളിഞ്ഞു.
സോണിയ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതിന് പകരം യാത്രാച്ചെലവിന്റെ ഒരു ഭാഗം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വഹിക്കണമെന്നു പറയുകയായിരുന്നു നല്ലതെന്ന് സമ്പിത് പാത്ര കൂട്ടിച്ചേര്‍ത്തു. കേന്ദ്ര റെയില്‍മന്ത്രി പീയൂഷ് ഗോയലുമായി സംസാരിച്ചതായും തൊഴിലാളികളെ മടക്കിക്കൊണ്ടുവരുന്നതിന്റെ 85 ശതമാനം തുകയും കേന്ദ്രസര്‍ക്കാരാണ് ചെലവഴിക്കുന്നതെന്ന് വ്യക്തമായെന്നും സുബ്രഹ്മണ്യന് സ്വാമി എംപിയും വിശദീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് ഇതര സംസ്ഥാനത്തൊഴിലാളികളെ നാടുകളില്‍ മടക്കിയെത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇതിനകം നിരവധി ശ്രമിക് എക്സ്പ്രസുകള്‍ ഓടിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: