രാജമല(ഇടുക്കി): ഇടുക്കി രാജമലയ്ക്കടുത്ത് പെട്ടിമുടിയില്‍ കനത്ത മഴയിലും വെള്ളപ്പാച്ചിലിലും മലയിടിഞ്ഞുവീണ് വന്‍ ദുരന്തം. മണ്ണും പാറക്കല്ലുകളും ലയങ്ങളുടെ മുകളിലേക്ക് പതിച്ച് 18 പേര് മരിച്ചു. വ്യാഴാഴ്ച പാതിരാത്രിയിലുണ്ടായ ദുരന്തത്തില്‍ മണ്ണിനടിയില്‍ പെട്ട 50 പേര്‍ക്കായി തെരച്ചില്‍. പന്ത്രണ്ട് പേരെ രക്ഷിച്ചു. മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ കഴിയുന്ന ഇവരില്‍ ഒരാളുടെ നില ഗുരുതരം. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളുമുണ്ട്. വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും കഴിഞ്ഞ വര്‍ഷമുണ്ടായ ദുരന്തത്തിന് സമാനമായ അപകടമാണ് പെട്ടിമുടിയിലും.
കണ്ണന് ദേവന് പഌന്റേഷന്റെ നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലെ നാലു ലയങ്ങളിലായി താമസിച്ചിരുന്ന 78 പേരാണ് ദുരന്തത്തിന് ഇരയായത്. ആകെ 83പേര് ഇവിടെ താമസിച്ചിരുന്നുവങ്കിലും അഞ്ചു പേര് സ്ഥലത്തില്ലായിരുന്നതിനാല്‍ ദുരന്തത്തില്‍ നിന്ന്രക്ഷപ്പെട്ടു. ദുരന്തമുണ്ടായത് രാത്രിയില്‍ ആയിരുന്നതിനാലും പുറംലോകം അറിയാന്‍ വൈകിയതിനാലും രക്ഷാ പ്രവര്‍ത്തനം എട്ടു മണിക്കൂറിലേറെ താമസിച്ചു. കനത്ത മഴയും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനുള്ള വഴി അടഞ്ഞതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.
പ്രദേശ വാസികളും ഇടമലക്കുടിയിലെ വനവാസികളുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. ഇവരിലൊരാള്‍ പത്തുകിലോമീറ്ററകലെയുള്ള രാജമലയിലെ ഫോറസ്റ്റ് ചെക്ക്പോസ്റ്റില്‍ വിവരമറിയിച്ചപ്പോഴാണ് വിവരം പുറംലോകം അറിഞ്ഞത്. ഉടന്‍ ചെക്ക് പോസ്റ്റിലുണ്ടായിരുന്ന വനപാലകര്‍ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയായിരുന്നു.
50 പേര്‍ക്കായി തെരച്ചില്‍
മൂന്നാര്‍: രാജമല പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട 18 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 50 പേരെ കാണാതായി. ഇവരില്‍ ഒരു കുടുംബത്തിലെ 23 പേരുമുണ്ട്. നാലു പേരടങ്ങുന്ന മറ്റൊരു കുടുംബം വലിയ ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടു. മണ്ണിടിച്ചിലില്‍ 30 മുറികളുള്ള നാലു ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ലയത്തിലെ താമസക്കാരായ ഗാന്ധിരാജ്(48), ശിവകാമി(38), വിശാല്‍(12), രാമലക്ഷ്മി(40), മുരുകന്(46), മയില്‍ സ്വാമി(48), കണ്ണന്(40), അണ്ണാദുരൈ(44), രാജേശ്വരി(43), കൗസല്യ(25), തപസ്സിയമ്മാള്‍(42), സിന്ധു(13), നിധീഷ്(25), പനീര്‍ശെല്‍വം(50), 15. ഗണേശന്(40)എന്നിവരുടെ മൃതദേഹങ്ങളാണ്കണ്ടെത്തിയത്.
രക്ഷപ്പെട്ട 12 പേരില്‍ നാലു പേരെ മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു സ്ത്രീ ഐസിയുവിലാണ്. പരിക്കേറ്റ പളനിയമ്മ(50)യെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും ദീപന്(25), ചിന്താലക്ഷ്മി(33), സരസ്വതി(52) എന്നിവരെ മൂന്നാര്‍ ടാറ്റാ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
മൂന്നാറില്‍ നിന്ന് 30 കിലോമീറ്ററിലധികം അകലെ മലമുകളിലാണ് പെട്ടിമുടി. പത്തിലധികം മണ്ണുമാന്തികളും മേഖലയില്‍ തിരച്ചിലിനായി എത്തിച്ചിട്ടുണ്ട്. വലിയ പാറക്കല്ലുകളും ചെളിയും തിരച്ചിലിന് വെല്ലുവിളിയായി. വൈകിട്ടോടെ ശക്തമായ മഴയും മഞ്ഞും മൂലം തിരച്ചില്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: