മനുഷ്യനും കുരങ്ങനും തമ്മില്‍ ബുദ്ധിയുടെ കാര്യത്തില്‍ രണ്ടു ശതമാനം വ്യത്യാസമേ ഉള്ളൂ എന്ന് ആധുനിക ശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ടല്ലോ. ബുദ്ധിജീവികളും സാധാരണ മനുഷ്യരും തമ്മിലുള്ള ബൗദ്ധിക, പ്രതിഭാ അന്തരം നിസ്സാരമത്രെ. വാനരരാജാവായ ബാലിയുടെ പത്നി താരയുടെ ത്യാഗമനോഭാവവും വിവേചനബുദ്ധിയും രാമായണം കിഷ്കിന്ധാകാണ്ഡത്തെ ശോകസാന്ദ്രമാക്കുന്നു. സീതയുടെയും താരയുടെയും വിങ്ങലുകളും വിലാപങ്ങളും സ്ത്രീഹൃദയ ഞെരക്കങ്ങളുടെ തെളിഞ്ഞ ഉദാഹരണങ്ങളാണ്. ‘പെണ്ണിന്നുടയോന് ദുഃഖമല്ലോ’ എന്ന സുഗതകുമാരിയുടെ വാക്കുകള്‍ ഇവിടെ അര്‍ഥപൂര്‍ണമായി വിളങ്ങിനില്ക്കുന്നു.
രാമായണകാവ്യത്തില്‍ മനുഷ്യര്‍ക്കു മാത്രമല്ല വനജീവികള്‍ക്കും ദേവതാദേവന്മാര്ക്കും സൂര്യചന്ദ്രന്മാര്ക്കും മഴയ്ക്കും മരങ്ങള്‍ക്കുമെല്ലാം വ്യക്തമായ പ്രാധാന്യമുണ്ട്. ഇവകളെല്ലാം ഓരോനിലയില്‍ തങ്ങളുടേതായ സ്ഥാനം വഹിക്കുകയും സമസ്ത വസ്തുക്കളുടെയും സുഖദുഃഖങ്ങളില്‍ പങ്കുചേരുകയും ചെയ്യുന്നു. ഇവയ്ക്കെല്ലാം പ്രത്യുല്പാദനശേഷിയും പ്രതികരണശേഷിയും ഉണ്ടായിരുന്നു .
ബാലിയുടെ മരണ വേളയില്‍ സുഗ്രീവനെയും താരയെയും പുത്രന് അംഗദനെയും സാന്ത്വനിപ്പിക്കാന്‍ രാമന് പറയുന്ന വാക്കുകള്‍ ചിരഞ്ജീവികളാണ്. ‘പൊയ്പോയവന് ശ്രേയസും ശാന്തിയും നല്കാന് ദുഃഖവും വിലാപവും സഹായിക്കുകയില്ല’. കാലസംബന്ധിയായ ഉള്‍ക്കാഴ്ച ഇവിടെ ചുരുളഴിയുന്നത് നോക്കുക: ‘കാലം കൈവിട്ടുപോയാല്‍ ധര്‍മ്മാനുഷ്ഠാനം വേണ്ടും പോലാകില്ല’. കാലം കാലത്തെ അതിലംഘിക്കുന്നില്ലെന്നും കാലത്തിനു ഇടിവേല്ക്കുന്നില്ലെന്നും നാം ഗ്രഹിക്കണം. അതെപ്പോഴും സ്വകീയഭാവത്തില് വര്‍ത്തിക്കുന്നു. അതിനെ ആരും മറികടക്കുന്നില്ല. കാലത്തിന് ശത്രുഭാവമോ മിത്രഭാവമോ ഇല്ല. അതൊരിക്കലും ദേഹിക്ക് വശഗതമായിരിക്കില്ല .എന്നാല്‍ ധര്‍മാര്‍ഥകാമങ്ങള്‍ കാലത്തിന് അതീതമാണ് അപ്രകാരംതന്നെ എല്ലാ മുറിവുകളെയും ഉണക്കുന്ന മാന്ത്രിക ഔഷധമായി സംഭവപരമ്പരകള്‍ക്കു പിന്നില്‍ കാലം വര്‍ത്തിക്കുകയും ചെയ്യുന്നു. രാജാക്കന്മാരുടെ അന്തസ്സിനൊത്തവണ്ണം ഭൂമിയില്‍ നടക്കുന്ന ശ്രേഷ്ഠാചാരങ്ങളും നമസ്കാരങ്ങളും വാനരാധിപതിയായ ബാലിയുടെ സംസ്കാരക്രിയയില്‍ നിര്‍വഹിക്കണമെന്നു സുഗ്രീവന് ആജ്ഞാപിക്കുന്നു. ഇവിടെ സര്വചരാചരബന്ധവും തുല്യനീതിയും ഉദ്ഘോഷിക്കപ്പെടുന്നു .
സഹജീവികണങ്ങളില് പ്രകൃതിയെ ഉള്‍പ്പെടുത്തുന്നു എന്നതാണ് രാമായണകാവ്യത്തിന്റെ പ്രധാന മാഹാത്മ്യം. രാമായണത്തിലെ വസ്തുതകള്‍ പലതും മനുഷ്യകുലത്തിന്റെ നിമ്നോന്നതഭാവങ്ങളെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. കാല-ദേശഭേദങ്ങള്‍ക്കതീതമായി രാമായണം അംഗീകരിക്കപ്പെടുന്നതും ഇതുകൊണ്ടുതന്നെ.
സി.വി. തമ്പി
പ്രതികരിക്കാൻ ഇവിടെ എഴുതുക: