ന്യൂദല്‍ഹി: ഈ മാസം അവസാനമാകുമ്പോഴേക്കും ദിവസം ഒരു ലക്ഷം പേരെ കൊറോണ പരിശോധനയ്ക്ക് വിധേയരാക്കാനുള്ള സൗകര്യമൊരുക്കാനാണ് ശ്രമമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. റാപിഡ് ആന്റി ബോഡി ടെസ്റ്റും നിലവിലുള്ള ആര്‍ടി പിസിആര്‍ ടെസ്റ്റും ചേര്‍ന്നാണിത്.
റെഡ് സോണുകളില്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ എത്തിച്ചുവരികയാണ്. ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ കൊറോണക്കേസുകള്‍ കൂടിയേക്കാം. അതിനാല്‍, പരിശോധനകള്‍ വിപുലപ്പെടുത്താനാണ് ശ്രമം. ഞായറാഴ്ച വരെ 10,46,450 സാമ്പിള്‍ പരിശോധിച്ചു. മൊത്തം 39,980 കേസുകള്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ നിരീക്ഷണത്തിലാക്കേണ്ടവരെ കണ്ടെത്താന്‍ റാപ്പിഡ് ടെസ്റ്റ് ഉപകരിക്കും.
ഇന്ത്യന്‍ കമ്പനികള്‍ നിര്‍മിച്ചവയും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തവയുമടക്കം അധികം വൈകാതെ കൊറോണ പരിശോധനയ്ക്കുള്ള 10 ലക്ഷം ആര്‍ടി പിസിആര്‍ കിറ്റുകള്‍ ലഭിക്കും. ആന്റിബോഡി കണ്ടെത്താനുള്ള 13 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകളും അടുത്താഴ്ചയോടെ ലഭിക്കും. അതോടെ ദിവസം ഒരു ലക്ഷം ആര്‍ടി പിസിആര്‍ പരിശോധനയും ഒരു ലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റും നടത്താം. ഇപ്പോള്‍ പ്രതിദിനം 75,000 ആര്‍ടി പിസിആര്‍ പരിശോധനയാണ് ശരാശരി നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: