കോട്ടയം: കേരളത്തെ കോടികളുടെ സോളാര്‍ അഴിമതി പിടിച്ചു കുലുക്കിയത് 2013ലാണ്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന അഴിമതിക്കേസില്‍ മുഖ്യപ്രതി സരിത എസ്. നായരായിരുന്നു. ഇന്ന് സ്വപ്ന സുരേഷും.
മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അഴിമതിക്കേസില്‍ മാത്രമല്ല സരിതയെ പീഡിപ്പിച്ചെന്ന കേസിലും കുടുങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പോലും ലൈംഗിക ആരോപണം ഉയര്‍ന്നു. അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ടെന്നി ജോപ്പനും വിശ്വസ്തനായ ഗണ്മാന് സലീം രാജും അറസ്റ്റിലായി.
ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജിയെന്ന കമ്പനിയുടെ ഡയറക്ടര്‍ എന്ന നിലയ്ക്കാണ് സരിത മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം സ്ഥാപിച്ചെടുത്തത്. താന്‍ മുഖ്യമന്ത്രിയെ കണ്ടുവെന്നും അദ്ദേഹം പറഞ്ഞിട്ടാണ് സരിതയുടെ സോളാര്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചതെന്നും എന്നാല്‍ തട്ടിപ്പിലാണ് കുടുങ്ങിയതെന്നും ക്വാറിയുടമ ശ്രീധരന് നായര്‍ വെളിപ്പെടുത്തിയതോടെയാണ് വന്‍ ക്രമക്കേടിന്റെയും ലൈംഗിക പീഡനങ്ങളുടെയും കഥകള്‍ പുറത്തായത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അടക്കമുള്ളവര്‍ സരിതയെ ഫോണ്‍ ചെയ്തതിന്റെ രേഖകളും പുറത്തുവന്നു.
കെ.സി. വേണുഗോപാല്‍, ആര്യാടന് മുഹമ്മദ്, ജോസ് കെ മാണി, എ.പി. അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ഐജി കെ പത്മകുമാര്‍, ഹൈബി ഈഡന്, തുടങ്ങിയവര്‍ അടക്കം സരിതയെ ലൈംഗികമായി പീഡിപ്പിച്ചതായും ആരോപണമുയര്‍ന്നു. കെ.സി. വേണുഗോപാലിനെതിരെയായിരുന്നു ഗുരുതര ആരോപണം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് ഉയര്‍ന്ന സോളാര്‍ കേസായിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയം.
സോളാര്‍ കേസിന്റെ മറവിലും ബലത്തിലും അധികാരത്തില്‍ വന്ന പിണറായി വിജയന് സര്‍ക്കാരും അവസാന കാലത്ത് വലിയ കേസില്‍ പെട്ടിരിക്കുന്നു. അതും ഒരു സ്ത്രീ വഴി. 30 കോടിയുടെ സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്നത്. കേസില്‍ സ്വപ്ന കുടുങ്ങിയതോടെ രക്ഷിക്കാന്‍ ആവശ്യപ്പെട്ട് ആദ്യം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഫോണ്‍ വിളിയെത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. സ്വപ്നയ്ക്ക് ഐടി സെക്രട്ടറി ശിവശങ്കറുമായും അടുത്ത ബന്ധമുണ്ടെന്ന് വെളിവായിട്ടുണ്ട്. വ്യാജരേഖക്കേസില്‍ കുടുങ്ങിയ സ്വപ്നയെ ഐടി വകുപ്പില്‍ ഉന്നത തസ്തികയില്‍ നിയമിച്ചതടക്കം മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ഐടി സെക്രട്ടറിയുടെയും അറിവോടെയാണെന്നാണ് ആരോപണം.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണമുയര്‍ന്നരിക്കുന്നത്. ഇതിനകം മുഖ്യമന്ത്രിയുടെ മകള്‍ വീണയുള്‍പ്പെട്ട സപ്രിംങ്കഌ കേസും വലിയ വിവാദമായിരുന്നു. വരും ദിവസങ്ങളില്‍ സ്വപ്നയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: