തിരുവനന്തപുരം: ഞായറാഴ്ച രാത്രി തന്നെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് താഴിട്ട് പൂട്ടി. നാലു കവാടങ്ങളിലും താഴിട്ടതിന് പുറമെ കയര്‍ വരിഞ്ഞ് മുറുക്കുകയും ചെയ്തു. ഒരാഴ്ചത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ കാലയളവില്‍ മുഴുവന്‍ ഇങ്ങനെ ആവണമെന്നില്ല. ഏതായാലും പഴയ ഹജൂര്‍ കച്ചേരിയായ ഇന്നത്തെ സെക്രട്ടേറിയറ്റിന് ഇങ്ങിനെ ഒരവസ്ഥ ഉണ്ടാകുന്നത് ചരിത്രത്തില്‍ ആദ്യം.
ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ഹജൂര്‍ കച്ചേരിയുടെ പണിതുടങ്ങിയത്. 1869 ജൂലൈ എട്ടിന് പൂര്‍ത്തിയായി. ആഗസ്റ്റ് 23ന് പ്രവര്‍ത്തനവും ആരംഭിച്ചു. രാജഭരണം അവസാനിച്ചതോടെ സംസ്ഥാന ഭരണത്തിന്റെ ആസ്ഥാനവുമായി. 151 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഒരിക്കലും ഉണ്ടാകാത്ത ദുരവസ്ഥയാണ് സെക്രട്ടേറിയറ്റിന് വന്നുപെട്ടത്. അതോടൊപ്പം തലസ്ഥാന നഗരത്തിലെ ജനങ്ങള്‍ക്കും.
നഗരത്തിലേക്കുള്ള വഴികളെല്ലാം അടച്ചുകെട്ടി. പോലീസ് അനുവദിക്കാതെ ആംബുലന്‍സ് പോലും മുന്നോട്ടില്ല. കടകമ്പോളങ്ങളൊന്നും തുറന്നുകൂടാ. പൊതുവാഹനങ്ങള്‍ നിരത്തിലിറങ്ങില്ല. അവശ്യസാധനങ്ങള്‍ വേണ്ടവര്‍ പോലീസിനെ അറിയിച്ചാല്‍ എത്തിച്ചു നല്‍കും. മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കാം. പക്ഷെ അവിടെ പോകുന്നവര്‍ സത്യവാങ്മൂലം നല്‍കണം. ഞായറാഴ്ച രാത്രി ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് അതായിരുന്നു. ടിവി വാര്‍ത്തകളിലൂടെ ഇതറിഞ്ഞ തലസ്ഥനവാസികള്‍ അമ്പരന്നു. അപ്രതീക്ഷമായിരുന്നു ട്രിപ്പിള്‍ ലോക്ഡൗണ്‍. ഭക്ഷണമില്ലാതെ, വെള്ളംപോലും കിട്ടാതെ ആയിരങ്ങള്‍ വലഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ രാത്രി പ്രഖ്യാപിച്ച നിബന്ധനകള്‍ അയഞ്ഞു.
ഒരു ആലോചനയും തയാറെടുപ്പുമില്ലാതെ എന്തുകൊണ്ടാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ എന്ന ചോദ്യം പരക്കെ ഉയര്‍ന്നു. ഒരു രാത്രികൊണ്ട് ഒന്നും സംഭവിക്കുമായിരുന്നില്ല. തിങ്കളാഴ്ച ഉച്ച മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ എന്നു പറഞ്ഞിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് കരുതിയിരിക്കാമായിരുന്നു.
നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ എന്തുകൊണ്ട് മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ചോദിച്ചവരാണ് ഇന്ന് ഭരണം നടത്തുന്നത്. രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതും രണ്ട് ദിവസം മുമ്പ് പറയാമായിരുന്നു എന്ന ന്യായം നിരത്തിയവരും ഇവര്‍ തന്നെ. പൊടുന്നനെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വീട്ടിലിരുത്തുകയും ചെയ്തതും ദുബായ്യില് നിന്ന് യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന 35 കിലോ സ്വര്‍ണക്കട്ടി പാഴ്സലും തമ്മില്‍ ബന്ധമുണ്ടോ? കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: