തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഹൈ റിസ്കിലുള്ള 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി എല്ലാ ജില്ലകളിലും സീനിയർ സിറ്റിസൺ സെല്ലുകൾ തുറക്കും. സംസ്ഥാനത്തെ 55 ലക്ഷത്തോളം വരുന്ന വയോജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍, പ്രൊബേഷന്‍ ഓഫീസര്‍മാര്‍, ടെക്നിക്കല്‍ അസിസ്റ്റന്‍സ്, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ എന്നിവരാണ് സെല്ലിന് നേതൃത്വം നല്‍കുന്നത്. ഇവരെ സഹായിക്കാനായി രണ്ട് വകുപ്പുകളിലെയും ജീവനക്കാരും ഉണ്ടായിരിക്കും. ഇവര്‍ വീട്ടിലെ നിരീക്ഷണത്തിലുള്ളവരെയും ഒറ്റയ്ക്ക് താമസിക്കുന്നവരെയും ഭക്ഷണം കിട്ടാത്തവരെയും മരുന്നു കിട്ടാത്തവരെയും കണ്ടെത്തി ഇടപെടലുകള്‍ നടത്തുന്നതാണ്.
കേരളത്തില്‍ സന്നദ്ധ സംഘടനകളുടെ കീഴില്‍ 604 വൃദ്ധസദനങ്ങളിലും സര്‍ക്കാരിന്റെ കീഴില്‍ 16 വൃദ്ധസദനങ്ങളിലും ഉള്‍പ്പെടെ 22,000ത്തോളം വയോജനങ്ങള്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് ആയിരം രൂപയുടെ ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. അതുകൂടാതെ ഓരോ ഹോമിലും നടക്കുന്ന ദൈനംദിന കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് രണ്ട് ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. അവര്‍ നിരന്തരം ഹോമുകളില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ച് മരുന്നും ആഹാരസാധനങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നു.
കൂടാതെ അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ അങ്കണവാടി ജീവനക്കാര്‍ ഫോണ്‍ മുഖാന്തരം ബന്ധപ്പെടുന്നതാണ്. അങ്കണവാടി പ്രവര്‍ത്തകര്‍ ഇവരെ ഓരോരുത്തരുമായി ബന്ധപ്പെട്ട് മരുന്നുകള്‍, ഭക്ഷണം, മറ്റ് എന്തെങ്കിലും ആവശ്യങ്ങളുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്തുന്നു. മരുന്നുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും, ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ തൊട്ടടുത്ത കമ്മ്യൂണിറ്റി കിച്ചനില്‍ നിന്നും എത്തിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ ഏതാണ്ട് 1.60 ലക്ഷത്തിലധികം ആള്ക്കാര് വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇത്തരത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ പ്രായമായവര്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇവരുമായി യാതൊരുവിധത്തിലും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല. കേരളത്തില്‍ ഇതുപോലെ രണ്ട് ലക്ഷത്തോളം വയോജനങ്ങള്‍ വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: